കാഞ്ഞങ്ങാട്ട് 2 വനിത കൗൺസിലർമാരും വൈസ് ചെയർമാനും വഹാബ് ഗ്രൂപ്പിൽ

കാഞ്ഞങ്ങാട്: ഔദ്യോഗിക വിഭാഗം  ഐഎൻ എൽ  നേതാവും  സംസ്ഥാന തുറ മുഖ മന്ത്രിയുമായ അഹമ്മദ് ദേവർ കോവിൽ സംബന്ധിച്ച ഐഎൻഎൽ  കാസർകോട്  ജില്ലാ കൺവെൻഷനിൽ നിന്ന്  കാഞ്ഞങ്ങാട്ട്  ഐഎൻഎലിന്റെ രണ്ട് വനിതാ കൗൺസിലർമാരും,  നഗരസഭാ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ളയും വിട്ടുനിന്നു പിന്നീട് മന്ത്രി നേരിട്ട് വിളിച്ചതിനാൽ അബ്ദുല്ല ചടങ്ങിനെത്തി.

ഇന്നലെ 3 മണിക്ക്  അലാമിപ്പള്ളി രാജ് റസിഡൻസി ഹോട്ടലിലായിരുന്നു കൺവെൻഷൻ. മന്ത്രി പങ്കെടുത്ത ഈ കൺവെൻഷൻ  ഐഎൻഎൽ നഗരസഭാ കൗൺസിലർമാരായ  നജ്മാറാഫിയും,  ഫൗസിസയും ബഹിഷ്ക്കരിച്ചു. എന്താണ് കൺവെൻഷനിൽ  പങ്കെടുക്കാതിരുന്നതെന്ന് ചോദിച്ച് വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ളയെ മന്ത്രി ദേവർകോവിൽ ഫോണിൽ വിളിച്ച ശേഷം,  അബ്ദുള്ള മന്ത്രിക്ക്  മുന്നിലെത്തി മുഖം കാണിച്ചുവെങ്കിലും,  തൽസമയം നഗരസഭാ  വാർഡ് 33 പുഞ്ചാവിയിൽ  നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഐഎൻഎൽ കൗൺസിലർ നജ്മറാഫിയും,  വാർഡ് 35 പട്ടാക്കലിൽ  നിന്ന്   തെരഞ്ഞെടുക്കപ്പെട്ട  ഫൗസിയയും ഐഎൻഎൽ ഔദ്യോഗിക യോഗം ബഹിഷ്ക്കരിക്കുകയായിരുന്നു.

ഇരു കൗൺസിലർമാരും  ഇതോടെ  പ്രഫ. ഏ. പി.അബ്ദുൾ  വഹാബിന്റെ ഗ്രൂപ്പിലാണെന്ന്  വ്യക്തമായി.  ജില്ലാ കൺവെൻഷന് ശേഷം കാഞ്ഞങ്ങാട് നഗരത്തിൽ  മന്ത്രിയുടെ  നേതൃത്വത്തിൽ  നടത്തിയ ഐഎൻഎൽ പ്രകടനത്തിൽ ഇരുന്നൂറോളം ഐഎൻഎൽ  പ്രവർത്തകർ  മാത്രമാണ് സംബന്ധിച്ചത്. ആയിരത്തോളം പേർ  പ്രകടനത്തിൽ പങ്കെടുക്കുമെന്ന് ഔദ്യോഗിക വിഭാഗം നേരത്തെ അവകാശപ്പെട്ടിരുന്നു.

ഐഎൻ എൽ നേതാവ് ബേക്കലിലെ എം. എ. ലത്തീഫും ജില്ലാ പ്രസിഡണ്ടായിരുന്ന അസീസ് കടപ്പുറവും ഇന്നലെ കാഞ്ഞങ്ങാട്ട് നടന്ന  കൺവെൻഷനിൽ പങ്കെടുത്തു.  പ്രകടനത്തിൽ പ്രവർത്തകർ കുറഞ്ഞുപോയ സംഭവം രാഷ്ട്രീയ  നിരീക്ഷകർ ഉറ്റുനോക്കിയിരുന്നു. കാസർകോട്  ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും,  പ്രഫ. ഏ. പി. അബ്ദുൾ വഹാബ് വിഭാഗത്തിനാണ് അണികളിൽ ഭൂരിപക്ഷമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഐഎൻഎൽ ടിക്കറ്റിൽ മൽസരിച്ച രണ്ട് വനിതാ കൗൺസിലർമാർ  ഔദ്യോഗിക പക്ഷത്ത് നിന്ന്  പിൻമാറിയ സാഹചര്യത്തിൽ ഇവർക്കെതിരെ പാർട്ടി നേതൃത്വം നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ്.

LatestDaily

Read Previous

അവധി നൽകിയില്ല; മലയാളി ജവാൻ വെടിവച്ചു മരിച്ചു

Read Next

രഹസ്യ ബന്ധം: ആശുപത്രി വിട്ട ഭർതൃമതി, അമിത ഗുളികകൾ കഴിച്ച് വീണ്ടും ആശുപത്രിയിൽ