നാൽപ്പതുവർഷം പഴക്കമുള്ള ബസ് സ്റ്റാന്റ് കെട്ടിടം കാൽക്കോടി ചിലവിട്ട് നഗരസഭ മുഖം മിനുക്കി

കാഞ്ഞങ്ങാട് : നാലുപതിറ്റാണ്ട് പഴക്കമുള്ള ടൗൺ ബസ് സ്റ്റാന്റ് നാലുനിലക്കെട്ടിടം 25 ലക്ഷം രൂപ ചിലവിട്ട് കാഞ്ഞങ്ങാട് നഗരസഭ മിനുക്കി. നാലുനില ബസ് സ്റ്റാന്റ്  കെട്ടിടത്തിന്റെ മുകളിൽ മഴവെള്ളം ഇറങ്ങാതിരിക്കാൻ ഷീറ്റിടൽ , പുറമെ ഏസിപി ഷീറ്റ് ഒട്ടിക്കൽ, ദ്രവിച്ചു വീണുതുടങ്ങിയ കെട്ടിട ഭാഗങ്ങളിൽ സിമന്റ് പുരട്ടൽ, എന്നീ ജോലികൾ ചെയ്യാനാണ് നഗരസഭ തനതു ഫണ്ടിൽ നിന്ന് കാൽ കോടി രൂപ ചിലവിട്ട് ധൃതഗതിയിൽ അറ്റകുറ്റപ്പണി നടത്തിയത്.

ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ മുന്നിലും പിന്നിലും നാലു നിലകളിലും ഏതാണ്ട് ഏസിപി ഷീറ്റുകൾ പതിച്ചു കഴിഞ്ഞു. സിപിഎമ്മിലെ വി.വി. രമേശൻ നഗരസഭ ചെയർമാനായിരുന്ന പോയ വർഷം നഗരസഭ ബജറ്റിൽ ഉൾപ്പെടുത്തി ചെയ്യാൻ കഴിയാതെ സ്പിൽ ഓവറായ നിർമ്മാണ ജോലിയാണ് 2022-ൽ കെ.വി. സുജാത ചെയർപേഴ്സണായ ഭരണ സമിതിയവതരിപ്പിച്ച 2022-ലെ ബജറ്റിൽ ഉൾക്കൊള്ളിച്ച് ഇപ്പോൾ ടെണ്ടർ നൽകിയത്.

കാസർകോട് ചെർക്കള സ്വദേശിയാണ് കരാർ ഏറ്റെടുത്ത് നിർമ്മാണം നടത്തിയത്. ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ മേൽക്കൂരയിൽ മഴവെള്ളമിറങ്ങാതിരിക്കാൻ ഷീറ്റിടുന്നതിനും, കെട്ടിടത്തിന് പുറംകാഴ്ച കിട്ടാൻ ഏസിപി ഷീറ്റ് പതിക്കുന്നതിനും പൊട്ടിയ കോൺക്രീറ്റ് ഭാഗങ്ങളിൽ സിമന്റ് പുരട്ടാനും, കണ്ണടച്ച് കാൽക്കോടി രൂപ ചിലവഴിച്ച നഗര ഭരണ കർത്താക്കൾ അഴിമതി പ്രോത്സാഹിപ്പിക്കുകയാണ്.

ഇൗ നിർമ്മാണ ജോലിക്ക് ഏറ്റവും കൂടിയ ചിലവു കണക്കാക്കിയാൽ തന്നെ 15 ലക്ഷം രൂപയിൽക്കൂടുതൽ  ഒരിക്കലും വരില്ലെന്ന് കണ്ണുപൊട്ടിയ ആൾക്ക് പോലും തിരിച്ചറിയുന്നിടത്താണ് 40 കൊല്ലം പഴകിയ കെട്ടിടം മിനുക്കാൻ നഗരസഭ കാൽക്കോടി രൂപ കരാറുകാരന് നൽകാൻ ആവശ്യമില്ലാത്ത നിർമ്മാണ ജോലിയേൽപ്പിച്ചത്.

അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് പണിതുവെച്ചിട്ട് വർഷം 5 കഴിഞ്ഞു. ആദ്യ പിണറായി സർക്കാറിൽ മുഖ്യമന്ത്രി പിണറായി വിജയൻ 2019 ഫിബ്രവരി ഉദ്ഘാടനം ചെയ്ത 22-ന് പുതിയ ബസ് സ്റ്റാൻഡിലെ ഒരു മുറിപോലും വാടകയ്ക്ക് നൽകാൻ നഗരസഭയ്ക്ക് ഇന്നുവരെ കഴിയാത്ത അത്യന്തം പരിതാപകരവും, ഇടതുമുന്നണി ഭരണത്തിന് നാണക്കേട് വരുത്തിയതുമായ അനാസ്ഥ പകൽപോലെ തെളിഞ്ഞുനിൽക്കുമ്പോഴാണ് 40 കൊല്ലം പഴകിയ ടൗൺ ബസ് സ്റ്റാൻഡ് കെട്ടിടം നഗരസഭ കാൽക്കോടി തുലച്ച് മോടി കൂട്ടിയത്.

പുതിയ ബസ് സ്റ്റാൻഡ് കെട്ടിട നിർമ്മാണം പൂർത്തിയായാൽ ടൗൺ ബസ് സ്റ്റാൻഡ് കെട്ടിടം അപ്പാടെ പൊളിച്ചുമാറ്റി ആ സ്ഥലത്ത് പത്തുനിലക്കെട്ടിടം പണിത് വാഹന പാർക്കിംഗിന്, പാർക്കിംഗ് പ്ലാസ ഉണ്ടാക്കുമെന്ന് മുൻ ചെയർമാൻ വി.വി. രമേശൻ ഭരണത്തിലേറിയ ഉടൻ ജനങ്ങളോട് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

വൻ നഗരങ്ങളിലേതുപോലെ കാറുകൾ ഡ്രൈവ് ചെയ്ത് പത്തുനിലക്കെട്ടിടത്തിന് മുകളിലേക്ക് കയറ്റുന്ന പാർക്കിംഗ് പ്ലാസ സംവിധാനം യാഥാർത്ഥ്യമായാൽ കാഞ്ഞങ്ങാട് നഗരത്തിലെ പാർക്കിംഗ് പ്രശ്നത്തിന് പരിഹാരമാകുമെന്നും, വി.വി. രമേശൻ പ്രഖ്യാപിച്ചിടത്താണ് രമേശൻ ഭരണത്തിന്റെ അവസാന നാളിൽ അവതരിപ്പിച്ച ബജറ്റിൽ സ്പിൽ ഓവർ ആയ ടൗൺ ബസ് സ്റ്റാൻഡ് മോടി കൂട്ടാൻ സുജാത ഭരണം കാൽക്കോടി രൂപ ചിലവിട്ടത്. 

LatestDaily

Read Previous

കൊളവയൽ സംഘർഷം : 24 സിപിഎം പ്രവർത്തകർക്ക് എതിരെ കേസ്

Read Next

പിതാവിനെ കോടാലികൊണ്ട് വെട്ടിയ മകൻ റിമാന്റിൽ