ജ്വല്ലറിയുടമയെ കാറിടിച്ച് അപായപ്പെടുത്തി പണം തട്ടാൻ ശ്രമം : 2 പേർ കസ്റ്റഡിയിൽ

അമ്പലത്തറ: ജ്വല്ലറിയുടമയെ വാഹനമിടിച്ച് വീഴ്ത്തി മുഖത്ത് മുളകുപൊടി വിതറി പണം കവർച്ച ചെയ്യാൻ ശ്രമിച്ച  സംഘം പോലീസ് വലയിൽ. ഇന്നലെ രാത്രി ഇരിയ  ക്രിസ്ത്യൻ പള്ളിക്ക് സമീപത്താണ്  ചുള്ളിക്കരയിലെ ജ്വല്ലറിയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന  ഉടമ ഇരിയ സ്വദേശിയെ മുന്നംഗസംഘം അപായപ്പെടുത്താൻ ശ്രമിച്ചത്.

ചുള്ളിക്കരയിലെ  പവിത്ര ജ്വല്ലറിയുടമ ഇരിയയിലെ ബാലചന്ദ്രന് 43, നേരെയാണ് രാത്രി ഇരിയയിൽ ആക്രമണമുണ്ടായത്. കടയടച്ച് ബൈക്കിൽ വീട്ടിലേക്ക് മടങ്ങിയ ബാലചന്ദ്രനെ അവിടെ മുതൽ കാറിൽ പിന്തുടർന്ന സംഘമാണ് ഇരിയയിലെ ആളൊഴിഞ്ഞ പ്രദേശത്ത് കാറിടിച്ച് വീഴ്ത്തി മുകള് പൊടിയെറിഞ്ഞത്.

ബാലചന്ദ്രന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം അമ്പലത്തറ പോലീസിലറിയിച്ചത്. ഉടൻ പോലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രനും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.  പോലീസ് പിൻതുടരുന്നതറിഞ്ഞ ആക്രമികൾ കാർ പേരൂർ വളവിൽ ഉപേക്ഷിച്ച് സമീപത്തെ കുറ്റിക്കാട്ടിൽ കയറി രക്ഷപ്പെട്ടു. 

കർണ്ണാടക രജിസ്ട്രേഷനിലുള്ള കെ.ഏ.19 എം. കെ.7489 നമ്പർ മാരുതി എക്കോ കാറിലെത്തിയ രണ്ടംഗസംഘമാണ് ആക്രമണത്തിന് പിന്നിൽ. ബാലചന്ദ്രന്റെ കയ്യിലുള്ള പണം തട്ടിപ്പറിക്കുകയെന്നതായിരുന്നു സംഘത്തിന്റെ ലക്ഷ്യം.  ഇതിന്റെ ഭാഗമായി ആക്രമിസംഘം കുറച്ച് ദിവസങ്ങളായി ബാലചന്ദ്രന്റെ നീക്കങ്ങൾ നിരീക്ഷിച്ചിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇരിയയിലെ ആളൊഴിഞ്ഞ പ്രദേശത്തെത്തിയപ്പോഴാണ് ആക്രമിസംഘം ബാലചന്ദ്രൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറിടിപ്പിച്ചത്. അതിന് ശേഷം മുളക് പൊടി മുഖത്ത് വിതറി കയ്യിലുള്ള പണസഞ്ചി തട്ടിയെടുക്കാനായിരുന്നു ശ്രമം. പക്ഷേ കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയിലെ വാഹനത്തിരക്കും, ബഹളം കേട്ട് പരിസരവാസികൾ ഓടിയെത്തിയതും ആക്രമികൾക്ക് വിനയായി. 

ആക്രമണത്തിൽ പരിക്കേറ്റ ബാലചന്ദ്രൻ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് പോലീസ് നൽകുന്ന സൂചന. ജ്വല്ലറിയുടമയെ കാറിടിച്ച ശേഷം വണ്ടി ഉപേക്ഷിച്ച് കാട്ടിലേക്ക് കയറിയ പ്രതികളെ കണ്ടെത്താൻ  നാട്ടുകാരുടെ സഹായവും പോലീസിന് പ്രതികളെ പിടികൂടാൻ തുണയായി മാറി.

LatestDaily

Read Previous

സീനെറ്റ് സ്ഥാപകൻ ആത്മഹത്യ ചെയ്തു

Read Next

എൻഡോസൾഫാൻ ഇരകൾക്ക് ടാറ്റാ ആശുപത്രി ഉപയോഗപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹർജി