ഉദുമയിൽ വീണ്ടും വാഹനാപകടം : വീട്ടമ്മ മരിച്ചു ഒരാഴ്ചയ്ക്കുള്ളിൽ 4 അപകട മരണങ്ങൾ

ഉദുമ : മകൻ ഓടിച്ച സ്കൂട്ടർ മറിഞ്ഞ് മാതാവ് മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. ഉദുമ നാലാം വാതുക്കലാണ് വീട്ടമ്മ മകനോടിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞതിനെത്തുടർന്ന് മരിച്ചത്. കോട്ടിക്കുളത്ത് യുവാവ്  കാറിടിച്ച് മരിച്ചതിന്റെ ഞെട്ടൽ വിട്ടുമാറുന്നതിന് മുമ്പാണ് നാലാംവാതുക്കലിൽ വീണ്ടും അപകടമരണമുണ്ടായത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് കോട്ടിക്കുളത്തും ഉദുമയിലുമായി രണ്ട് വാഹനാപകട മരണങ്ങളുണ്ടായത്.

നാലാം വാതുക്കലെ എൻ. രാഘവന്റെ ഭാര്യയും ഉദുമ വനിതാ സഹകര സംഘം മുൻഡയറക്ടറുമായ ഗിരിജയെന്ന നാരായണിയാണ് 52, ഇന്നലെ വൈകുന്നേരം കുണ്ടുംകുളംപാറ-നാലാംവാതുക്കൽ റോഡിലെ ഇറക്കത്തിൽ വാഹനാപകടത്തിൽ മരിച്ചത്. മകൻ വിനീത് ഓടിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം തെറ്റി മറിഞ്ഞതിനെത്തുടർന്ന് ഗിരിജ വാഹനത്തിൽ നിന്നും തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും, ജീവൻ രക്ഷിക്കാനായില്ല.

ഒരാഴ്ചയ്ക്കുള്ളിൽ നാല് വാഹനാപകട മരണങ്ങളാണ് ഉദുമയിലും പരിസര പ്രദേശങ്ങളിലുമുണ്ടായത്. മാർച്ച് 20-ന് പുലർച്ചെ ഉദുമ പള്ളത്ത് മീൻ ലോറി ബൈക്കിലിടിച്ച് മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷിബിൻ, ജംഷീർ, എന്നിവർ മരിച്ചിരുന്നു. ഇന്നലെ പുലർച്ചെ നിയന്ത്രണം തെറ്റിയ കാർ കടയിലേക്ക് ഒാടിക്കയറി കോട്ടിക്കുളം തെക്കോത്ത് വളപ്പിൽ മഠത്തിന് സമീപത്തെ വിഷ്ണുവും മരിച്ചു.

കോട്ടിക്കുളത്ത് തെയ്യം കാണാനെത്തിയ യുവാവ് റോഡരികിൽ കൂട്ടുകാരോടൊപ്പം ഇരിക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി വിഷ്ണു മരിച്ചത്. സുനിത, അനിത, വിനീത് എന്നിവരാണ് മരിച്ച ഗിരിജയുടെ മക്കൾ : മരുമക്കൾ : രഞ്ജിത്ത് പാനൂർ, പ്രമോദ് പടന്നക്കാട്.

LatestDaily

Read Previous

ഒരു വർഷമായി ജില്ലയിൽ രാഷ്ട്രീയ സംഘർഷങ്ങളില്ല

Read Next

സമുദായ ഭ്രഷ്ടിനെതിരെ പ്രതിഷേധം ശക്തം