എലിവിഷം കഴിച്ച പെൺകുട്ടിയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി

വെള്ളരിക്കുണ്ട് : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ പന്തൽ തൊഴിലാളിക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് റജിസ്റ്റർ ചെയ്ത കേസ്സിൽ പ്രതിയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് പോലീസ്. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ  താമസിക്കുന്ന പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ പരപ്പ മൂലപ്പാറ കോളനിയിലെ ശ്രീക്കുട്ടൻ 19, ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം.

ശ്രീക്കുട്ടന്റെ ലൈംഗിക പീഡനത്തിനിരയായ പെൺകുട്ടി എലിവിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പെൺകുട്ടി പ്ലസ്്വൺ പഠന കാലത്താണ് പീഡനത്തിനിരയായത്. പെൺകുട്ടിയുമായി പരിചയത്തിലായ ശ്രീക്കുട്ടൻ കുട്ടിയെ വലയിൽ വീഴ്ത്തി നിരവധി തവണ ലൈംഗിക ബന്ധത്തിലേർപ്പെട്ടു. ഒരാഴ്ച മുമ്പ് ബിരിക്കുളത്തിന് സമീപം നടന്ന തെയ്യംകെട്ട് മഹോത്സവത്തിനിടെ ശ്രീക്കുട്ടൻ പെൺകുട്ടിയെ നേരിൽ കണ്ടിരുന്നു. ഇവിടെ നിന്നാണ് യുവാവ് വിദ്യാർത്ഥിനിയുടെ കയ്യിൽ നിന്നും മൊബൈൽ ഫോൺ ബലമായി പിടിച്ചുവാങ്ങി സിം കാർഡ് നശിപ്പിച്ചത്.

ഇരുവരും തമ്മിൽ തെറ്റിപ്പിരിഞ്ഞതിന് പിന്നാലെയാണ് പെൺകുട്ടി എലിവിഷം കഴിച്ചത്. പരിശോധിച്ച ഡോക്ടറോട് പെൺകുട്ടി പീഡന വിവരങ്ങളടക്കം തുറന്ന് പറഞ്ഞതോടെയാണ് സംഭവം പുറത്തായത്. തുടർന്നാണ് ശ്രീക്കുട്ടനെതിരെ വെള്ളരിക്കുണ്ട് പോലീസ് പോക്സോ കേസ്സ് റജിസ്റ്റർ ചെയ്തത്. എലിവിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ പെൺകുട്ടിയുടെ മൊഴി കഴിഞ്ഞ ദിവസം ഹൊസ്ദുർഗ്ഗ് മജിസ്ട്രേറ്റ് പരിയാരം മെഡിക്കൽ കോളേജിൽ നേരിട്ടെത്തി രേഖപ്പെടുത്തി. വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ എൻ.ഒ. സിബിയുടെ അപേക്ഷയെത്തുടർന്നാണ് മജിസ്ട്രേറ്റ് മെഡിക്കൽ കോളേജിൽ നേരിട്ടെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.

LatestDaily

Read Previous

രേഷ്മ: സമരം ശക്തമാക്കി ദളിത് സംഘടനകൾ

Read Next

നവവരനെ കൊറഗജ്ജ വേഷം കെട്ടിച്ച യുവാക്കൾ റിമാന്റിൽ