സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട്: പട്ടണത്തിൽ ഓണത്തിരക്ക് ആരംഭിച്ചതോടെ പോലീസ് സാന്നിദ്ധ്യം അനിവാര്യമായി. പഴയ കൈലാസ് തിയേറ്റർ ജംഗ്ഷൻ മുതൽ നോർത്ത് കോട്ടച്ചേരി വരെയുള്ള നഗര ഹൃദയത്തിലാണ് ജനങ്ങൾ ഏറെയും ഓണവിപണി തേടിയെത്തുന്നത്. സെപ്തംബർ 3 മുതൽ 7 വരെ ഓണവിപണി സജീവമാകുന്നതോടെ നഗരത്തിൽ ഇത്തവണ നല്ല ജനത്തിരക്ക് അനുഭവപ്പെടും.
മഴ പൂർണ്ണമായും മാറിക്കിട്ടിയാൽ തിരക്ക് പതിൻമടങ്ങ് വർധിക്കും. പോയ രണ്ടുവർഷക്കാലവും നാടും നഗരവും കോവിഡിന്റെ പിടിയിലമർന്നുപോയതിനാൽ, മലയാളികളുടെ ഓണാഘോഷത്തിന് മങ്ങലേറ്റിരുന്നു. രോഗഭീതി പാടെ മാറികിട്ടിയതിനാൽ ഇത്തവണത്തെ ഓണാഘോഷം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് കേരളീയർ. ഓണത്തിരക്കിനിടയിൽ മുതലെടുക്കാനിറങ്ങുന്ന കവർച്ചക്കാരെയും പിടിച്ചുപറിക്കാരെയും പോലീസ് പ്രത്യേകം നിരീക്ഷിക്കും.