ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മടിക്കൈ : കനത്ത മഴയെത്തുടർന്ന് വെള്ളംകയറിയതിനാൽ മടിക്കൈയിൽ 11 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വാഴക്കൃഷിക്ക് കനത്ത നാശമുണ്ടായി. കക്കാട്ട് കുതിരുമ്മൽ കുഞ്ഞിപ്പെണ്ണ്, മൊട്ടക്കണ്ടത്തിൽ നാരായണി, ആറ്റിപ്പിൽ നാരായണി, പണ്ടാരത്തിൽ ജാനകി, വാഴവളപ്പിൽ വിനു, എ.ചന്ദ്രൻ, ആറ്റിപ്പിൽ നാരായണൻ, ചാളക്കടവ് മണക്കടവിലെ കുടുക്കിൽ ഭാസ്കരൻ, കുടുക്കിൽ മാധവി തുടങ്ങിയ കുടുംബങ്ങളാണ് വീട്ടിൽ വെള്ളംകയറിയതിനെത്തുടർന്ന് കുടിയൊഴിഞ്ഞത്.
ആറ്റിപ്പിൽ നാരായണന്റെ ഓടുമേഞ്ഞ വീട് തെങ്ങ് പൊട്ടിവീണ് ഭാഗികമായി നശിച്ചു. കക്കാട്ട്, പന്നിപ്പള്ളി, തലയത്ത് വയൽ, മടിക്കൈ വയൽ, കരുവക്കൈ, ആലയി വയൽ, മുണ്ടോട്ട്, പള്ളത്ത് വയൽ, മൂലായിപ്പള്ളി പ്രദേശങ്ങളിൽ നേന്ത്രവാഴ കൃഷി വെള്ളംകയറി നശിച്ചു. മടിക്കൈ വയലിൽ 2500-ഓളം നേന്ത്രവാഴകൾ വെള്ളക്കെട്ടിൽ നശിക്കുന്നു.
മണക്കടവ് ക്രോസ് ബാർ കം ബ്രിഡ്ജ് വെള്ളത്തിലായതിനാൽ നീലേശ്വരം,കാഞ്ഞങ്ങാട് ഭാഗങ്ങളിൽനിന്നുള്ള ഗതാഗതം മുടങ്ങി. ചാർത്താങ്കാൽ തടയണ വെള്ളത്തിൽ മുങ്ങിയതിനാൽ പൂത്തക്കാൽ ഭാഗത്തുനിന്നുള്ള ഗതാഗതം നിലച്ചു. മുണ്ടോട്ട് കേളോത്ത് ശ്യാമളയുടെ വീടിനുമേൽ വൈദ്യുതത്തൂൺ വീണു. വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു.