ഹണിട്രാപ്പ് കേസ് പോലീസ് പൂട്ടിവെച്ചു

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: പ്രമാദമായ തൃക്കരിപ്പൂർ ഹണിട്രാപ്പ് കേസ് ചന്തേര പോലീസ് പൂട്ടിവെച്ചു. കേസ്സിൽ ഒന്നാംപ്രതി കാഞ്ഞങ്ങാട് നെല്ലിത്തറയിലെ ദീൻദയാൽ കോളനിയിൽ താമസിക്കുന്ന പ്രതി മുകേഷ് 34, ഒഴികെ മറ്റു പ്രതികളെല്ലാം ഒളിവിലാണ്.

നീലേശ്വരം ടൗണിൽ താമസിക്കുന്ന ബസ് കോൺട്രാക്ടർ ശൈലേഷ് അമ്പാടിയെ 34 വാട്ട്സാപ്പിൽ നിരന്തരം  സന്ദേശങ്ങളയച്ച് യുവാവിനെ വശീകരിച്ച് ഹണിട്രാപ്പിൽപ്പെടുത്തി 2022 ജൂലായിൽ ശൈലേഷിനെ കാറിൽ പയ്യന്നൂരിലേക്ക് കൊണ്ടുപോകുകയും, വഴിമദ്ധ്യേ തൃക്കരിപ്പൂർ നടക്കാവിൽ നാലംഗ ഗുണ്ടാസംഘം മുകേഷിന്റെ നേതൃത്വത്തിൽ കാർ തടയുകയും,   ശൈലേഷും തൈക്കടപ്പുറം അഴിത്തല യുവതി വിദ്യയും 29 സഞ്ചരിച്ച കാറിൽ നിന്ന് ഇവരെ ബലമായി തട്ടിക്കൊണ്ടുപോയ കേസ്സിലാണ് ചന്തേര പോലീസിന് തീരെ താൽപ്പര്യം കുറഞ്ഞത്.

നാട് നടുങ്ങിയ ഈ തട്ടിക്കൊണ്ടുപോകലും പണം തട്ടിയെടുക്കലും കഠാര വയറ്റത്ത് കുത്തിവെച്ച് ശൈലേഷ് അമ്പാടിയുടെ സെൽഫോൺ അക്കൗണ്ടിലുണ്ടായിരുന്ന 16000ത്തോളം രൂപയും പയ്യന്നൂർ യാത്രയ്ക്ക് േവണ്ടി സ്വന്തം സഹോദരീപുത്രനോട് തൽക്കാലം വാങ്ങിയ മാരുതി കാറുമടക്കം തട്ടിയെടുത്ത കേസ്സിൽ ഒന്നാംപ്രതി മുകേഷ് ഒഴികെ സ്ത്രീയടക്കമുള്ള മറ്റു പ്രതികളെ പോലീസിന് വേണ്ടാതായ മട്ടിലാണ്.

സംഭവത്തിന് ശേഷം ഒന്നാംപ്രതി മുകേഷിനെ ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി. ഷൈനാണ് കാഞ്ഞങ്ങാട് ടൗണിൽ നിന്ന് യാദൃശ്ചികമായി കസ്റ്റഡിയിലെടുത്ത ശേഷം ചന്തേര ഇൻസ്പെക്ടർ കെ.പി. നാരായണന് കൈമാറിയത്. സംഭവത്തിൽ തേൻകെണിയൊരുക്കിയ യുവതി നീലേശ്വരം അഴിത്തലയിലെ വിദ്യയെ 29, പോലീസ് ഇന്നുവരെ സ്റ്റേഷനിൽ വിളിപ്പിക്കുകയോ, പ്രാഥമിക മൊഴി രേഖപ്പെടുത്തുക പോലും ചെയ്തിട്ടില്ല.

ഉറപ്പായും ഈ ഹണിട്രാപ്പ് കേസ്സിൽ പ്രതിയാകേണ്ട വിദ്യ കേസ്സിലെ പ്രതി തൈക്കടപ്പുറത്തെ ഹരീഷിന്റെ ഭാര്യയാണ്. യുവതി പയ്യന്നൂർ സ്വദേശിനിയാണ്. യുവതിയുടെ അഞ്ചാംതരം വിദ്യാർത്ഥിനിയായ മകളെ അഴിത്തലയിൽ നിന്ന് നിത്യവും നീലേശ്വരം ബങ്കളത്തുള്ള വിദ്യാലയത്തിലേക്ക് ബസ്സിൽ എത്തിക്കുകയും, തിരിച്ചുകൊണ്ടുപോവുകയും ചെയ്ത ബസ്കൂലിയിനത്തിൽ 16000 രൂപയോളം വിദ്യ ശൈലേഷ് അമ്പാടിക്ക് നൽകാനുണ്ട്.

ഈ പണം തരണമെന്ന് ശൈലേഷ് അമ്പാടി വിദ്യയോട് ആവശ്യപ്പെട്ടപ്പോഴാണ്, വിദ്യ ശൈലേഷിനെ ഫോണിൽ വശീകരിച്ച് രണ്ടു തവണ പയ്യന്നൂരിലെ ഹോട്ടലിലെത്തിച്ചത്. ആദ്യ തേൻകെണി നടക്കുമ്പോൾ, വിദ്യയുടെ ഭർത്താവ് ഹരീഷ്, ചാരായക്കേസ്സിൽ കുടുങ്ങി ജയിലിലായിരുന്നു.

കാഞ്ഞങ്ങാട് ദുർഗാ ഹൈസ്കൂൾ റോഡിൽ താമസിക്കുന്ന പ്രവാസിയും കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലറുമായ ശിവദത്തന്റെ സഹോദരനെയും ഭാര്യയെയും വീട്ടിൽക്കയറി നട്ടുച്ചയ്ക്ക് കത്തികാട്ടി ഭീഷണിപ്പെടുത്തി 49 ലക്ഷം രൂപയും ഇന്നോവ കാറും തട്ടിയെടുത്ത കേസ്സിലകപ്പെട്ട ഒന്നാം പ്രതി മുകേഷ് തൽസമയം ജയിലിലായിരുന്നു. ജയിലിലാണ് പ്രതികൾ പുതിയ ക്വട്ടേഷൻ പദ്ധതികൾ ആസൂത്രണം ചെയ്തത്. മുകേഷും വിദ്യയുടെ ഭർത്താവ് ചെണ്ടവാദ്യ പരിശീലകൻ അഴിത്തലയിലെ ഹരീഷും ചേർന്നാണ് ശൈലേഷിനെ വിദ്യയെ ഉപയോഗിച്ച് തട്ടിക്കൊണ്ടുപോകാനുള്ള തേൻകെണിയൊരുക്കിയത്.

മുകേഷ് ഒഴികെയുള്ള മൂന്ന് പ്രതികളും വലയ്ക്ക് പുറത്താണെന്ന് കേസ്സന്വേഷണ ഉദ്യോഗസ്ഥൻ ചന്തേര ഇൻസ്പെക്ടർ കെ. പി. നാരായണൻ പറയുമ്പോൾ, വിദ്യയടക്കം പുറത്തുള്ള നാല് പേരും നാട്ടിൽ സ്വൈര്യ വിഹാരത്തിലാണ്. വിദ്യയെ ഭർത്താവ് ഹരീഷ് അടക്കമുള്ള പ്രതികൾ നിരന്തരം ഫോണിൽ ബന്ധപ്പെടുമ്പോൾ, പോലീസ് പറയുന്നത് പ്രതികളുടെ സെൽഫോണുകൾ എല്ലാം സ്വിച്ചോഫ് ചെയ്തതിനാൽ അവരുടെ താവളങ്ങൾ കണ്ടുപിടിക്കാൻ സാധിക്കുന്നില്ലെന്നാണ്.

തൽസമയം മുകേഷ് ഒഴികെ ഒളിവിലുള്ള പ്രതികളുമായി വിദ്യ നിരന്തരം ബന്ധപ്പെടുമ്പോൾ, വിദ്യയെ സ്റ്റേഷനിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്താൻ പോലും പോലീസ് ഇതുവരെ മെനക്കെടാത്തത് സംശയങ്ങളുയർത്തിയിട്ടുണ്ട്. തന്നെ അന്നും പിന്നീടും തേൻ കെണിയിൽപ്പെടുത്തി മോഹിപ്പിച്ചാണ്  വിദ്യ പയ്യന്നൂരിലേക്ക് കൊണ്ടുപോയതെന്ന് ഈ കേസ്സിലെ പരാതിക്കാരൻ നീലേശ്വരം തെരുവിൽ താമസിക്കുന്ന ശൈലേഷ് അമ്പാടി പോലീസിന് മൊഴി നൽകിയിട്ടും, കേസ്സിൽ ഉറപ്പായും പ്രതിയായിത്തീരേണ്ട വിദ്യയോട് ചന്തേര പോലീസിന് ഇപ്പോഴും  വല്ലാത്തൊരു സോഫ്റ്റ് കോർണ്ണറാണ്.

LatestDaily

Read Previous

പാദസരക്കള്ളന്റെ മൊഴി ന്യായാധിപൻ രേഖപ്പെടുത്തി

Read Next

വ്യാജ പാസ്പോർട്ട് കേസ് പ്രതി പിടിയിൽ