നീലേശ്വരം കോവിലകം പുരാവസ്തുവകുപ്പ് ഏറ്റെടുക്കില്ല 

നീലേശ്വരം : എഴുന്നൂറു വർഷത്തിലധികം പഴക്കമുള്ള നീലേശ്വരം തെക്കെ കോവിലകം ഏറ്റെടുക്കാനുള്ള താൽപര്യം പുരാവസ്തുവകുപ്പ് വേണ്ടെന്ന് വെച്ചു. സ്ഥലം ഉടമകൾക്ക് നൽകാനുള്ള തുക വകുപ്പിന്റെ കയ്യിലില്ലാത്തതാണ് വേണ്ടെന്ന് വെക്കാനുള്ള കാരണം. നീലേശ്വരം നഗരത്തിൽ നിലവിലുള്ള നിരക്ക് അനുസരിച്ചു കോവിലകം ഏറ്റെടുക്കണമെങ്കിൽ 10 കോടി രൂപവേണം. കോവിലകം വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ വകുപ്പ് മന്ത്രിയെ സമീപിച്ചിട്ടുണ്ട്.

സാമ്പത്തിക സ്ഥിതി മോശമായ അവസ്ഥയിൽ ഏറ്റെടുക്കാനുള്ള തുക നിലവിൽ വകുപ്പിന്റെ കയ്യിലില്ലെന്നാണ് മന്ത്രി പറയുന്നത്. വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ കഴിഞ്ഞ ഈ വർഷം ആദ്യം കോവിലകം സന്ദർശിച്ചു ഏറ്റെടുക്കാനുള്ള നടപടി ത്വരിതപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു.

കോവിലകം ഏറ്റെടുക്കുന്നതിന് സ്ഥലം എം എൽ എ യും നഗരസഭയും മുൻ കൈ എടുക്കണമെന്നാണ് മന്ത്രിയുടെ പക്ഷം. വകുപ്പിന്റെ കയ്യിൽ ക്യാഷ് ഇല്ലാത്തതിനാൽ കാസർഗോട് പാക്കേജിൽ ഉൾപ്പെടുത്തി കോവിലകം ഏറ്റെടുത്ത് നൽകിയാൽ ആവശ്യമായ സൗകര്യം ഒരുക്കി മ്യൂസിയമായി ഒരുക്കി നഗരസഭയെ ഏൽപ്പിക്കാമെന്നാണ് വകുപ്പ് മന്ത്രി പറയുന്നത്.

നിലവിൽ ആവശ്യമായ പരിചരണമില്ലാത്ത അവസ്ഥയിലാണ് വലിയമഠം എന്നുകൂടി അറിയപ്പെടുന്ന തെക്കെകോവിലകം കൊട്ടാരം. മഹാശിലാകാലം തൊട്ട് രാഷ്ട്രീയ,സാമൂഹ്യ ,സാംസ്കാരിക,നാടോടിവിജ്ഞാനസംബന്ധമായ ഒട്ടേറെ പ്രത്യേകതകളുള്ള നീലേശ്വരത്തിന്റെ ചരിത്രം വരുംതലമുറക്ക് കൂടി പകർന്നുനൽകുകയെന്ന ലക്ഷ്യത്തോടെയാണ് മ്യൂസിയം അടക്കം ഒരുക്കി കോവിലകം സജ്ജമാക്കാൻ നഗരസഭ  പുരാവസ്തുവകുപ്പിൽ സമ്മർദ്ദം ചെലുത്തിയിരുന്നത്. പരേതനായ സി.കൃഷ്ണൻ നായർ ജില്ല പഞ്ചായത്ത് പ്രസിഡന്റായിരിക്കേയാണ് ആദ്യമായി ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവന്നത്. 2016 ല്‍ കടന്നപ്പള്ളി  പുരാവസ്തുവകുപ്പ് മന്ത്രിയായിരിക്കയാണ്സി മ്യൂസിയമുണ്ടാക്കണമെന്ന ആശയം ഉയർന്നു വന്നത്.

അന്നത്തെ ജില്ലാ കലക്ടര്‍ കെ.ജീവന്‍ ബാബുവിന്റെ പ്രത്യേക താല്‍പര്യ പ്രകാരമാണ് നീലേശ്വരം കൊട്ടാരം പൈത്യക മ്യൂസിയമാക്കാനുള്ള നടപടി ക്രമങ്ങള്‍ക്ക് വേഗതയേറിയത്. പുരാരേഖ മ്യൂസിയം നടപ്പായാല്‍ നാശോന്മുഖമായ ചരിത്രശേഷിപ്പ് അതിന്റെ പൂര്‍ണതയില്‍  സംരക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് നീലേശ്വരം നിവാസികൾ.

LatestDaily

Read Previous

വിഴിഞ്ഞം തുറമുഖം; റെയിൽ തുരങ്ക പാതയുടെ നിർമ്മാണത്തിനുള്ള രൂപരേഖ മടക്കി പരിസ്ഥിതി മന്ത്രാലയം

Read Next

ഇന്ത്യന്‍ രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ്