നിത്യാനന്ദാശ്രമം നശിപ്പിക്കരുത്: പാരീസ് മോഹൻകുമാർ

കാഞ്ഞങ്ങാട്:  കാഞ്ഞങ്ങാട് നിത്യാനന്ദാശ്രമത്തിലെ ഭരണ സംവിധാനം തികഞ്ഞ പരാജയമാണെന്ന് ലോക പ്രശസ്ത ചിത്രകാരൻ പാരീസ് മോഹൻ കുമാർ. നിത്യാനന്ദാശ്രമത്തിലെ സ്ഥിരം സന്ദർശകനായ തനിക്ക് നിലവിൽ അവിടെ നടക്കുന്ന സംഭവങ്ങളിൽ ആശങ്കയുണ്ടെന്നും പാരീസ് മോഹൻ കുമാർ  പറഞ്ഞു. നിത്യാനന്ദാശ്രമത്തിന്റെ അവകാശം പിടിച്ചെടുക്കാൻ അടുത്തിടെ കർണ്ണാടകയിൽ നിന്നുള്ള സംഘമെത്തിയിരുന്നു.

ഇതിനെ എതിർക്കാൻ നാട്ടുകാരും ഒന്നിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രകാരൻ പാരീസ് മോഹൻ കുമാർ ലേറ്റസ്റ്റിനോട് മനസ്സ് തുറന്നത്. ക്ഷേത്രങ്ങളിലൊന്നും പോകാത്ത താൻ ഇടയ്ക്കിടയ്ക്ക് കാഞ്ഞങ്ങാട്ടെ നിത്യാനന്ദാശ്രമം സന്ദർശിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വർഷങ്ങളായി ആശ്രമവുമായി പരിചയമുള്ള തനിക്ക് നിലവിൽ ആശ്രമത്തെ ചുറ്റിപ്പറ്റി നടക്കുന്ന വിവാദങ്ങളിൽ ആശങ്കയുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കാഞ്ഞങ്ങാട് നല്ല ജനങ്ങളുള്ള സ്ഥലമാണ്. അവരെ കൂടി ഉൾപ്പെടുത്തി ജനകീയ കമ്മിറ്റി രൂപപ്പെടുത്തിയാൽ നിത്യാനന്ദാശ്രമത്തിലെ ഭരണ സംവിധാനം കൂടുതൽ കാര്യക്ഷമമാകുമെന്നാണ് പാരീസ് മോഹൻ കുമാറിന്റെ അഭിപ്രായം. ആശ്രമത്തിലെ ഭക്ഷണ വിതരണത്തിൽ വിവേചനമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിത്യാനന്ദ സ്വാമി വന്നാൽ പോലും നിലവിലെ ഭരണസമിതി അദ്ദേഹത്തെ ഭക്ഷണ ക്യൂവിൽ നിന്നും മാറ്റി നിർത്തുമെന്നും അദ്ദേഹം പരിഹസിച്ചു. നിത്യാനന്ദ സ്വാമി തിരികെ വരികയാണെങ്കിൽ നിലവിലെ ഭരണസമിതിയെ അടിച്ചോടിക്കുമെന്ന് പാരീസ് മോഹൻ കുമാർ  പറഞ്ഞു. നിത്യാനന്ദാശ്രമം പോലെ പവിത്രവും പ്രശാന്തവുമായ ആശ്രമത്തെ ചുറ്റിപ്പറ്റി നടക്കുന്ന വിവാദങ്ങൾ ആശ്രമത്തെ  സ്നേഹിക്കുന്ന ആരെയും വേദനിപ്പിക്കുമെന്നാണ് പാരീസ് മോഹൻ കുമാറിന്റെ  അഭിപ്രായം.

മാഹി സ്വദേശിയായ പാരീസ് മോഹൻ ദീർഘകാലം പാരീസിലായിരുന്നു. അദ്ദേഹത്തിന്റെ ചിത്രരചനകൾ ലോകമെമ്പാടുമുള്ള കലാസ്വാദകരെ ആകർഷിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശങ്ങളിലുമായി നിരവധി ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുള്ള പാരീസ് മോഹൻ കുമാർ നിലവിൽ എറണാകുളത്താണ് താമസം. യുനെസ്കോ പുരസ്ക്കാര ജേതാവായ . ചിത്രകാരനാണിദ്ദേഹം.

LatestDaily

Read Previous

നടക്കാവ് കവർച്ച: തൃക്കരിപ്പൂരിൽ അജ്ഞാതരുടെ പോസ്റ്റർ പ്രചാരണം

Read Next

ലൈസൻസില്ലാത്തയാൾക്ക് സ്ക്കൂട്ടറോടിക്കാൻ കൊടുത്ത വീട്ടമ്മയ്ക്ക് പിഴ