പുണ്യങ്ങളുടെ പൂക്കാലം റമദാനെ വരവേൽക്കാൻ വിശ്വാസികൾ ഒരുങ്ങി

കാഞ്ഞങ്ങാട് : വിശ്വാസികളുടെ വസന്തോത്സവമായ പുണ്യങ്ങളുെട പൂക്കാലം വിളിപ്പാടകലെ. പോയ രണ്ട് വർഷക്കാലം കോവിഡ് മഹാമാരിയുടെ പിരിമുറുക്കത്തിലായിരുന്ന വിശുദ്ധ റമദാൻ ഇത്തവണ കോവിഡ് മാറിനിന്ന സവിശേഷ സാഹചര്യത്തിലാണ് വന്നെത്തുന്നത്. മസ്ജീദുകൾ ചായം പൂശി മിനുക്കിയും വീടുകൾ ശുചീകരിച്ചും റമദാനെ വരവേൽക്കാനൊരുങ്ങി നിൽക്കുകയാണ് വിശ്വാസികൾ. നാളെ മാസപ്പിറവി ദൃശ്യമായാൽ ഞായറാഴ്ചയായിരിക്കും റമദാൻ ഒന്ന്.

ശരീരവും മനസ്സും ദേഹവും ദേഹിയും അല്ലാഹുവിന് സമർപ്പിക്കണമെന്നതാണ് ഇസ്ലാമിൽ ആരാധനകളുടെ മർമ്മം. വികാര വിചാരങ്ങൾ അല്ലാഹുവിന്റെ  ഹിതാനുസരണമാകണം. ഈ തരത്തിലുള്ള പരിവർത്തനത്തിലേക്കാണ് റമദാനും വ്രതവും വിശ്വാസികളെ നയിക്കുന്നത്. മനുഷ്യനെ സംബന്ധിച്ച് മൗലീക വിചാരങ്ങളുടെ വീണ്ടെടുപ്പ് റമദാനിലൂടെ സാധ്യമാവേണ്ടിയിരിക്കുന്നു. വിശ്വാസിയെ തന്റെ നിയോഗത്തിന്റെ പൂർണ്ണതയിലേക്ക്  വിശുദ്ധ റമദാൻ കൈ പിടിച്ചുയർത്തുന്നു.

ഭൂമിയുടെ സത്തായ മണ്ണും വിണ്ണിന്റെ ഭാവമായ ആത്മാവും ചേർന്നതാണ്  മനുഷ്യൻ.കേവല ജീവനുള്ള മറ്റു ജീവജാലങ്ങളിൽ നിന്നും പലത് കൊണ്ടും വ്യത്യസ്തനാണ് മനുഷ്യൻ എന്ന തിരിച്ചറിവാണ് വിശ്വാസികളെ ഉന്നതിയിലെത്തിക്കുന്നത്.

വെള്ളിയാഴ്ച ദിനമായ ഇന്ന് പള്ളികളിൽ നിന്നുള്ള പ്രഭാഷണങ്ങൾ വിശ്വാസികളെ റമദാന്റെ മഹത്വത്തിലേക്ക് നയിക്കാൻ പ്രചോദനമേകുന്നതായിരുന്നു. പ്രവാചകൻ മുഹമ്മദ് നബിയും വിശുദ്ധ ഖുർ ആനും സാധ്യമാക്കിയ മാറ്റങ്ങൾ ഉൾക്കൊള്ളാൻ വിശ്വാസി സമൂഹത്തിന് സാധ്യമാകണമെന്ന സന്ദേശമാണ് റമദാൻ പ്രധാനമായും നൽകുന്നത്. വിശുദ്ധ ഖുർ ആന്റെ ഉൽബോധനങ്ങൾക്കനുസൃതമായി വിശ്വാസികൾ മാറുക. ഒപ്പം ലോകത്തെ മാറ്റാനുള്ള ശ്രമത്തിൽ പങ്കാളിയാവുക. ഒരു മഹാ പരിവർത്തനത്തിലേക്കുള്ള പാതയാണ് വിശുദ്ധ റമദാനെന്നത് ഒാരോ വിശ്വാസിയും കരുതിയിരിക്കണം.

LatestDaily

Read Previous

ഹോസ്ദുർഗ്ഗ് കോടതിക്ക് സമീപത്തെ മദ്യശാലയ്ക്കെതിരെ വ്യാപക പരാതി

Read Next

വറചട്ടിയിൽ നിന്നും എരിതീയിലേക്ക്