ലൈംഗീക പീഡനം: അധ്യാപകനെ സിപിഎം പുറത്താക്കും

കാഞ്ഞങ്ങാട് : പ്ലസ് വൺ ആൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ഇംപാക്ട് കോളേജ് ഉടമയായ അധ്യാപകൻ ബാബുരാജിനെ 43, സിപിഎമ്മിൽ നിന്ന് പുറത്താക്കാൻ പാർട്ടി തലത്തിൽ ആലോചന. സിപിഎം അതിയാമ്പൂർകാലിക്കടവ് ബ്രാഞ്ചിൽ അംഗമായ ബാബുരാജ് ഇപ്പോൾ റിമാന്റിലാണ്.  തീരദേശത്ത് നിന്ന് ഇംപാക്ട് സ്വകാര്യ കോളേജിൽ പ്ലസ് വൺ കോഴ്സിന് പഠിക്കാനെത്തിയ പതിനേഴുകാരൻ വിദ്യാർത്ഥിയെ മെയ് 21 ശനിയാഴ്ച വൈകുന്നേരം 5-30 മണിക്കാണ് നഗര ഹൃദയത്തിലുള്ള കോളേജ് കെട്ടിടത്തിൽ അധ്യാപകൻ ബാബുരാജ് പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിനിരയാക്കിയത്.

വിദ്യാർത്ഥിയുടെ പരാതിയിൽ പോക്സോ ചുമത്തി കേസ് റജിസ്റ്റർ ചെയ്ത ഹൊസ്ദുർഗ്ഗ് പോലീസ് ബാബുരാജിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി കോടതി ജയിലിലടക്കുകയായിരുന്നു. പ്രകൃതിവിരുദ്ധ ലൈംഗീക പീഡനക്കേസ്സിൽ  ജയിലിലായ ബാബുരാജിനെ ഇനിയും പാർട്ടിയിൽ തുടരാൻ അനുവദിക്കരുതെന്ന് പാർട്ടി അംഗങ്ങൾ സിപിഎം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയിൽ സമ്മർദ്ദം മുറുക്കിയിട്ടുണ്ട്.

ബാബുരാജിനെതിരെ കഴിഞ്ഞ 4 വർഷത്തിനിടയിൽ ഇത് മൂന്നാമത്തെ പ്രകൃതി വിരുദ്ധ ലൈംഗീകപീഡന പരാതിയാണ് ഉയർന്നു വന്നത്. സംഭവം നാട്ടിൽ പടർന്ന് പിടിച്ചതോടെ നിരവധി ആൺ – പെൺ കുട്ടികൾ പഠിച്ചുവരുന്ന കോളേജ് മാനേജ്മെന്റ് ഇന്നലെ രക്ഷിതാക്കളുടെ ശ്രദ്ധയിലേക്ക് വാട്സാപ്പിൽ വിശദീകരണ ശബ്ദരേഖ പുറത്തുവിട്ടു.

12 വർഷമായി കാഞ്ഞങ്ങാട്ട് നല്ല നിലയിൽ പ്രവർത്തിക്കുന്ന കോളേജാണ്. അധ്യപകൻ ബാബുരാജിന് നേരെയുണ്ടായ കേസ്സും ആരോപണവും ബാബുരാജ് തന്നെ നിയമപരമായി നേരിടുമെന്ന് കോളേജ് മാനേജ്മെന്റിനെ അറിയിച്ചിട്ടുള്ളതിനാൽ കോളേജ് പതിവിലും ഊർജ്ജസ്വലതയോടെ ക്ലാസ്സുകളും മറ്റുമായി മുന്നോട്ട് പോകുമെന്നാണ് കോളേജ് മാനേജ്മെന്റ് ഇന്നലെ രക്ഷിതാക്കളേയും വിദ്യാർത്ഥികളുടെയും ശ്രദ്ധയിലേക്ക് വാട്ട്സാപ്പ് ശബ്ദരേഖ പുറത്തുവിട്ടത്.

പാർട്ടി അജാനൂർ സെക്കന്റ് എൽസിൽ ഉൾപ്പെടുന്ന പ്രദേശമാണ് സിപിഎം അതിയാമ്പൂര് കാലിക്കടവ് ബ്രാഞ്ച്. ഈ ബ്രാഞ്ചിലാണ് ബാബുരാജിന്റെ പാർട്ടി അംഗത്വമെന്നതിനാൽ, അജാനൂർ സെക്കന്റ് എൽസിയാണ് ബാബുരാജിനെതിരെ പാർട്ടി നടപടിക്ക് മേൽ കമ്മിറ്റിക്ക് ശിപാർശ നൽകേണ്ടത്. ബ്രാഞ്ചിൽ നിന്നുള്ള നടപടി ശിപാർശ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് സിപിഎം ഏരിയാ വൃത്തങ്ങൾ വെളിപ്പെടുത്തി.

LatestDaily

Read Previous

പിലിക്കോട് സഹകരണ ബാങ്കിൽ വീണ്ടും സ്വർണ്ണത്തട്ടിപ്പ്

Read Next

മടിക്കൈ ബാങ്കിന് പണം തിരിച്ചു നൽകൽ; യുഡിഎഫും ബിജെപിയും എതിർത്തു