വൃക്കരോഗിയുടെ ഭാര്യയെ പീഡിപ്പിച്ച് ഗർഭിണിയാക്കി

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ: വൃക്ക രോഗിയെ സഹായിക്കാനെന്ന വ്യാജേന രോഗിയുടെ ഭാര്യയായ 35 കാരിയെ ബലാത്സംഗത്തിനിരയാക്കിയ യുവാവ് റിമാന്റിൽ. ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയാണ് ഭർത്താവിന്റെ സുഹൃത്തിന്റെ പീഡനത്തിനിരയായത്. കടുത്ത വൃക്കരോഗിയായ യുവാവിനെ സഹായിക്കാനെന്ന വ്യാജേന യുവതിയെ ബലാത്സംഗം ചെയ്ത തൃക്കരിപ്പൂർ മണിയനോടിയിലെ ഹാരിസാണ് 42, റിമാൻഡിലായത്. 2020 മുതൽ 2021 വരെ മംഗളൂരുവിലും, എറണാകുളത്തും  നിരവധി തവണ ബലാത്സംഗത്തിനിരയായെന്നാണ് യുവതിയുടെ പരാതി.

മംഗളൂരുവിലെ ആശുപത്രിയിൽ വൃക്കരോഗ ചികിത്സയ്ക്ക് യുവതിയുടെ ഭർത്താവിനെ കൊണ്ടുപോകാൻ സഹായിച്ചത് ഹാരിസാണ്. യുവതിയുടെ ഭർത്താവ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഹാരിസ് ഇവരെ മംഗളൂരുവിലെ ലോഡ്ജുകളിൽ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. ഭർത്താവിനെ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയ്ക്ക് കൊണ്ടുപോയപ്പോഴും, പീഡന ദൃശ്യങ്ങൾ കാണിച്ച് ഹാരിസ് തന്നെ ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയാക്കിയെന്നും, യുവതി പരാതിപ്പെട്ടു.

ഇവരുടെ പരാതിയിൽ ബലാത്സംഗക്കുറ്റത്തിന് കേസ്സെടുത്ത ശേഷം ചന്തേര പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഹാരിസിനെ റിമാൻഡിൽ വെക്കാൻ കോടതി ഉത്തരവിട്ടു. പീഡനത്തിനിരയായ യുവതി ഗർഭിണിയാകുകയും, ഒരു കുട്ടിക്ക് ജന്മം നൽകുകയും ചെയ്തിരുന്നു. പീഡന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ ഹാരിസ് ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയോട് വീണ്ടും വഴങ്ങാനാവശ്യപ്പെട്ടതോടെയാണ് യുവതി കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതി നൽകിയത്.

ഇതേത്തുടർന്ന് ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരമാണ് ചന്തേര പോലീസ് ഹാരിസിനെതിരെ ബലാത്സംഗക്കുറ്റത്തിന് കേസ്സെടുത്തത്. മഹാരാഷ്ട്രയിൽ ബിസിനസ്സുകാരനാണെന്നവകാശപ്പെടുന്ന ഹാരിസ് പയ്യന്നൂർ കവ്വായി സ്വദേശിയാണ്. മഹാരാഷ്ട്രയിലെ ബിജെപി, എംപിയുടെ പേഴ്സണൽ സ്റ്റാഫാണെന്നവകാശപ്പെടുന്ന പ്രതി ഇതിന്റെ പേരിൽ ആൾക്കാരെ വിരട്ടാറുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു.

LatestDaily

Read Previous

വിവാഹത്തിന് വന്‍ തിരക്ക്; സദ്യയ്ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി വീട്ടുകാര്‍

Read Next

ഫേസ്ബുക്ക് കാമുകിയെത്തേടി ഇടുക്കി കൗമാരക്കാർ പയ്യന്നൂരിൽ