വര്‍ഗീയ കലാപത്തിന് ശ്രമിച്ചാല്‍ അടിച്ചമര്‍ത്തും: കോടിയേരി

തലശേരി : സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ അടിച്ചമര്‍ത്തുമെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കലാപം അടിച്ചമര്‍ത്താനാണ് പോലീസിന് തോക്കും ലാത്തിയും കൊടുത്തത്. അല്ലാതെ തൊഴിലാളികളെ അടിച്ചമര്‍ത്താനല്ല. സി.പി.എമ്മിനെ ഇല്ലാതാക്കാനാണ് കേരളത്തില്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നത്. ഇതിനു ഉദാഹരണമാണ് പുന്നോലിലെ കെ. ഹരിദാസന്‍ വധം. നാടിനെ കലാപ ഭൂമിയാക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. ആര്‍.എസ്.എസ് സ്വീകരിക്കുന്ന സമീപനത്തിന് സഹായിക്കലാണ് എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട്, ജമാഅത്ത് ഇസ്‌ലാമി തുടങ്ങിയവര്‍ ചെയ്യുന്നത്.

മുസ്‌ലിം വിഭാഗത്തിനെതിരേയുള്ള പ്രതികരണമാണ്  മുന്‍ എം.എല്‍.എയില്‍ നിന്നുണ്ടായത്. ഒരു കുട്ടിയെ പറഞ്ഞു പഠിപ്പിച്ച് ചുമലിലേറ്റി വര്‍ഗീയ മുദ്രാവാക്യം വിളിപ്പിച്ചത് മറ്റു മതത്തിലുള്ളവര്‍ക്ക് വിദ്വേഷമുണ്ടാക്കാനാണ്. വീടും സ്ഥലവും നഷ്ടപ്പെടുന്നവര്‍ക്ക് കെ റെയില്‍ വഴി വരുന്ന തൊഴിലവസരങ്ങളില്‍ മുന്‍ഗണന നല്‍കും. കല്ല് കൊണ്ടു പോയാല്‍ പദ്ധതി ഇല്ലാതാവില്ല. അത് എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കും.

ജനങ്ങളെ കണ്ണീര്‍ കുടിപ്പിച്ച് റെയില്‍ പദ്ധതി കൊണ്ടുവരില്ല. യു.ഡി.എഫിന്റെ തൃക്കാക്കര കോട്ട ഇത്തവണ തകരും. കഴിഞ്ഞ തവണത്തെക്കാളും ഒരുവോട്ടെങ്കിലും അധികം ഭൂരിപക്ഷത്തില്‍ ജോ ജോസഫ് വിജയിക്കും. കെ. ഹരിദാസന്‍ കുടുംബസഹായ ഫണ്ട് തലശേരിയില്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

LatestDaily

Read Previous

കുമ്പളയിൽ വീണ്ടും കവർച്ച

Read Next

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി