നാടകോത്സവത്തിലൂടെ വി.വി. രമേശന് തൃക്കരിപ്പൂർ മണ്ഡലത്തിൽ രാഷ്ട്രീയ അരങ്ങേറ്റം

സ്റ്റാഫ് ലേഖകൻ

തൃക്കരിപ്പൂർ: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി വെറും മൂന്നുവർഷം ബാക്കി നിൽക്കെ സിപിഎം ജില്ലാ കമ്മിറ്റിയംഗം കാഞ്ഞങ്ങാട്ടെ വി.വി. രമേശൻ തൃക്കരിപ്പൂർ നിയമസഭാ മണ്ഡലം ലക്ഷ്യമിട്ട് പ്രവർത്തനം തുടങ്ങി. മണ്ഡലത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് എന്ന നിലയിൽ തൃക്കരിപ്പൂർ  മണ്ഡലത്തിലെ കണ്ണായ പ്രദേശം മാണിയാട്ട് നവംബർ 14-ന് ആരംഭിക്കുന്ന കോറസ് പ്രഫഷണൽ നാടകമത്സരത്തിന്റെ സംഘാടക സമിതിയിൽ വി.വി. രമേശൻ സജീവമായത് മൂന്നു നാൾ മുമ്പാണ്.

കോറസ് മാണിയാട്ട് എന്ന കലാ സാംസ്കാരിക സംഘടന കഴിഞ്ഞ പത്തുവർഷക്കാലമായി മാണിയാട്ട് പ്രദേശത്ത് തുടർച്ചയായി എല്ലാ വർഷവും നാടകാചാര്യൻ എൻ.എൻ. പിള്ളയുടെ സ്മരണാർത്ഥം പ്രഫഷണൽ നാടകമത്സരം സംഘടിപ്പിച്ചുവരുന്നുണ്ടെങ്കിലും, ഇതാദ്യമായിട്ടാണ് ഈ നാടക മത്സരവുമായി സഹകരിക്കാൻ കാഞ്ഞങ്ങാട് നഗരസഭ കൗൺസിലറായ വി.വി. രമേശൻ മാണിയാട്ട് മുന്നിട്ടിറങ്ങിയത്. 2022 നവംബറിലെ നാടകോത്സവത്തിന്റെ സംഘാടക സമിതിയോഗം ഇക്കഴിഞ്ഞ ദിവസം മാണിയാട്ട് ഉദ്ഘാടനം ചെയ്തത് വി.വി. രമേശനാണ്.

പത്തുവർഷക്കാലം കോറസ് മാണിയാട്ട് നടത്തിയ നാടകമത്സരത്തിൽ ഒരു ദിവസം പോലും നാടകം കാണാനെങ്കിലും മാണിയാട്ട് പ്രദേശത്ത് എത്താതിരുന്ന വി.വി. രമേശൻ ഈ വർഷം ഇതാദ്യമായാണ് നാടകോത്സവം സംഘാടക സമിതിയോഗത്തിൽ സജീവമായി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്തത്.

ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ കോറസ് കലാസമിതിയുടെ തലതൊട്ടപ്പനായ ശോഭ ലൈറ്റ് ആന്റ് സൗണ്ട് ഉടമയും നാടക പ്രവർത്തകനുമായ മാണിയാട്ടെ ടി.വി. ബാലന് നൽകിയ നിർദ്ദേശമനുസരിച്ചാണ് തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിൽ കാഞ്ഞങ്ങാട് നഗരസഭ മുൻ ചെയർമാൻ കൂടിയായ വി.വി. രമേശൻ നാടകോത്സവത്തിലൂടെ തന്റെ രാഷ്ട്രീയ പ്രവർത്തന അരങ്ങേറ്റത്തിന് തുടക്കം കുറിച്ചത്.

സ്വാഭാവികമായും നാടകോത്സവ സംഘാടക സമിതിയുടെ ഉദ്ഘാടനം നടത്തേണ്ടിയിരുന്നത് തൃക്കരിപ്പൂർ എംഎൽഏ, എം. രാജഗോപാലായിരുന്നുവെങ്കിലും, ഇത്തവണ ആ ചുമതല വീണുകിട്ടിയത് വി.വി. രമേശനാണ്. എല്ലാ വർഷവും പിലിക്കോട് – കരിവെള്ളൂർ, തൃക്കരിപ്പൂർ, പടന്ന പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് ആയിരത്തിലധികം കലാസ്വാദകർ മാണിയാട്ട് നടക്കുന്ന പ്രഫഷണൽ നാടകോത്സവം കാണാനെത്താറുണ്ട്.

കെപിഏസിയുടേതടക്കം ഇത്തവണ 9 നാടകങ്ങൾ അരങ്ങിലെത്തുമ്പോൾ,  തൃക്കരിപ്പൂർ മണ്ഡലത്തിലെ ഇടതുവോട്ടർമാരുമായി അടുപ്പം സ്ഥാപിക്കാനുള്ള വി.വി. രമേശന്റെ ആദ്യ രാഷ്ട്രീയ അരങ്ങേറ്റമാണ് എൻ.എൻ.പിള്ള സ്മാരക കോറസ് നാടകോത്സവം.

പത്തുവർഷം എംഎൽഏ പദം പൂർത്തിയാക്കിയ തൃക്കരിപ്പൂർ എംഎൽഏ, ഇ.പി. രാജഗോപാലൻ വരാനിരിക്കുന്ന 2025 -ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സര രംഗത്തു നിന്ന് മാറി നിൽക്കേണ്ടി വരും. ഈ മണ്ഡലത്തിൽ നിന്ന് സ്വാഭാവികമായി മത്സരിക്കേണ്ട സിപിഎം ജില്ലാക്കമ്മിറ്റിയംഗം വി.പി.പി. മുസ്തഫ ഇപ്പോൾ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സിക്രട്ടറിയാണ്.

രാഷ്ട്രീയ പ്രവർത്തന പാരമ്പര്യം പരിഗണിക്കുമ്പോൾ മുസ്തഫയാണ് ഇത്തവണ തൃക്കരിപ്പൂർ മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയാകാൻ എല്ലാം കൊണ്ടും യോഗ്യനെങ്കിലും, ഉറച്ച നിയമസഭാ മണ്ഡലമെന്ന നിലയിൽ സ്വന്തം ദത്തുപുത്രനായ വി.വി. രമേശനെ ഈ മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കാനാണ് ഇ.പി. ജയരാജന്റെ കാലേക്കൂട്ടിയുള്ള രാഷ്ട്രീയ കരുനീക്കം.

LatestDaily

Read Previous

കേസ് ഒത്തുതീർപ്പാകും; ശ്രീനാഥ് ഭാസിക്ക് മയക്കുമരുന്ന് പരിശോധന ഫലം നിർണായകം

Read Next

അമൃതയുടെ ആത്മഹത്യയിൽ ദുരൂഹത