പോക്സോ കേസിൽ ആംബുലൻസ്  ഡ്രൈവർ അറസ്റ്റിൽ

നീലേശ്വരം: നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഹയർസെക്കന്ററി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്ത ആംബുലൻസ് ഡ്രൈവറെ ഇന്ന് കോടതിയിൽ ഹാജരാക്കും. മടിക്കൈ കണ്ടംകുട്ടിച്ചാലിലെ പവിത്രന്റെ മകനും നിത്യാനന്ദാശ്രമത്തിന്റെ പേരിലുള്ള ആംബുലൻസിന്റെ ഡ്രൈവറുമായ എബിനാണ് 28, ഹയർസെക്കന്ററി വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയത്.

ഫിബ്രവരി 4-ന് രാത്രി പെൺകുട്ടി അരയിപ്പുഴയിൽചാടി ജീവനൊടുക്കാൻ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടി പുഴയിൽച്ചാടുന്നത് കണ്ട നാട്ടുകാർ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചപ്പോഴാണ് വിദ്യാർത്ഥിനി കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ഇതേത്തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിൽ എബിനെതിരെ നീലേശ്വരം പോലീസ് പോക്സോ ചുമത്തി കേസെടുത്തിരുന്നു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ എബിൻ  പെൺകുട്ടിയെ വശീകരിച്ച് ആംബുലൻസിൽ  കയറ്റിക്കൊണ്ടുപോയി നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കിയതായാണ് വെളിപ്പെടുത്തൽ.  സ്വന്തം ആവശ്യത്തിന് ശേഷം കുട്ടിയെ എബിൻ ഒഴിവാക്കാൻ ശ്രമിച്ചതോടെയാണ് പെൺകുട്ടി അരയിപ്പുഴയിൽച്ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്.

പെൺകുട്ടിയെ എബിന്റെ ആംബുലൻസിന് സമീപം പലതവണ നാട്ടുകാർ കണ്ടിരുന്നു. ആത്മഹത്യാശ്രമം നടത്തിയ ദിവസം പെൺകുട്ടി എബിനെ കാണാൻ ജില്ലാശുപത്രിക്ക് സമീപമെത്തിയിരുന്നുവെങ്കിലും, കാണാൻ കഴിഞ്ഞില്ല. വിദ്യാർത്ഥിനി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴും എബിൻ ഫോണെടുത്തിരുന്നില്ല.

പെൺകുട്ടിയെ ജില്ലാശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. കോടതി വിദ്യാർത്ഥിനിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.  മാവുങ്കാലിലെ സ്വകാര്യാശുപത്രിയിൽ  ആംബുലൻസ് ഡ്രൈവറായിരുന്ന എബിനെ സ്ത്രീവിഷയത്തിലാണ് അവിടെ നിന്നും പിരിച്ചുവിട്ടത്.

LatestDaily

Read Previous

നഗ്നതാ പ്രദര്‍ശനം; യുവാവിനെ യാത്രക്കാര്‍ പിടികൂടി

Read Next

എൻഡോസൾഫാൻ പെൺകുട്ടി മരിച്ചു, ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം വൈകിപ്പിച്ചു