വീട്ടമ്മയെ അടിച്ചുവീഴ്ത്തി കവർന്നത് 2 പവൻ സ്വർണ്ണവും മൊബൈൽ ഫോണും

കാഞ്ഞങ്ങാട്:  മടിക്കൈ അമ്പലത്തുകര കറുകവളപ്പിൽ വീട്ടമ്മയെ അടിച്ചുവീഴ്ത്തി മോഷ്ടാവ്  അശോകൻ കവർന്നത് 2 പവൻ തൂക്കം വരുന്ന  സ്വർണ്ണാഭരണങ്ങൾ. ഇന്നലെ രാവിലെ 9.45  മണിയോടെയാണ് കറുകവളപ്പ് പെരളത്ത് ഹൗസിൽ അനിൽകുമാറിന്റെ ഭാര്യ വി. വിജിത 30, കവർച്ചയ്ക്കിരയായത്. അമ്പലത്തറ പോലീസ് റജിസ്റ്റർ ചെയ്ത 2 കവർച്ച കേസ്സുകളിൽ പ്രതിയായ കറുകവളപ്പിൽ അശോകനാണ് ഇന്നലെ വിജിതയെ തലയ്ക്കടിച്ച് വീഴ്ത്തി ബോധരഹിതയാക്കിയ ശേഷം ഇവരുടെ ദേഹത്തുണ്ടായിരുന്ന മുക്കാൽ പവൻ തൂക്കം വരുന്ന സ്വർണ്ണമോതിരം, മുക്കാൽ പവന്റെ സ്വർണ്ണമാല, അരപ്പവന്റെ കമ്മൽ, മൊബൈൽ ഫോൺ എന്നിവ മോഷ്ടിച്ചത്.

6000 രൂപ വില മതിക്കുന്ന മൊബൈൽ ഫോണടക്കം 80,000 രൂപ വിലമതിക്കുന്ന സാധനങ്ങളാണ് അശോകൻ കവർന്നത്. വിജിതയുടെ പരാതിയിൽ അശോകനെതിരെ ഐപിസി 397 വകുപ്പ് പ്രകാരം മോഷണക്കുറ്റം ചുമത്തിയാണ് ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്തത്. മടിക്കൈ പഞ്ചായത്തിൽ കാട് മൂടികിടക്കുന്ന സ്ഥലത്ത് ഒളിച്ചിരിക്കുന്ന അശോകന് വേണ്ടി പോലീസ് ഇന്നലെ ഡ്രോൺ ക്യാമറ ഉപയോഗിച്ച് തെരച്ചിൽ നടത്തിയിരുന്നുവെങ്കിലും, ഫലമുണ്ടായില്ല. ചമ്പൽ കൊള്ളക്കാരെപ്പോലെ കാട്ടിനുള്ളിൽ ഒളിച്ചിരുന്ന് ഇടയ്ക്കിടെ പുറത്തിറങ്ങി കവർച്ച നടത്തുന്ന അശോകൻ മടിക്കൈയുടെ  ഉറക്കം  കെടുത്തിയിരിക്കുകയാണ്.

LatestDaily

Read Previous

വത്സൻ പിലിക്കോടിന്റെ വംശീയാധിേക്ഷപം മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി

Read Next

പോലീസ് തെരയുന്നതിനിടെ അശോകൻ നാന്തംകുഴിയിലെത്തി