ജിബിജി തട്ടിപ്പ് പാർട്ടി പത്രം മിണ്ടുന്നില്ല

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: കുണ്ടങ്കുഴിയിൽ ആയിരം കോടി രൂപ പിരിച്ച് അവതാളത്തിലായ ജിബിജി പണം തട്ടിപ്പ് സ്ഥാപനത്തെക്കുറിച്ച്  പാർട്ടി മുഖപത്രം ഒന്നും മിണ്ടുന്നില്ല. മലയാളത്തിലുള്ള ചെറുതും, വലുതുമായ മാധ്യമങ്ങൾ മുഴുവൻ കുണ്ടംകുഴി വിനോദിന്റെ തട്ടിപ്പ് സ്ഥാപനത്തെക്കുറിച്ച് വാർത്ത പ്രസിദ്ധീകരിച്ചപ്പോൾ, പാർട്ടി പത്രം മിണ്ടാത്തതിന് പിന്നിൽ ചില കാരണങ്ങളുണ്ട്.

ആയിരം കോടി രൂപ പിരിച്ച് ജനങ്ങളെ വഞ്ചിച്ച കമ്പനി എം.ഡി, വിനോദ്കുമാറിന്റെ മൂത്ത മകൻ ബേഡകം പ്രദേശത്തെ പാർട്ടി പത്രത്തിന്റെ ഏരിയാ ലേഖകനാണ്. ബേഡകം കേന്ദ്രമാക്കി ഇയാൾ നടത്തിയിരുന്ന നാലാം തൂണ് എന്ന് പേരുള്ള സൈബർ സെല്ലിന്റെ  പോരാളിയാണിയാൾ.

കുണ്ടംകുഴി ടൗൺ കേന്ദ്രീകരിച്ച്  പ്രവർത്തിച്ചിരുന്ന നാലാം തൂണ് സൈബർ രണ്ടുമാസം മുമ്പാണ് കാഞ്ഞങ്ങാട് കോട്ടച്ചേരി കുന്നുമ്മലിലേക്ക് മാറ്റിയത്. വിനോദ് കുമാർ തട്ടിയെടുത്ത പണമുപയോഗിച്ച് അതിനിടെ സിനിമ പിടിക്കാനുള്ള നീക്കവും നടന്നു. ഇതിന്  കാസർകോട്ട് താമസിക്കുന്ന ഒരു യുവ സംവിധായകനുമായി കൂട്ടുചേർന്ന്  പത്ര സമ്മേളനം വിളിച്ച് ജിബിജി ഫിലിംസിന്റെ സിനിമ പ്രഖ്യാപിച്ചത് രണ്ടു മാസം മുമ്പാണ്.

സിപിഎം പ്രവർത്തകരായ ഇടത്തട്ടുകാരും ജിബിജിയിൽ പണം നിക്ഷേപിച്ചിട്ടുണ്ട്. തട്ടിപ്പു കമ്പനിക്കെതിരെ ബേഡകം പോലീസ്  രജിസ്റ്റർ ചെയ്ത വഞ്ചനാകുറ്റകൃത്യക്കേസിൽ  ഒന്നാം പ്രതി വിനോദ്കുമാറിന് പുറമെ  മറ്റു ഏഴു ഡയരക്ടർമാർ കൂടി പ്രതികളാണ്.

ഇന്ത്യൻ ശിക്ഷാ നിയമം  420 ചതി, വഞ്ചനാക്കുറ്റകൃത്യമാണ് വിനോദിനും  കമ്പനിക്കും ഡയരകട്ർമാർക്കുമെതിരെ ചുമത്തിയിട്ടുള്ളത്. കീഴ്ക്കോടതിക്ക് ജാമ്യം നൽകാൻ അധികാരമില്ലാത്ത വകുപ്പായതിനാൽ, പോലീസ്  അറസ്റ്റ് ചെയ്താൽ മുഴുവൻ പ്രതികളും റിമാന്റ് തടവിൽ പോകേണ്ടിവരും.

തട്ടിപ്പു കമ്പനിയുടെ കേന്ദ്ര ബുദ്ധിയായ വിനോദ്കുമാർ  പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തയുടൻ കൊച്ചിയിലേക്ക് മുങ്ങി. ഹൈക്കോടതിയിൽ മുൻകൂർ  ജാമ്യം തേടാനാണ് വിനോദ് കൊച്ചിക്ക് കടന്നത്. ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പിനെ കവച്ചുവെക്കുന്ന പണം തട്ടിപ്പാണ് ജിബിജി കാസർകോട് ജില്ലയിൽ നടത്തിയത്.

LatestDaily

Read Previous

ജില്ലാ സ്കൂൾ കലാമേള സ്വാഗത സംഘ രൂപീകരണ യോഗത്തിൽ പുത്തരിയിൽ കല്ലുകടി

Read Next

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തലവരിപ്പണം വാങ്ങുന്നത് നിയമവിരുദ്ധമെന്ന് മദ്രാസ് ഹൈക്കോടതി