അമ്പത്തിരണ്ടുകാരനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു

ബദിയടുക്ക : റിയൽ എസ്റ്റേറ്റ് പണമിടപാട് തർക്കത്തിൽ ഗോളിയടുക്ക സ്വദേശിയെ കാറിൽ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഘത്തെ ബദിയടുക്ക പോലീസ് പിന്തുടർന്ന് പിടികൂടി. ഇന്നലെ വൈകുന്നേരം 3.50 നാണ് ബദിയടുക്ക നീർച്ചാൽ ഗോളിയടുക്കയിലെ മൊയ്തീൻ കുഞ്ഞിയെ 52, മൂന്നംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയത്. ചട്ടഞ്ചാൽ പാദൂർ ഹൗസിലെ അബ്ദുള്ളയുടെ മകൻ ജമാലുദ്ദീൻ 27, ചെങ്കള നാലാംമൈൽ ഷൈമ മൻസിലിലെ അബ്ദുറഹ്മാന്റെ മകൻ ബി.ഷെരീഫ് 38, നാലാം മൈൽ പാറക്കുളം ഹൗസിലെ ഉസ്മാന്റെ മകൻ അബ്ദുൾ ഹക്കീം 36, എന്നിവർ ചേർന്നാണ് ബദിയടുക്ക മാന്യയിൽ നിന്നും കെ.എൽ.60.ജി 3686 നമ്പർ കാറിൽ മൊയ്തീൻ കുഞ്ഞിയെ തട്ടിക്കൊണ്ടുപോയത്.

കേസ്സിൽ ഒന്നാം പ്രതിയായ ജമാലുദ്ദീന്റെ ബന്ധു ഹംസയുമായി മൊയ്തീൻ കുഞ്ഞിക്ക് റിയൽ എസ്റ്റേറ്റ് ഇടപാടുകളുണ്ടായിരുന്നു. സ്ഥലം കാണിക്കാനെന്ന വ്യാജേനയാണ് ജമാലുദ്ദീനും സംഘവും മൊയ്തീൻ കുഞ്ഞിയെ കാറിൽ ബലമായി പിടിച്ചു കയറ്റിയത്.  തന്നെ തട്ടിക്കൊണ്ടുപോകുകയാണെന്ന് മനസ്സിലാക്കിയ മൊയ്തീൻ കുഞ്ഞി വീട്ടിലേക്ക് ഫോൺ ചെയ്യാൻ ശ്രമിക്കുന്നതിനിടെ ജമാലുദ്ദീൻ ഇദ്ദേഹത്തിന്റെ കാലിൽ കത്തികൊണ്ട് മുറിവേൽപ്പിച്ചു.

ഗോളിയടുക്ക സ്വദേശിയെ കാറിൽ തട്ടിക്കൊണ്ടുപോയെന്ന വിവരം  ലഭിച്ചതിനെത്തുടർന്ന് ബദിയടുക്ക എസ്.ഐ. കെ.പി.വിനോദ് കുമാറും സംഘവും കാറിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. മൊയ്തീൻ കുഞ്ഞിയെ തട്ടിക്കൊണ്ടുപോയ കാർ ബദിയടുക്ക പോലീസ് കസ്റ്റഡിയിലെടുത്തു. തട്ടിക്കൊണ്ടുപോകൽ, ദേഹോപദ്രവമേൽപ്പിക്കൽ, ഗൂഢാലോചന മുതലായ വകുപ്പുകൾ പ്രകാരം 3 പേർക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

LatestDaily

Read Previous

കാഞ്ഞങ്ങാടിന് പുതിയ തെരുവ് വിളക്കുകൾ

Read Next

ഭർതൃമതികൾ വീടുവിട്ടു