ആയുർവ്വേദ ഡോക്ടർ നിയമനത്തിൽ അഴിമതി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : ദേശീയ  ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി കരാറടിസ്ഥാനത്തിൽ നിയമിക്കുന്ന ആയുർവ്വേദ ഡോക്ടർമാർ സ്ഥിരമായി ഒരേ തസ്തികയിൽ ജോലി ചെയ്യുന്നതിൽ ക്രമക്കേട്. ഒരു വർഷത്തെ കരാർ ജോലിയിൽ പ്രവേശിച്ച് 13 വർഷം വരെ പൂർത്തിയാക്കിയ ഡോക്ടർമാർ ജില്ലയിലുണ്ടെന്ന് വിവരാവകാശ രേഖകൾ തെളിയിക്കുന്നു.

ജില്ലയിൽ മുന്നൂറോളം യോഗ്യതയുള്ള ആയുർവ്വേദ ഡോക്ടർമാരെ പുറത്തുനിർത്തിയാണ് ദേശീയ ആരോഗ്യ ദൗത്യം സ്ഥിരമായി ജോലി ചെയ്യാൻ കരാർ ഡോക്ടർമാർക്ക് അവസരം നൽകിയിരിക്കുന്നത്. കാസർകോട് ജില്ലയിൽ മാത്രം 14 ആയുർവ്വേദ ഡോക്ടർമാരാണ് ഇത്തരത്തിൽ സ്ഥിര ജോലി ചെയ്യുന്നത്. ഇവരിൽ 7 വർഷം മുതൽ 13 വർഷം വരെ ജോലിയെടുക്കുന്നവരുമുണ്ട്.

കരാർ നിയമനങ്ങൾ ഒരു വർഷത്തേക്കാണെങ്കിലും ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലെ ആയുർവ്വേദ ഡോക്ടർമാരുടെ നിയമനത്തിൽ ഇത് പാലിക്കപ്പെട്ടിട്ടില്ല. ഓരോ വർഷവും ഏപ്രിൽ 1-ന് ഒരു ദിവസത്തെ അവധി നൽകി ഏപ്രിൽ 2-ന് പുനർ നിയമനം നടത്തുകയാണ് രീതിയെന്ന് വിവരാവകാശ രേഖകൾ വഴി വ്യക്തമാകുന്നു.

വർഷത്തിൽ 20 കാഷ്വൽ ലീവടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുന്നുണ്ട്. മൂന്ന് വർഷത്തിലൊരിക്കൽ പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് അതിലുൾപ്പെട്ടവരെ നിയമിക്കണമെന്നാണ് ചട്ടമെങ്കിലും ദേശീയ ആരോഗ്യ ദൗത്യം അധികൃതർ ഇൗ ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തിയിരിക്കുകയാണ്.

2020-ൽ ഇപ്രകാരം പരീക്ഷ നടത്തി ഇരുപത് പേരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും, ഇവർക്കാർക്കും ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ നിയമനം ലഭിച്ചിട്ടില്ല. 2023-ൽ കാലാവധി തീരുന്ന റാങ്ക് ലിസ്റ്റിൽ നിയമനം നടത്താത്തതിന് കാരണം വർഷങ്ങളായി കരാർ സേവനത്തിൽ കടിച്ചു തൂങ്ങുന്ന ഡോക്ടർമാരെ സഹായിക്കാനാണെന്ന് സംശയമുണ്ട്.

കണ്ണൂർ, കാസർകോട് ജില്ലകളിലായി 45 പേരാണ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ ഇത്തരത്തിൽ ഡോക്ടർമാരായി സേവനമനുഷ്ഠിക്കുന്നത്. കണ്ണൂരിൽ 31 ഡോക്ടർമാരും കാസർകോട് ജില്ലയിൽ 14 ഡോക്ടർമാരുമാണ് കരാറടിസ്ഥാനത്തിൽ സേവനമനുഷ്ഠിക്കുന്നത്. ഇവരിൽ 3 പേർ മാത്രമാണ് 1 വർഷവും അതിൽ താഴെയും സേവന കാലാവധി പൂർത്തിയാക്കിയവർ,

കാസർകോട് ജില്ലയിൽ 10 വർഷത്തിൽ താഴെ കാലാവധി പൂർത്തിയാക്കിയവർ 3 പേർ മാത്രമാണ്. ബാക്കിയുള്ള 11 ഡോക്ടർമാരും 10 വർഷം മുതൽ 13 വർഷം വരെ കാലാവധി പൂർത്തിയാക്കിയവരാണ്. കരാറടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിച്ച ആയുർവ്വേദ ഡോക്ടർമാർ ഒരു വ്യാഴവട്ടം കഴിഞ്ഞിട്ടും സേവനത്തിൽ തുടരുന്നതിന് പിന്നിൽ അഴിമതിയുണ്ടെന്ന് സംശയമുയർന്നിട്ടുണ്ട്.

കരാർ നിയമനങ്ങളിൽ അന്തർ ജില്ലാ സ്ഥലം മാറ്റങ്ങളുണ്ടാകാൻ സാധ്യതയില്ലെങ്കിലും കാസർകോട് ജില്ലയിൽ ജോലി ചെയ്യുന്ന ഒരു വനിത ഡോക്ടർ കൊച്ചിയിൽ നിന്നും സ്ഥലം മാറി വന്നതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിന് പിന്നിലും ദേശീയ ആരോഗ്യ ദൗത്യം അധികൃതരുടെ ഒത്താശയുണ്ട്. ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന ഓഫീസിന്റെ ഒത്താശയോടെയാണ് കണ്ണൂർ -കാസർകോട് ജില്ലകളിൽ നാൽപ്പതിലധികം താൽക്കാലിക ഡോക്ടർമാർ സേവനത്തിൽ കടിച്ചുതൂങ്ങുന്നത്.

LatestDaily

Read Previous

പൂച്ചക്കാട് ജമാഅത്ത് യോഗം ബഹളത്തിൽ കലാശിച്ചു

Read Next

 കെ.വി. രമേശനുമായി ബന്ധമില്ലെന്ന് മടിക്കൈ ലൈറ്റ് ആന്റ് സൗണ്ടുടമ