കൊളവയൽ കാറ്റാടിയിൽ വീട് കുത്തിത്തുറന്ന് 15 പവൻ സ്വർണ്ണം കവർന്നു

കാഞ്ഞങ്ങാട് : കൊളവയൽ കാറ്റാടിയിലെ വീട്ടിൽ നിന്നും 15 പവനോളം സ്വർണ്ണവും 20,000 രൂപയും കവർച്ച ചെയ്തു. കാറ്റാടിയിലെ അബ്ദുൾ റഹ്മാൻ മുസ്്ലിയാരുടെ വീട്ടിലാണ് കവർച്ച നടന്നത്. ഇന്ന് രാവിലെയാണ് കവർച്ച വീട്ടുകാരറിഞ്ഞത്. അബ്ദുൾ റഹിമാൻ മുസ്്ലിയാരുടെ  ഭാര്യ സൈനബയുടെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 15 പവനോളം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളാണ് മോഷണം പോയത്.

ഇദ്ദേഹത്തിന്റെ മകൾ നജീബയുടെ മുറിയിലെ അലമാരയും മോഷ്ടാക്കൾ തകർത്തു. വീട്ടിനുള്ളിലെ 3 അലമാരകൾ തകർത്ത നിലയിലാണ്. മുറിക്കുള്ളിലെ കിടക്കയിൽ ചെളി പുരണ്ടത് കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് അലമാരകൾ തകർത്തതായി കണ്ടെത്തിയത്. ഇന്നലെ രാത്രി വീട്ടുകാർ പുറത്തുപോയ സമയത്താണ് മോഷ്ടാവ് വീട്ടിനകത്തു കടന്നതെന്ന് സംശയിക്കുന്നു.

വീടിനോട് ചേർന്ന് കിടക്കുന്ന തെങ്ങ് വഴി രണ്ടാം നിലയിൽക്കയറി ഒളിച്ചിരുന്ന മോഷ്ടാവ് വീട്ടുകാർ പുറത്തുപോയ തക്കം നോക്കി വീട്ടിനുള്ളിൽ കടന്നിരിക്കാമെന്നാണ് സംശയിക്കുന്നത്. ഉപയോഗിക്കാതെ അടച്ചിട്ട മുറികളിലെ അലമാരകളാണ് മോഷ്ടാക്കൾ തകർത്തത്. വീടിന്റെ മുകൾ നില വഴിയാണ് കള്ളൻ അകത്തുകയറിയതെന്ന് സംശയിക്കുന്നു. വീട്ടുടമ അബ്ദുൾ റഹിമാൻ മുസ്്ലിയാരുടെ പരാതിയിൽ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

LatestDaily

Read Previous

കറുകൻ അശോകൻ സ്വർണ്ണം വിറ്റത് കണ്ണൂർ ജ്വല്ലറിയിൽ

Read Next

കാഞ്ഞങ്ങാടിന് പുതിയ തെരുവ് വിളക്കുകൾ