ടി. പത്മനാഭന്റെ കഥകൾ ശ്രേഷ്ഠം : ഗോവ ഗവർണ്ണർ ശ്രീധരൻ പിള്ള

കാഞ്ഞങ്ങാട് : മിംടെക് മാരുതി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മഹാകവി എസ്. രമേശൻ നായർ പുരസ്ക്കാരങ്ങൾ മലയാളത്തിന്റെ കഥാകാരൻ ടി. പത്മനാഭനും മാധ്യമ പ്രവർത്തകൻ ഇ.വി. ജയകൃഷ്ണനും ഗോവ ഗവർണ്ണർ പി. എസ്. ശ്രീധരൻ പിള്ള സമ്മാനിച്ചു. കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ ഇന്ന് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് ഗവർണ്ണർ ശ്രീധരൻ പിള്ള എസ്. രമേശൻ നായർ പുരസ്ക്കാരം ടി. പത്മനാഭനും ഇ.വി. ജയകൃഷ്ണനും കൈ മാറിയത്.

മിംടെക്ക് മാനേജിംഗ് ഡയരക്ടർ എസ്.പി. ഷാജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കഥയിലൂടെയും കവിതയിലൂടെയും വർത്തമാനകാല തലമുറയെ ഉദ്ബോധിപ്പിച്ച മഹാകവി രമേശൻ നായരുടെ സ്മൃതി പുരസ്ക്കാരം പറയാനുള്ള കാര്യം എവിടെയും ചങ്കൂറ്റത്തോടെ പറയുന്ന കഥാകൃത്ത് ടി. പത്മനാഭന് സമർപ്പിച്ചത് എന്തുകൊണ്ടും ഉചിതമായെന്നും, മലയാളത്തിന്റെ ശ്രേഷഠ കഥാകാരനാണ് ടി. പത്മനാഭനെന്നും ഗവർണ്ണർ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു.

അനീതിയെ ചോദ്യം ചെയ്യുന്നതിൽ നിന്ന് ടി. പത്മനാഭൻ ഒരിക്കലും പിറകോട്ട്  പോയിട്ടില്ലെന്നും, ലോകത്തിലെ മറ്റുഭാഷകളിലെ കഥകളോട് കിട പിടിക്കുന്നതാണ് ടി. പത്മനാഭൻ മലയാളത്തിലെഴുതിയ കഥകളെന്നും ശ്രീധരൻ പിള്ള പറഞ്ഞു. കേന്ദ്ര സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം ഡോ. എൻ. അജിത് കുമാർ, ആർക്കിടെക്ട് ദാമോദരൻ, പ്രസ്ഫോറം പ്രസിഡണ്ട് പ്രവീൺകുമാർ, മൻസൂർ ആശുപത്രി ഡയരക്ടർ ഷംസുദ്ദീൻ പാലക്കി, സപര്യ സാംസ്കാരിക സമിതി സിക്രട്ടറി മധുസൂദനൻ എന്നിവർ സംസാരിച്ചു.

സുകുമാരൻ പെരിയച്ചൂർ സ്വാഗതവും മധുസൂദനൻ മട്ടന്നൂർ നന്ദിയും പറഞ്ഞു. സാമൂഹ്യ സേവിക സിസ്റ്റർ ജയ ആന്റോ മംഗലത്ത്, സാഹിത്യ മേഖലയിലുള്ള കുഞ്ഞപ്പൻ തൃക്കരിപ്പൂർ, മാധ്യമ പ്രവർത്തകൻ എൻ. ഗംഗാധരൻ, സംരംഭകൻ ഗുരുദത്ത്പൈ, കാരുണ്യ പ്രവർത്തകൻ വിദ്യാധരൻ കാട്ടൂർ, സന്നദ്ധ പ്രവർത്തകൻ പ്രദീപ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

LatestDaily

Read Previous

രഹസ്യ സംഗമത്തിനിടെ പിടിയിലായ സിപിഎം പ്രവർത്തകരെ പാർട്ടി പുറത്താക്കി

Read Next

തർബ്ബീയത്തുൽ ഇസ്്ലാം സഭയ്ക്ക് വഖഫ് ബോർഡിന്റെ മൂക്കുകയർ