കാഞ്ഞങ്ങാട് പാണത്തൂർ റൂട്ടിൽ സ്വകാര്യ ബസ്സുകൾ ഇന്നും പണിമുടക്കി

കാഞ്ഞങ്ങാട് : ചെറുപനത്തടി സെന്റ്‌മേരീസ് കോളേജ് വിദ്യാർത്ഥികളും സ്വകാര്യ ബസ് ജീവനക്കാരും തമ്മിൽ ദിവസങ്ങളായി നിലനിൽക്കുന്ന സംഘർഷത്തെ തുടർന്ന് കാഞ്ഞങ്ങാട് പാണത്തൂർ റൂട്ടിൽ സ്വകാര്യ ബസ്സുകൾ ഇന്നും പണിമുടക്കി. വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കാതെ പ്രശ്‌നപരിഹാരമില്ലെന്ന് ബസുടമകൾ അറിയിച്ചു. ചൊവ്വാഴ്ച്ച വൈകീട്ട് മുതൽ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്കിലാണ്. ചെറു പനത്തടി സെന്റ് മേരീസ് കോളേജിലെ വിദ്യാർത്ഥികൾ സ്വകാര്യ ബസ് ഡ്രൈവറെ മർദ്ദിച്ചുവെന്നാരോപിച്ചാണ് പാണത്തൂർ റൂട്ടിലെ സ്വകാര്യ ബസുകൾ സർവ്വീസ് നിർത്തി വെച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച വിദ്യാർത്ഥിനിയുടെ കാൽ ബസിന്റെ ഡോറിൽ കുടുങ്ങി വിരലിന് മുറിവേറ്റിരുന്നു. മുറിവേറ്റ വിവരം വിദ്യാർത്ഥിനി യാത്രക്കിടെ വീട്ടുകാരോട് ഫോണിലൂടെ പറയുന്നത് കേട്ട് ഒരു ബസ് തൊഴിലാളി പെൺകുട്ടിയോട് മോശമായ ഭാഷയിൽ പ്രതികരിച്ചതായി പറയുന്നു.  ഇക്കാര്യവും പെൺകുട്ടി വിട്ടു കാരോട് വിളിച്ചറിയിക്കുകയും ഇരിയയിൽ നാട്ടുകാർ ഇത് ചോദ്യം ചെയ്തതുമാണ്.

ഇതിനെ തുടർന്ന് ബസ് തൊഴിലാളികൾ കഴിഞ്ഞ ദിവസം കോളേജ് സ്റ്റോപ്പിൽ വെല്ലുവിളിച്ചെന്നാരോപിച്ച് ചൊവ്വാഴ്ച വൈകീട്ട് വിദ്യാർത്ഥികൾ ചെറു പനത്തടി കോളേജ് സ്റ്റോപ്പിൽ ബസ് തടഞ്ഞതോടെയാണ് സംഘർഷം രൂക്ഷമായത്. ഇതിനിടയിൽ വിദ്യാർത്ഥികൾ മർദ്ദിച്ചതായി കാണിച്ച് ബസ് തൊഴിലാളികൾ രാജപുരം പോലീസിൽ പരാതി നൽകി. പ്രശ്നമുണ്ടായ ബസ് തടഞ്ഞതോടെ പിന്നാലെയെത്തിയ മുഴുവൻ സ്വകാര്യ ബസുകളും ഓട്ടം നിർത്തി മിന്നൽ പണിമുടക്കിലേർപ്പെടുകയായിരുന്നു.

LatestDaily

Read Previous

വാഹനത്തട്ടിപ്പ്: വൈദികനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്സ്

Read Next

കാർ മോഷ്ടാവിനെ പോലീസ് സാഹസികമായി കീഴ്പ്പെടുത്തി