അമ്മയും കുഞ്ഞും ആശുപത്രി; ചന്ദ്രശേഖരനും ബേബിയും സുജാതയും ഉറങ്ങുന്നു

കാഞ്ഞങ്ങാട്: സംസ്ഥാന ഭരണം ആറരവർഷമായി കൈയ്യിലുണ്ട്. ജില്ലാ പഞ്ചായത്ത് ഭരണവും, അതിലേറെ കാഞ്ഞങ്ങാട് നഗരഭരണവും കൈയ്യിലുണ്ടായിട്ടും, കാഞ്ഞങ്ങാട്ട് ഒന്നര വർഷക്കാലമായി പൂട്ടിക്കിടക്കുന്ന സർക്കാറിന്റെ അമ്മയും കുഞ്ഞും ആശുപത്രിക്ക് മോക്ഷമില്ല. ഇ. ചന്ദ്രശേഖരൻ മൂന്നാം തവണയും എം.എൽഏയായി തിരഞ്ഞെടുക്കപ്പെട്ട ചന്ദ്രശേഖരന്റെ സ്വന്തം മണ്ഡലമായ കാഞ്ഞങ്ങാടിന്റെ ഹൃദയമായ പുതിയകോട്ടയിൽ സംസ്ഥാന ആരോഗ്യവകുപ്പ് നിർമ്മിച്ച അമ്മയും കുഞ്ഞും മൂന്ന് നിലക്കെട്ടിടം തുരുമ്പിക്കാൻ തുടങ്ങിയിട്ട് വർഷം രണ്ട് കഴിഞ്ഞു.

ഒന്നാം പിണറായി സർക്കാറിന്റെ അവസാന കാലഘട്ടത്തിൽ നിർമ്മാണം മുഴുവൻ പൂർത്തിയാക്കിയ അമ്മയും കുഞ്ഞും മൂന്നു നില ആശുപത്രിക്കെട്ടിടം അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തത് 2021 ഫിബ്രവരി 8- നാണ്. അന്ന് നഗരസഭ അധ്യക്ഷൻ വി.വി. രമേശനായിരുന്നു.

രണ്ടാം പിണറായി സർക്കാറിൽ  സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ പ്രതിജ്ഞ ചൊല്ലിയ ആരോഗ്യമന്ത്രി വീണാ ജോർജ് മന്ത്രിയായതിന് ശേഷം മൂന്നു തവണ കാസർകോട്ടും, കാഞ്ഞങ്ങാട്ടും വന്നു പോയെങ്കിലും, അമ്മയ്ക്കും കുഞ്ഞിനും വേണ്ടി മുൻ നഗരസഭ ചെയർമാൻ വി.വി. രമേശൻ താൽപ്പര്യമെടുത്ത് നിർമ്മാണം പൂർത്തീകരിച്ച സ്ത്രീകൾക്ക് മാത്രമായുള്ള ആശുപത്രി കെട്ടിടം അറബിക്കടലിലെ കരിമ്പാറ പോലെ ഇന്നും അനങ്ങാതെ ഉറച്ചു നിൽക്കുകയാണ്.

ഈ ആശുപത്രി സ്ത്രീകൾക്ക് വേണ്ടി തുറന്നുകൊടുക്കണമെന്ന് പ്രതിപക്ഷത്തും ഭരണപക്ഷത്തുമുള്ള സംഘടനകളും മഹിളാ സംഘടനകളും ഇതിനകം പ്രതിഷേധ മാർച്ച് നടത്തി ജില്ലാ പഞ്ചായത്ത് അധ്യക്ഷ പെരിയേടത്ത് ബേബിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും സർക്കാറിന്റെയും കാഞ്ഞങ്ങാട് എംഎൽഏ, ഇ. ചന്ദ്രശേഖരന്റെയും ശ്രദ്ധയിൽ എത്രയോ തവണകളായി വിഷയം കൊണ്ടുവന്നതാണെങ്കിലും, ജില്ലാ പഞ്ചായത്ത് അധ്യക്ഷയ്ക്കോ, നഗരസഭാധ്യക്ഷയ്ക്കോ ഇടതുഭരണം കൈയ്യിലുള്ള മുൻ മന്ത്രി ഇ. ചന്ദ്രശേഖരനോ ചെറിയൊരു അനക്കം പോലുമില്ല.

സ്വന്തം മണ്ഡലത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രസവമടക്കമുള്ള ചികിത്സയ്ക്ക് ആദ്യ പിണറായി സർക്കാർ ചിലവഴിച്ച 8 കോടിയുടെ ആശുപത്രി ഒന്നരവർഷക്കാലമായി അനാഥ നിലയിലാണ്. കെ.കെ. ശൈലജ ആരോഗ്യമന്ത്രിയായിരിക്കെ 2021 ഫിബ്രവരി 8 നാണ് അമ്മയും കുഞ്ഞും ആശുപത്രി മന്ത്രി ശൈലജ നേരിട്ടെത്തി ഉദ്ഘാടനം ചെയ്തത്. വടക്കിന്റെ ദേശത്ത് സ്ത്രീകളോടുള്ള ഇടതുസർക്കാറിന്റെ വഞ്ചനയുടെ മകുടോദാഹരണമായി നിലകൊള്ളുന്ന അമ്മയും കുഞ്ഞും

ആശുപത്രി രോഗിണികൾക്ക് തുറന്നു കൊടുക്കേണ്ട ഉത്തരവാദിത്വം കാഞ്ഞങ്ങാട് എംഎൽഏ സിപിഐയിലെ ഇ. ചന്ദ്രശേഖരനാണ്. ജില്ലാ പഞ്ചായത്ത് അധ്യക്ഷ പെരിയേടത്ത് ബേബിക്ക് ഈ ആശുപത്രി തുറക്കുന്ന കാര്യത്തിൽ അതിലേറെ ഉത്തരവാദിത്വമുണ്ട്. കാഞ്ഞങ്ങാട് നഗരസഭ കാര്യാലയത്തിന്റെ വിളിപ്പാടകലെ തുരുമ്പിക്കാൻ തുടങ്ങിയ ഈ ആശുപത്രിയുടെ ചുമതലയിൽ നിന്ന് അധ്യക്ഷ കെ.വി. സുജാതയ്ക്കും ഒട്ടും ഒഴിഞ്ഞു മാറാൻ കഴിയില്ല.

ഹിന്ദു ഐക്യവേദി സംസ്ഥാന നേതാവ് കെ.പി. ശശികല നേരിട്ടെത്തി അമ്മയും കുഞ്ഞും ആശുപത്രി തുറക്കാൻ പുതിയകോട്ടയിലുള്ള ആശുപത്രി കെട്ടിടത്തിന് മുന്നിൽ സ്ത്രീകളെയും കുട്ടികളെയും അണി നിരത്തി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത് 8 മാസം മുമ്പാണ്. ഈ സ്ത്രീകളുടെ ആശുപത്രി അമ്മയ്ക്കും കുഞ്ഞിനും തുറന്നു കൊടുക്കാനുള്ള പ്രതിഷേധങ്ങൾ ഇനിയൊരു രാഷ്ട്രീയ പാർട്ടിയും നടത്താൻ ബാക്കിയില്ല.

കോവിഡ് രോഗികളില്ലാത്തതിനാൽ ചട്ടഞ്ചാൽ ടാറ്റ ആശുപത്രി സാധാരണ ആശുപത്രിയാക്കണമെന്ന് ഇ. ചന്ദ്രശേഖരൻ എംഎൽഏ ഒരാഴ്ച മുമ്പ് കേരള ആരോഗ്യമന്ത്രിയോടാവശ്യപ്പെട്ടിരുന്നുവെങ്കിലും, സ്വന്തം മണ്ഡലത്തിൽ ഒന്നരക്കൊല്ലമായി തുരുമ്പെടുത്തു നിൽക്കുന്ന സ്ത്രീകളുടെ ആശുപത്രി അദ്ദേഹം ബോധപൂർവ്വം കണ്ടില്ലെന്ന് നടിക്കുകയാണ്.

LatestDaily

Read Previous

കോൺഗ്രസ്സിന് മരണ വെപ്രാളമെന്ന് എം. സ്വരാജ്

Read Next

പൂച്ചക്കാട് കവർച്ചയ്ക്ക് പിന്നിൽ അഗ്രഗണ്യർ