കുണ്ടംകുഴി നിക്ഷേപത്തട്ടിപ്പിൽ 17 കേസുകൾ രജിസ്റ്റർ ചെയ്തു

സ്വന്തം ലേഖകൻ

ബേഡകം : കുണ്ടംകുഴി ആസ്ഥാനമായി നടന്ന ജി.ബി.ജി നിധി നിക്ഷേപത്തട്ടിപ്പിൽ ബേഡകം പോലീസിൽ പരാതി പ്രവാഹം. ഇന്നലെ മാത്രം ബേഡകം പോലീസ് റജിസ്റ്റർ ചെയ്തത് 17 കേസ്സുകൾ. മോഹപ്പലിശ വാഗ്ദാനം ചെയ്ത് നിയമ വിരുദ്ധമായി നിക്ഷേപകരിൽ നിന്നും കോടികൾ തട്ടിയെടുത്ത സംഭവത്തിൽ ജി.ബി.ജി നിധി, ബിഗ് പ്ലസ് എന്നീ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടർ,   കമ്പനി  ചെയർമാൻ, വിനോദ്കുമാർ, ഡയറക്ടർമാർ എന്നിവർക്കെതിരെയാണ് ബേഡകം പോലീസ് വഞ്ചനാക്കുറ്റം, ബഡ്സ് ആക്ടിലെ 3,5 എന്നീ വകുപ്പ് പ്രകാരം കേസെടുത്തത്.

കാനത്തൂർ നെയ്യങ്കയത്തെ പി. ജയാനന്ദന്റെ 42, പക്കൽ നിന്ന് അമ്പതിനായിരം രൂപ എൺപത് ശതമാനം പലിശ വാഗ്ദാനം ചെയ്ത് 2022 ആഗസ്റ്റ് 25-നാണ് തട്ടിപ്പ് സംഘം തട്ടിയെടുത്തത്. മുന്നാട് കുളിയൻ മരത്തിലെ പി. ഹരിചന്ദ്രന്റെ 48, പക്കൽ നിന്നും  അമ്പതിനായിരം രൂപയാണ് നിക്ഷേപ തട്ടിപ്പ് സംഘം തട്ടിയെടുത്തത്. കോളേജ് അധ്യാപികയും എടപ്പണിയിലെ അരുൺ നാരായണന്റെ ഭാര്യയുമായ കാവ്യ ബാലനിൽ 25, നിന്നും 25,000 രൂപയാണ്  2022 ഒക്ടോബർ 22-ന് ജി.ബി.ജി നിധി നിക്ഷേപ തട്ടിപ്പ് സംഘം നിക്ഷേപമെന്ന വ്യാജേന തട്ടിയെടുത്തത്.

കുണ്ടംകുഴി പുത്തിയടുക്കം വീട്ടിൽ എം. കിഷോറിന്റെ ഭാര്യ ബി. വിജയശ്രീയുടെ 28, പക്കൽ നിന്നും 2022 ആഗസ്റ്റ് 10 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ 3 തവണയായി 1,60,000 രൂപയും നിക്ഷേപമായി തട്ടിയെടുത്തു. പുത്തിയടുക്കം ശിവഭവനത്തിൽ വിജയകുമാറിന്റെ ഭാര്യ എം. ശ്രീമതിക്ക് 58, രണ്ട് ലക്ഷത്തി പതിനായിരം രൂപയാണ് നഷ്ടപ്പെട്ടത്. ഇതിന് പുറമെ 2500 രൂപയ്ക്ക് 100 ബിറ്റ്കോയിനുകളും സംഘം അങ്ങോട്ട് കൈമാറി. 2022 മെയ്മാസം മുതൽ 6 തവണയായാണ് എം. ശ്രീമതി കുണ്ടംകുഴി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജി.ബി.ജി നിധി, ബിഗ് പ്ല്സ് സ്ഥാപനങ്ങളിൽ പണം നിക്ഷേപിച്ചത്.

ബേഡഡുക്ക എടപ്പണിയിലെ അമ്പുവിന്റെ മകൻ ടി. രാമകൃഷ്ണന് 47, നഷ്ടമായത് അറുപതിനായിരം രൂപയും എടപ്പണി പാറക്കടവിലെ പി. തങ്കമണിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപയും കുണ്ടംകുഴി ബഡ്ക്കിക്കണ്ടത്തെ ബസ് ഡ്രൈവർ വി. സുജിത്തിന് 35, നഷ്ടമായത് അമ്പതിനായിരം രൂപയുമാണ്. വസ്തുവിൽപ്പനയുടെ ഭാഗമായി ലഭിച്ച അഡ്വാൻസ് തുകയും തട്ടിപ്പ് സംഘം രണ്ടുപേരിൽ നിന്നും തട്ടിയെടുത്തു.  കുണ്ടംകുഴി ചൂലിക്കാട്ടെ ശശീന്ദ്രന്റെ ഭാര്യ സി.കെ. രമ്യ 34, തന്റേയും സഹോദരന്റെയും ഉടമസ്ഥതിയുള്ള സ്ഥലം വിൽപ്പന നടത്താൻ വാങ്ങിയ അഡ്വാൻസ് തുകയായ 2 ലക്ഷം രൂപയാണ് കുണ്ടംകുഴിയിലെ കറക്കു കമ്പനിയിൽ നിക്ഷേപിച്ചത്.

ബേഡകം പന്നടുക്കംതോലിലെ രാഘവൻ നായരുടെ മകൻ സി.സുനിൽ 42, സ്വത്ത് വിൽപ്പനയുടെ ഭാഗമായി ലഭിച്ച അഡ്വാൻസ് തുകയായ 2 ലക്ഷം രൂപയും ഭാര്യയുടെ പേരിൽ 2 ലക്ഷം രൂപയും ജി.ബി.ജി നിധിയിൽ നിക്ഷേപിച്ചിരുന്നു. സൈനികനായ ഇദ്ദേഹത്തെയും തട്ടിപ്പ് സംഘം വഞ്ചിച്ചു. ബേഡകം പോലീസ് നേരത്തെ റജിസ്റ്റർ ചെയ്തിരുന്ന ഒരു കേസ്സിന് പുറമെ ഇന്നലെ റജിസ്റ്റർ ചെയ്ത 17 കേസ്സുകൾ കൂടിയായതോടെ വിനോദ്കുമാറിനും സംഘത്തിനുമെതിരെ 18 വഞ്ചനാക്കേസ്സുകളാണ് ബേഡകം പോലീസ് റജിസ്റ്റർ ചെയ്തത്.

വരും ദിവസങ്ങളിൽ ജി.ബി.ജി നിധി, ബിഗ് പ്ലസ് സ്ഥാപനങ്ങൾക്കെതിരെ കൂടുതൽ പരാതികൾ ലഭിക്കാനിടയുണ്ട്. ജനുവരി 22-ന്  വിനോദ്കുമാറിന്റെ മുൻകൂർ ജാമ്യഹരജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പ്രതിക്കെതിരെ കൂടുതൽ കേസ്സുകൾ പോലീസ് ഇന്നലെ മുതൽ റജിസ്റ്റർ െചയ്തത്.

LatestDaily

Read Previous

ഫാർമേഴ്സ് ബാങ്ക് പീഡനം ഒതുക്കി

Read Next

കളിപ്പാട്ടത്തിൽ ബിഐഎസ് മുദ്രയില്ല; ആമസോണിനും ഫ്ലിപ്കാർട്ടിനും സ്നാപ്ഡീലിനും നോട്ടീസ്