മൊബൈൽ ഷോപ്പുടമയെ തട്ടിക്കൊണ്ടു പോയത് ബ്ലേഡ് മാഫിയ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : കോട്ടച്ചേരി നയാബസാറിലെ മൊബൈൽ റീച്ചാർജ്ജ് ഷോപ്പുടമയെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതിന് പിന്നിൽ ബ്ലേഡ് മാഫിയാ സംഘം. നവമ്പർ 26-ന് 8.30 മണിക്കാണ് പുഞ്ചാവിയിൽ താമസിക്കുന്ന കർണ്ണാടക സ്വദേശി അബൂബക്കർ സിദ്ദിഖിനെ പുതിയകോട്ട ടി.ബി. റോഡിന് മുന്നിൽ നിന്നും ഒരു സംഘം കാറിൽ തട്ടിക്കൊണ്ടുപോയത്.

കുശാൽനഗറിലെ അഷ്റഫിൽ നിന്നും അബൂബക്കർ സിദ്ദിഖ് 1 ലക്ഷം രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. പ്രതിമാസം 15,000 രൂപ പലിശയ്ക്കാണ് 3 മാസം മുമ്പ് ഇദ്ദേഹം പണം പലിശയ്ക്കെടുത്തത്. പലിശയ്ക്ക് നൽകിയ പണം തിരിച്ചുനൽകാനാവശ്യപ്പെട്ട് ബ്ലേഡ് മാഫിയ അബൂബക്കർ സിദ്ദിഖിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.

ഭീഷണി സഹിക്കാൻ പറ്റാതെ വന്നതോടെ അബൂബക്കർ സിദ്ദിഖ് കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതി നൽകിയതാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചത്. 3 മാസത്തെ പലിശ കൃത്യമായി നൽകിയിരുന്ന അബൂബക്കർ സിദ്ദിഖ് മുതൽ തിരികെ നൽകാൻ സാവകാശം ചോദിച്ചിരുന്നു. അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘം വിളിച്ചുവരുത്തിയാണ് അബൂബക്കർ സിദ്ദിഖിനെ  കാറിൽ തട്ടിക്കൊണ്ടുപോയത്.

ഇന്ധനം തീർന്നതിനെത്തുടർന്ന് കാഞ്ഞങ്ങാട് കൊവ്വൽ സ്റ്റോറിൽ കാർ നിന്നതോടെ കാറിനകത്തുനിന്നും രക്ഷപ്പെട്ടോടിയ അബൂബക്കർ സിദ്ദിഖ് ജില്ലാശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തട്ടിക്കൊണ്ടുപോയ ബ്ലേഡ് മാഫിയ സംഘം  നാഭിക്ക് ചവിട്ടിയതിനെത്തുടർന്ന് ഇദ്ദേഹം ആരോഗ്യ പ്രശ്നം അഭിമുഖീകരിക്കുന്നുണ്ട്.

അബൂബക്കർ സിദ്ദിഖിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച ബ്ലേഡ് മാഫിയ സംഘത്തെ പോലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എട്ടുപേർക്കെതിരെയാണ് സംഭവത്തിൽ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തത്. ബ്ലേഡ് മാഫിയാ സംഘത്തിന്റെ ഭീഷണിയുള്ളതിനാൽ അബൂബക്കർ സിദ്ദിഖിന് ഇതുവരെ കട തുറക്കാനും കഴിഞ്ഞിട്ടില്ല.

LatestDaily

Read Previous

ഡിസിസി ജനറൽ സിക്രട്ടറി നേതൃത്വത്തിനോട് ക്ഷമാപണം നടത്തി

Read Next

പ്രവാസിയുടെ മൂക്കിടിച്ച് തകർത്തു