സദാചാര ഗുണ്ടായിസത്തിന് പിന്നിൽ വർഗ്ഗീയ സംഘടനകൾ

കാസർകോട്:  കാസർകോട്ടും പരിസര പ്രദേശങ്ങളിലും സദാചാര ഗുണ്ടായിസത്തിന്റെ മറവിൽ തീവ്രവർഗ്ഗീയ സംഘടനകൾ അഴിഞ്ഞാടുന്നു. കാസർകോട്ട് അടുത്ത ദിവസങ്ങളിൽ  നടന്ന സദാചാര ഗുണ്ടാ ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ, ആർഎസ്എസ് മുതലായ തീവ്രവർഗ്ഗീയസംഘടനകളാണെന്ന്  സൂചന ലഭിച്ചു. സഹപാഠിയായ വിദ്യാർത്ഥിനിയോട് സംസാരിച്ചതിന്റെ പേരിൽ  19 കാരന്റെ  കർണപുടം  പ്രവാസിയായ തളങ്കരയിലെ ഹസൈനാർ  അടിച്ചു തകർത്ത സംഭവത്തിന് പിന്നാലെ സിനിമ കാണാനെത്തിയ വിദ്യാർത്ഥിനിയെയും  വിദ്യാർത്ഥിയെയും സദാചാര ഗുണ്ടകൾ മർദ്ദിച്ചത് 2 ദിവസം മുമ്പാണ്.

വ്യാഴാഴ്ച വൈകീട്ടാണ് കാസർകോട് മെഹബൂബ് തിയേറ്ററിന് സമീപം പ്ലസ് ടു വിദ്യാർത്ഥികളായ 19 കാരനെയും  17 കാരിയെയും ആർഎസ്എസ് പ്രവർത്തകർ തടഞ്ഞു നിർത്തി മുഖത്തടിച്ചത്.  മുഖത്തടിക്കുന്നതിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സമാനമായ സംഭവത്തിൽ കാസർകോട്ടെ ലാബ് ടെക്നീഷ്യൻ വിദ്യാർത്ഥിയായ ഹർഷിത്തിനെ പ്രവാസിയായ  തളങ്കരയിലെ ബഷീർ കരണത്തടിച്ചത് 2 ദിവസം മുമ്പാണ്.

ഹർഷിത്ത് തന്റെ പെൺ സുഹൃത്തിനോട് റോഡരികിൽ സംസാരിച്ച് നിൽക്കുന്നതിനിടെയാണ്  ആക്രമണമുണ്ടായത്. പ്രസ്തുത സംഭവത്തിലെ  പ്രതിയെ തൊട്ടടുത്ത ദിവസം  തന്നെ പിടികൂടിയിരുന്നു. തിയേറ്ററിന് മുന്നിൽ വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തിൽ 5 ആർഎസ്എസ് പ്രവർത്തകരെ കാസർകോട്  പോലീസ്  ഇൻസ്പെക്ടർ പി. അജിത്ത് കുമാർ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.

വിദ്യാനഗറിലെ  പ്രശാന്ത് 26, അണങ്കൂർ  ജെ. പി. നഗറിലെ പ്രദീപ് 37, ശശിധരൻ 37, നെല്ലിക്കാമൂലയിലെ വിനോദ് കുമാർ 40, ദേവിനഗർ പള്ളിത്തറ വീട്ടിലെ  നാഗേഷ് 35, എന്നീ ആർഎസ്എസ് പ്രവർത്തകരാണ് അറസ്റ്റിലായത്. സിനിമാ തിയേറ്ററിന്  സമീപം വിദ്യാർത്ഥികളെ ആക്രമിച്ചവർക്കെതിരെ  കാസർകോട്  പോലീസ്  സ്വമേധയാ കേസ്സ് റജിസ്റ്റർ  ചെയ്യുകയായിരുന്നു.

സദാചാര ഗുണ്ടായിസത്തിന്റെ പേരിൽ  നടക്കുന്ന ആക്രമങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം. കർണ്ണാടകയിൽ നടക്കുന്ന സദാചാര ഗുണ്ടാ ആക്രമണങ്ങളുടെ ശൈലിയാണ് കാസർകോട്ടേയ്ക്കും പടർന്നു പിടിച്ചിരിക്കുന്നത്. ആൺ പെൺ സുഹൃത്തുക്കൾ തമ്മിൽ  ഒന്ന് മിണ്ടാൻ പോലും ഭയപ്പെടുന്ന വിധത്തിൽ കാസർകോട്ട് സദാചാര ഗുണ്ടാ സംഘങ്ങൾ വേരുറപ്പിച്ചിട്ടുണ്ട്.

LatestDaily

Read Previous

മടിക്കൈ എൽസിയിൽ പെൺവിഷയം

Read Next

കടമുറി ഒഴിപ്പിക്കാൻ ക്വട്ടേഷൻ നൽകിയെന്ന് പരാതി