കണ്ണൂർ : പണ്ടെങ്ങുമില്ലാത്ത വിധം കണ്ണൂരിന് എന്തെന്നില്ലാത്ത പുത്തനുണർവ്വ്. നാടും, നഗരവും രണ്ടു നാളായി ചുവന്നു തുടുത്തു നിൽക്കുന്നു. നഗരവും പ്രാന്ത പ്രദേശങ്ങളും ചുവന്ന പൂവെളിച്ചത്തിൽ കുളിച്ചു നിൽക്കുന്നു. കണ്ണൂർ മുതൽ തെക്ക് തലശ്ശേരിക്കപ്പുറം വരെയും. വടക്ക് തളിപ്പറമ്പ്, പാപ്പിനിശ്ശേരി, മാടായി പ്രദേശങ്ങൾ വരെയും പ്രധാന നിരത്തുകൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 23-ാം പാർട്ടി കോൺഗ്രസിന്റെ ആരവങ്ങൾ തുടുത്തു നിൽക്കുന്നു.
കണ്ണൂർ നഗരത്തിലെ പ്രധാന വീഥികളിലെല്ലാം പാർട്ടി പതാകകളും, മൺമറഞ്ഞ പാർട്ടി നേതാക്കളായ കൃഷ്ണപിള്ള, ചടയൻ ഗോവിന്ദൻ, ഇ.കെ. നായനാർ തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ വർണ്ണ ചിത്രങ്ങളും കൊടി തോരണങ്ങളും കൊണ്ട് അലംകൃതമാണ്. രാത്രി നഗരം മുഴുവൻ ചുവപ്പിൽ വിഷുക്കൊന്ന പൂത്തുലഞ്ഞു നിൽക്കുന്ന പ്രതീതിയാണ്.
പിണറായിവിജയൻ രണ്ടാം സർക്കാറിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനത്തിൽ മുഖ്യമന്ത്രിയടക്കം ഇന്നലെ അഞ്ചുമന്ത്രിമാരും, ഐഏഎസ് പദവിയിലുള്ള ഉദ്യോഗസ്ഥരും സംബന്ധിച്ചു. കെ. റെയിൽ കേരളത്തിൽ നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനത്തിന് വിശ്വാസവും ആക്കവും കൂട്ടുന്നതായിരുന്നു കണ്ണൂരിൽ ഇന്നലെ കണ്ടത്.
സിൽവർ ലൈൻ തീവണ്ടി തന്നെ നിലത്തിറങ്ങി പോലീസ് മൈതാനിയിലെ ട്രാക്കിൽ നിൽക്കുന്ന അത്യന്തം ഉദ്വേഗം ജനിപ്പിക്കുന്ന കാഴ്ച ജനങ്ങളിൽ ആവേശം പകർന്നു. മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിലും, കെ.റെയിൽ വിഷയം മുഖ്യമായിരുന്നു.