പാലക്കുന്ന്: പാലക്കുന്ന് ടൗണിൽ മുക്കിന് മുക്കിന് തട്ടുകടകൾ പെരുകി. കെഎസ്ടിപി റോഡരികിൽ തലങ്ങും വിലങ്ങും തട്ടുകടകൾ നിരന്നു നിൽക്കുന്നു. പാലക്കുന്ന് ജംഗ്ഷൻ മുതൽ വടക്കോട്ട് ഗ്രാമപഞ്ചായത്ത് ഒാഫീസ് വരെ 14 തട്ടുകടകൾ നിലവിലുണ്ട്. റവന്യൂ ഭൂമിയിൽ പന്തൽ പണിത് ഷെഡ് കെട്ടിയാണ് തട്ടുകടകൾ പ്രവർത്തിക്കുന്നത്.
പുലർകാലം മുതൽ രാത്രി വൈകും വരെ ഈ തട്ടുകടകൾ സജീവമാണ്. ഗ്രാമ പഞ്ചായത്തിന്റെ യാതൊരു അനുമതിയുമില്ലാതെയാണ് ഇത്തരം തട്ടുകടകൾ കെഎസ്ടിപി റോഡരികിൽ പടർന്നു പന്തലിച്ചു നിൽക്കുന്നത്. പഞ്ചായത്ത് അധികൃതരുടെ മൗനം തട്ടുകടകൾ പെരുകാൻ കാരണമായിട്ടുണ്ട്. റവന്യു സ്ഥലം കൈയ്യേറി കടകളുടെ വലിപ്പം വ്യാപിപ്പിക്കുന്ന അനധികൃത നിർമ്മാണങ്ങളും ഉദുമ ഗ്രാമപഞ്ചായത്തിൽ ഒത്തിരിയുണ്ട്. കയ്യേറ്റക്കാരെ പഞ്ചായത്ത് ഭരണക്കാർ കെട്ടിപ്പിടിക്കുന്നു.