യുവതിയെ നിർബന്ധിതമായി മൊഴി ചൊല്ലിയതിന് കേസ്

കാസർകോട്: വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലിരിക്കെ യുവതിയെ തലാഖ് ചൊല്ലിയ ഭർത്താവിനെതിരെ പോലീസ് കേസ്. ആലമ്പാടി നാൽത്തടുക്ക കെ.എം. ഹൗസിലെ മുഹമ്മദ് ഹനീഫിന്റെ മകൾ അലീമത്ത് അഫ്രീന 22, വിദ്യാനഗർ പോലീസിൽ നൽകിയ പരാതിയിലാണ് കേസ്.

2020 നവംബർ 4 നാണ് അലീമത്ത് അഫ്രീനയും ബേക്കൽ പള്ളിപ്പുഴ ഫസീല മൻസിലിൽ അബ്ദുൾ ഖാദറിന്റെ മകൾ സി.എച്ച്. ഖാലിദും 29, തമ്മിൽ മതാചാര പ്രകാരം വിവാഹിതരായത്. വിവാഹബന്ധത്തിൽ അസ്വാരസ്യങ്ങളുണ്ടായതിനെത്തുടർന്ന് ഇരുവരും വിവാഹമോചനത്തിന് കോടതിയെ സമീപിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിവാഹമോചനക്കേസ്സിൽ ജൂലായ് 25 ന് ഒത്തുതീർപ്പ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഖാലിദിന്റെ പിതാവ് അലീമത്ത് അഫ്രീനയുടെ കൈയ്യിൽ ഖാലിദ് ഒപ്പിട്ട തലാക്ക് പേപ്പർ ഏൽപ്പിച്ച്  അഫ്രീനയെ മൊഴി ചൊല്ലിയതായി അറിയിച്ചത്.

ഇതേത്തുടർന്നാണ് യുവതി പോലീസിൽ പരാതിയുമായെത്തിയത്. അലീമത്ത് അഫ്രീനയുടെ പരാതിയിൽ ഭർത്താവ് ഖാലിദിനും പിതാവിനുമെതിരെ മുസ്ലിം വിമൺ ആക്ടിലെ വിവാഹ സംരക്ഷണ നിയമത്തിലെ 3,4 വകുപ്പുകൾ പ്രകാരമാണ് വിദ്യാനഗർ പോലീസ് കേസ്സെടുത്തത്

LatestDaily

Read Previous

സംസ്ഥാനത്തെ സ്കൂളുകളിൽ മൊബൈൽ ഫോണുകൾക്ക് നിരോധനം

Read Next

ഗണേശൻ ബംഗളൂരിലുമില്ല