മാണിയാട്ട് നാടകമേളയ്ക്ക് സ്ത്രീകളുടെ തള്ളിക്കയറ്റം

സ്റ്റാഫ് ലേഖകൻ

മാണിയാട്ട്: കോറസ് കലാസിമിതി മാണിയാട്ട് നടത്തി വരുന്ന ഒമ്പതാമത് എൻ.എൻ. പിള്ള സ്മാരക പ്രഫഷണൽ  നാടക മത്സരം കാണാൻ സ്ത്രീകളുടെ തള്ളിക്കയറ്റം. മത്സരങ്ങളുടെ  നാലാം നാളായ ഇന്നലെ അരങ്ങിലെത്തിയ നാടകം ആറ്റിങ്ങൽ ധന്യയുടെ ലക്ഷ്യം പട്ടാളക്കാരുടെ കഥയായിരുന്നു.

സൈനികന് കുടുംബത്തേക്കാൾ വലുത് സ്വന്തം രാജ്യമാണെന്ന സന്ദേശം നൽകിയ നാടകം ലക്ഷ്യത്തിന് രാത്രി 9-30ന് തിരശ്ശീല വീണപ്പോൾ സ്ത്രീ പ്രേക്ഷകർ  ശക്തമായ കൈയ്യടിയോടെയാണ്  ഈ നാടകത്തെ നെഞ്ചിലേറ്റിയത്. നാടാകാനന്തരം നടന്ന പന്തൽ ചർച്ചയിൽ പതിവിന് വിപരീതമായി സ്ത്രീകളും നാടകത്തെ വിലയിരുത്തി രംഗത്തുവന്നു. പ്രമേയം കൊണ്ടും അവതരണത്തിലെ പുതുമകൾകൊണ്ടും ലക്ഷ്യം പ്രേക്ഷകനെ ഹഠാദാകർഷിച്ചു.

അതിലുപരി ഇന്ത്യൻ ജനതയിൽ നിന്ന് പതുക്കെ അറ്റുപോയ്ക്കൊണ്ടിരിക്കുന്ന രാജ്യസ്നേഹം ഊട്ടിയുറപ്പിക്കാനും പട്ടാളക്കാരുടെ  ധീരതയും അതിർത്തിയിലെ കഷ്ടപ്പാടുകളും ശത്രു രാജ്യത്തിന്റെ ഭീഷണികളും, തടവറയിലെ അസഹ്യമായ പീഡനങ്ങളും, അദ്യാവസാനം നിറഞ്ഞുനിന്ന നാടകം ലക്ഷ്യം വഴികാട്ടിയായി.

ദിവസങ്ങൾ പിന്നിടുമ്പോഴും നാടകമത്സരം കാണാൻ സ്ത്രീകളടക്കമുള്ള പ്രേക്ഷകർ മാണിയാട്ട് ഗ്രാമത്തിലേക്ക് ഒഴുകിയെത്തുകയാണ്. കഴിഞ്ഞ എട്ടു വർഷവും മാണിയാട്ട് നാടക മത്സരത്തിൽ വിധി കർത്താവായ രാജ്മോഹൻ നീലേശ്വരം ഒമ്പതാം വർഷവും വിധി കർത്താവായി എത്തുന്നുണ്ട്. ജില്ലയിലെ അറിയപ്പെടുന്ന നാടക പ്രവർത്തകൻ ഉദിനൂർ  ബാലഗോപാലനും ഇത്തവണത്തെ നാടക മത്സരത്തിൽ വിധികർത്താവാണ്

ഇന്നത്തെ നാടകം: തിരുവനന്തപുരം ശ്രീനന്ദയുടെ ബാലരമ. നാളെ: കൊല്ലം അനശ്വരയുടെ അമ്മമനസ്സ്.

LatestDaily

Read Previous

ഡിഡിഎഫ് -കോൺഗ്രസ് ലയനം അനിശ്ചിതത്വത്തിൽ

Read Next

നേര്യമംഗലം വനമേഖലയിൽ ‘തോക്കുധാരികളെ കണ്ടു’: തിരച്ചിലുമായി പൊലീസ്