ശ്രീജിത്തിനെ തല്ലിക്കൊന്നതാണെന്ന് ഉറപ്പായി

സ്വന്തം ലേഖകൻ

ചെറുവത്തൂർ : ചെറുവത്തൂർ വലിയ പൊയിലിലെ ശ്രീജിത്തിന്റെ മരണത്തിന് കാരണം കടുത്ത മർദ്ദനമെന്ന് ഉറപ്പായി. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഫോറൻസിക് സർജനാണ് പോലീസിന് ഇത്തരത്തിൽ സൂചന നൽകിയത്. ശ്രീജിത്തിനെ ക്രൂരമായി മർദ്ദിച്ച ശേഷം കോഴിക്കോട് നരിക്കാട്ടേരി കാരയിൽ കനാലിന് സമീപം കാറിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നു.

പോലീസിന്റെ സംശയ നിഴലുള്ള ഇരിട്ടി കേളകം സ്വദേശിയും ശ്രീജിത്തും ബാറിൽ ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നതായി നാദാപുരം പോലീസ് ഉറപ്പാക്കി. മദ്യലഹരിയിലുണ്ടാ തർക്കത്തിൽ ശ്രീജിത്തിനെ ക്രൂരമായി മർദ്ദിച്ച് കാറിലുപേക്ഷിച്ചതാകാനും സാധ്യതയുണ്ട്. ശ്രീജിത്തിന്റെ വാരിയെല്ലുകൾക്ക് ശക്തമായ  ക്ഷതമേറ്റിട്ടുണ്ട്. ഇൗ ക്ഷതമാണ് മരണ കാരണമായതെന്നാണ് പോസ്റ്റ്മോർട്ടം പ്രാഥമിക നിഗമനം.

മദ്യപിച്ചാൽ നിലതെറ്റി പെരുമാറുന്ന സ്വഭാവമുള്ള ശ്രീജിത്ത്  ഒപ്പമുണ്ടായിരുന്ന കേളകം സ്വദേശിയുമായി വാക്കേറ്റമുണ്ടായിരിക്കാനും സാധ്യതയുണ്ട്. രാവിലെ കാറിൽ ഒറ്റയ്ക്ക് വടകരയിലെ ഭാര്യാഗൃഹത്തിലെത്തി തിരിച്ചുപോയ ശ്രീജിത്ത് ഉച്ചയ്ക്ക് കേളകം സ്വദേശി ഓടിച്ച കാറിലാണ് വീണ്ടും തിരിച്ചെത്തിയത്.

രണ്ടാം തവണ ഭാര്യാഗൃഹത്തിലെത്തിയ ഇദ്ദേഹം മദ്യലഹരിയിലായിരുന്നു. ബാറിൽ പരിചയപ്പെട്ട കേളകം സ്വദേശിയോടൊപ്പമാണ് ശ്രീജിത്ത് ഭാര്യാ ഗൃഹത്തിലെത്തിയതെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.

മർദ്ദിച്ചവശനാക്കിയ ശ്രീജിത്തിനെ കേളകം സ്വദേശി കാറിലുപേക്ഷിക്കുകയായിരുന്നുവെന്നും സംശയിക്കുന്നു. ശ്രീജിത്തിന്റെ ഇടതുകൈ തോളെല്ലിന്റെ സന്ധി ബന്ധവുമായി വേർപെട്ട് തൂങ്ങിക്കിടക്കുകയായിരുന്നുവെന്നാണ് മൃതദേഹം നേരിൽക്കണ്ട കയ്യൂർ – ചീമേനി പഞ്ചായത്തംഗം ശശി ലേറ്റസ്റ്റിനോട് പറഞ്ഞത്.

ശ്രീജിത്തിന്റെ ശരീരം നിലത്തുകൂടി വലിച്ചിഴച്ച തരത്തിലുള്ള മുറിപ്പാടുകളും മൃതശരീരത്തിലുണ്ടായിരുന്നതായി ശശി പറഞ്ഞു. ശ്രീജിത്തിന്റെ മരണം കൊലപാതകമാണെന്ന് ഉറപ്പായ സ്ഥിതിക്ക് കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്തേണ്ടതുണ്ട്. സംഭവത്തിന് ശേഷം ഒളിവിൽപ്പോയ കേളകം സ്വദേശിയെ കണ്ടെത്തിയാൽ കേസിന്റെ തുടരന്വേഷണം മുന്നോട്ട് കൊണ്ടുപോകും. ശ്രീജിത്തിനെ തല്ലി ക്കൊന്നതാണെന്ന് വ്യക്തമായ സാഹചര്യത്തിൽ സംഭവത്തിൽ ഒന്നിലധികം പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

LatestDaily

Read Previous

17 ലക്ഷത്തിന്റെ ബാധ്യത : പച്ചക്കറിക്കട  മൂന്നംഗ സംഘം ബലമായി പൂട്ടിച്ചു

Read Next

കാസർകോട് സ്വദേശിയായ കാമുകനെ കാണാനില്ല;  പരാതിയുമായി കൊച്ചി സ്വദേശിനി