യുവാവിനെ തലയ്ക്കടിച്ചു കൊന്ന അയൽവാസി റിമാന്റിൽ

മേൽപ്പറമ്പ്: യുവാവിനെ തലയ്ക്കടിച്ചു കൊന്ന കേസ്സിൽ അറസ്റ്റിലായ പ്രതി റിമാന്റിൽ. ബലി പെരുന്നാൾ ദിനത്തിൽ കൂളിക്കുന്ന് മുഹ്്യുദ്ദീൻ ജുമാ മസ്ജിദിൽ പെരുന്നാൾ നമസ്ക്കാരം കഴിഞ്ഞിറങ്ങിയ ബാര മീത്തൽ മാങ്ങാട്ടെ ടി.ഏ. റഷീദിനെയാണ് 42, അയൽവാസിയായ മീത്തൽ മാങ്ങാട് കാട്ടൂർ ഹൗസിൽ ഹബീബ് 40, തലയ്ക്കടിച്ചത്.

ആണി തറച്ച മരവടി കൊണ്ട് തലയ്ക്കടിയേറ്റ ടി.ഏ. റഷീദ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. റഷീദിന്റെ തലയ്ക്കടിച്ച സംഭവത്തിൽ ബന്ധു മുഹമ്മദ് സൽമാൻ മേൽപ്പറമ്പ് പോലീസിൽ പരാതി കൊടുത്തിരുന്നു.

പ്രസ്തുത പരാതിയിൽ വധശ്രമത്തിന് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്ന് റഷീദിന്റെ മരണം. ഇതോടെ ഹബീബിനെതിരെ കൊലക്കുറ്റം കൂടി ചുമത്തി. മേൽപ്പറമ്പ് പോലീസ് ഇൻസ്പെക്ടർ ടി. ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റഷീദ് കൊലക്കേസ്സിലെ പ്രതി ഹബീബിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഇരുവരും തമ്മിലുള്ള മുൻവൈരാഗ്യമാണ് ജൂലായ് 10 ന് നടന്ന അക്രമത്തിലേക്ക് വഴിതെളിച്ചതെന്നാണ് പോലീസ് നൽകുന്ന സൂചന. കൂടുതൽ അന്വേഷണത്തിന് പ്രതിയെ കോടതിയുടെ അനുമതിയോടെ കസ്റ്റഡിയിൽ വാങ്ങുമെന്ന് മേൽപ്പറമ്പ് ഐപി, ടി. ഉത്തംദാസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ.

മൃതദേഹം മേൽപ്പറമ്പ് പോലീസ് ഇൻക്വസ്റ്റ് നടത്തി പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ആണി തറച്ച മരവടി കൊണ്ട് തലയിലേറ്റ ഗുരുതര മുറിവുകൾ തലച്ചോറിൽ ആന്തരിക രക്ത സ്രാവമുണ്ടാക്കി. മംഗളൂരുവിലെ ന്യൂറോ ആശുപത്രിയിൽ ചികിത്സ ഫലിക്കാത്തതിനെത്തുടർന്ന് കാസർകോട്ടേക്ക് തിരികെ വരുമ്പോഴായിരുന്നു ഇന്നലെ റഷീദിന്റെ മരണം.

LatestDaily

Read Previous

പാലക്കുന്ന് ഹോട്ടലിൽ അല്‍ഫാമില്‍ പുഴു

Read Next

കാഞ്ഞങ്ങാട് അനുവദിച്ച ബിവറേജ് മദ്യശാല അജാനൂരിൽ