സിപിഎം സഹകരണാശുപത്രിയെക്കുറിച്ച് പരാതി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : മാവുങ്കാലിലെ സ്വകാര്യാശുപത്രിയിൽ 60000 രൂപ ബിൽ നിശ്ചയിച്ച ശസ്ത്രക്രിയ്ക്ക് കുന്നുമ്മലിലെ സഹകരണാശുപത്രിയിൽ ഇൗടാക്കിയത് ഒരു ലക്ഷത്തിലധികം രൂപയെന്ന് ആരോപണം. ബിൽ തുക കുറയുമെന്ന പ്രതീക്ഷയിൽ കോട്ടച്ചേരി കുന്നുമ്മലിലെ സഹകരണാശുപത്രിയിൽ അപകടത്തിൽ പരിക്കേറ്റയാളെ പ്രവേശിപ്പിച്ച ബന്ധുക്കളാണ് പരാതിക്കാർ.

പെരിയ ആലക്കോട് പാക്കത്തെ കെ. ശ്രീജയ്ക്ക് 36, അപകടത്തിൽ പരിക്കേറ്റിരുന്നു. തോളെല്ല് ഇളകിയതിനെത്തുടർന്ന് ഇവർക്ക് ഡോക്ടർ ശസ്ത്രക്രിയ വിധിച്ചു. ശസ്ത്രക്രിയ നടത്താൻ ചെലവാകുന്ന തുകയെക്കുറിച്ച് മാവുങ്കാലിലെ സ്വകാര്യാശുപത്രിയിൽ ബന്ധുക്കളന്വേഷിച്ചപ്പോൾ 60000 രൂപ ചിലവാണ് പറഞ്ഞത്. ബിൽ തുക കുറയുമെന്ന പ്രതീക്ഷയിലാണ് ശ്രീജയുടെ ബന്ധുക്കൾ അവരെ കുന്നുമ്മലിൽ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചതെങ്കിലും, ശസ്ത്രക്രിയയ്ക്കൊടുവിൽ അവർക്ക് കയ്യിൽക്കിട്ടിയത് ഒരു ലക്ഷത്തിലധികം രൂപയുടെ ബില്ലാണ്.

1.3 ലക്ഷത്തിന്റെ ബില്ലിൽ 8000 രൂപ മാത്രമാണ് ആശുപത്രി മാനേജ്മെന്റ് കുറച്ചതെന്നാണ് രോഗിയുടെ ബന്ധുക്കൾ പറയുന്നത്. ജനുവരി 19-നാണ് ശ്രീജയെ തോളെല്ലിന്റെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 3 ദിവസം ആശുപത്രിയിൽ വേദന സഹിച്ച് കിടന്നതിനൊടുവിലാണ് യുവതിക്ക് ശസ്ത്രക്രിയ നടത്തിയത്. ആശുപത്രിയിൽ ഡോക്ടറില്ലാത്തതായിരുന്നു ശസ്ത്രക്രിയ വൈകാൻ കാരണം. ആശുപത്രി മാനേജ്മെന്റ് ശ്രീജയുടെ ബന്ധുക്കളിൽ നിന്നും ജനറേറ്റർ വാടകയിനത്തിൽ 2500 രൂപ വാങ്ങിയതായും പരാതിയുണ്ട്.

ശസ്ത്രക്രിയ നടന്ന ദിവസം ഓപ്പറേഷൻ തിയേറ്ററിന് വേണ്ടി പ്രവർത്തിപ്പിച്ച ജനറേറ്ററിന്റെ വാടകയാണിത്. ആശുപത്രിയിൽ ഡോക്ടറില്ലാത്തതിനാൽ പുറമെ നിന്ന് സർജനെ കൊണ്ടുവന്നതിനും, അദ്ദേഹത്തിനൊപ്പം സഹായത്തിനെത്തിയ നഴ്സിന് പ്രതിഫലം കൊടുത്ത തുകയും ബില്ലിൽ ഇൗടാക്കി.അതേസമയം, രോഗിയുടെ ബന്ധുക്കളോട് ശസ്ത്രക്രിയാ ചെലവുകളെക്കുറിച്ച് മുൻകൂട്ടി വിശദീകരണം നൽകിയിരുന്നതായാണ് ആശുപത്രി മാനേജ്മെന്റിന്റെ വിശദീകരണം.

80,000 രൂപയുടെ ആശുപത്രി ചാർജ്ജിന് പുറമെ തോളെല്ലിൽ സ്ഥാപിക്കുന്ന ഉപകരണത്തിന്റെയും മരുന്നിന്റെയും വിലകൂടി നൽകേണ്ടിവരുമെന്ന് മുൻകൂട്ടി അറിയിച്ചിരുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 10,000 രൂപ ബില്ലിൽ നിന്നും കുറവ് ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ബിൽ തുകയെക്കുറിച്ച് മുൻകൂട്ടി ധാരണ നൽകിയിട്ടും ആശുപത്രിക്കെതിരെ ആരോപണമുയർത്തുന്നതിന്റെ ലക്ഷ്യം വ്യക്തമല്ലെന്നാണ് ആശുപത്രി മാനേജ്മെന്റിന്റെ നിലപാട്.

വാഹനാപകടത്തിൽപ്പെട്ടവർക്ക് ഇൻഷൂറൻസ് തുക ലഭ്യമാകാൻ ആശുപത്രിയിൽ നിന്നും മെഡിക്കോ ലീഗൽ കേസിന്റെ റിപ്പോർട്ട് നൽകാമെന്നറിയിച്ചിട്ടും രോഗിയുടെ ബന്ധുക്കൾ സഹകരിച്ചില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

LatestDaily

Read Previous

2 മാസത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകും: റോയിട്ടേഴ്സ്

Read Next

ബശീറിനെതിരെ വീണ്ടും ചാനൽ