കാഞ്ഞങ്ങാട്ട് തകർപ്പൻ അനധികൃത വ്യാപാരം, നടപടിയെടുക്കാതെ നഗരസഭ നോക്കിച്ചിരിക്കുന്നു

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: നഗരസഭാ പ്രദേശത്ത് നോർത്ത് കോട്ടച്ചേരിയിൽ  വലിയ ഷെഡ്ഡ് കെട്ടി തകർപ്പൻ അനധികൃത വ്യാപാരം. ‘മഹാലാഭമേള’ എന്നും ‘വിലക്കുറവിന്റെ വിപ്ലവം’ എന്നും പരസ്യ പ്രചാരണം നടത്തി പത്മാ പോളി ക്ലിനിക്കിന് തൊട്ടു തെക്കു ഭാഗത്തുള്ള സ്വകാര്യ വ്യക്തിയുടെ മൈതാനത്ത് താൽക്കാലിക ഷെഡ്ഡ് കെട്ടിയാണ് മഹാലാഭമേള കച്ചവടം പൊടിപൊടിക്കുന്നത്.

ഇടുക്കി സ്വദേശിയാണ് ഈ അനധികൃത വ്യാപാരത്തിന്റെ സൂത്രധാരൻ. കാഞ്ഞങ്ങാട് നഗരസഭയുടെ പൂർണ്ണ മൗനാനുവാദത്തോടെയാണ് കഴിഞ്ഞ  രണ്ടു മാസക്കാലമായി ഈ മഹാലാഭക്കച്ചവടം അരങ്ങു തകർക്കുന്നത്. തുണിത്തരങ്ങൾ, റെഡിമെയ്ഡ് ഉടുപ്പുകൾ മുതൽ വീടുകളിലേക്ക് ആവശ്യമുള്ള സാധനസാമഗ്രികൾ എന്നിവ വിറ്റഴിക്കുന്ന മഹാലാഭക്കച്ചവടത്തിൽ സാധനം വാങ്ങുന്നവർക്ക് ബിൽ കൊടുക്കാറില്ല. ബിൽ കൊടുക്കാൻ ഈ സ്ഥാപനത്തിന് അംഗീകൃത പേരോ ജിഎസ്ടിയോ നഗരസഭ അനുമതിയോ ഒന്നും തന്നെയില്ല.

അറുപതു രൂപ വിലയുള്ള പ്ലാസ്റ്റിക് ജഗ് മുതൽ 750 രൂപ വരെയുള്ള ചെറിയ ഡൈനിംഗ് ടേബിൾ വരെ വിൽപ്പന നടത്തുന്ന  ഈ താൽക്കാലിക ഷെഡ്ഡിന് 4000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഷെഡ്ഡ് പണിയുകയും, വൈദ്യുതി കണക്ഷൻ അടക്കമുപയോഗിച്ചാണ് മഹാലാഭക്കച്ചവടം പൊടി പൊടിക്കുന്നത്.

വിലക്കുറവിന്റെ ഈ വിപ്ലവത്തിന് അനുമതിക്കായി ഇടുക്കി സ്വദേശി അപേക്ഷ തന്നിരുന്നുവെങ്കിലും, നഗരസഭ  ചട്ടങ്ങൾ പാലിക്കാത്ത വ്യാപാരത്തിന് അനുമതി നൽകിയിട്ടില്ലെന്ന് കാഞ്ഞങ്ങാട് നഗരസഭ അധികൃതർ വെളിപ്പെടുത്തി. അനധികൃത വ്യാപാരമാണെന്ന് ബോധ്യപ്പെട്ടിട്ടും, നഗരസഭ ഈ ‘വിലക്കുറവിന്റെ വിപ്ലവം’ കഴിഞ്ഞ രണ്ടു മാസക്കാലമായി നോക്കി രസിക്കുകയാണ്.

LatestDaily

Read Previous

എലിപ്പനി രോഗ നിര്‍ണയം വേഗത്തിലാക്കാൻ 9 ലാബുകളില്‍ ലെപ്‌റ്റോ-ആര്‍ടിപിസിആര്‍ പരിശോധന

Read Next

ലീഗിൽ സാദിഖലിയുടെ അതൃപ്തി