പണയ ഇടപാടിൽ പിലിക്കോട് സഹ. ബാങ്കിന് 7.5 ലക്ഷത്തിന്റെ നഷ്ടം

ചെറുവത്തൂർ: കോൺഗ്രസ്സ് നിയന്ത്രണത്തിലുള്ള പിലിക്കോട് സർവ്വീസ് സഹകരണ ബാങ്കിന്റെ കാലിക്കടവ് ശാഖയിൽ കോൺഗ്രസ്സ് അനുഭാവിയായ പൂരക്കളി പണിക്കറുടെ വള പണയം വെച്ചതിൽ ബാങ്കിന് ഏഴരലക്ഷം രൂപയുടെ നഷ്ടം. 2016 ലാണ് പൂരക്കളി പണിക്കർ സ്വർണ്ണവള പണയപ്പെടുത്തി ബാങ്കിൽ നിന്നും 11 ലക്ഷം രൂപ കടമെടുത്തത്.

കോൺഗ്രസ്സ് അനുഭാവിയെന്ന പരിഗണന വെച്ച് പണയ വസ്തുവിന് പരമാവധി തുക സഹകരണ ബാങ്കിൽ നിന്നും അനുവദിച്ചിരുന്നു. പണയ ഉരുപ്പടി തിരിച്ചെടുക്കാത്തതിനെത്തുടർന്ന് 2020 ൽ സ്വർണ്ണം ലേലം ചെയ്തു. കഴിഞ്ഞ വർഷം ബാങ്കിൽ നടന്ന ഒാഡിറ്റിങ്ങിലാണ് പണയ ഇടപാടിൽ ബാങ്കിന് ഏഴര ലക്ഷം രൂപ നഷ്ടമായതായി കണ്ടെത്തിയത്.  ഇതെത്തുടർന്ന് അന്നത്തെ സിക്രട്ടറി, മാനേജർ, ഭരണ സമിതി എന്നിവരിൽ നിന്ന് നഷ്ടം ഈടാക്കാൻ സഹകരണ അസിസ്റ്റന്റ് റജിസ്ട്രാർ ഉത്തരവിട്ടിരുന്നു.

ഒാഡിറ്റ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സഹകരണ വകുപ്പ് അസിസ്റ്റന്റ് റജിസ്ട്രാർ നൽകിയ ഉത്തരവ് പ്രകാരം അന്നത്തെ മാനേജരെ ക്ലാർക്കായി തരംതാഴ്ത്തി ബാങ്കിന്റെ കരപ്പാത്തെ ഹെഡ് ഒാഫീസിലേക്ക് മാറ്റിയെങ്കിലും ബാങ്കിന് നഷ്ടമായ ഏഴരലക്ഷം തിരിച്ചുപിടിക്കാൻ ഇതുവരെ നടപടിയൊന്നുമായിട്ടില്ല. പണയ ഇടപാട് നടന്ന കാലത്തെ സിക്രട്ടറിക്കും ഭരണ സമിതിക്കുമെതിരെ നടപടി ആവശ്യപ്പെട്ടിരുന്നുവെങ്കിലും, ഇതുവരെ തുടർ നടപടിയൊന്നുമുണ്ടായിട്ടില്ല.

പിലിക്കോട് സഹകരണ ബാങ്കിലെ മുക്കുപണ്ടത്തട്ടിപ്പിന് പിന്നാലെയാണ് പണയ ഇടപാടിൽ ബാങ്കിന് ലക്ഷങ്ങൾ നഷ്ടപ്പെട്ട വിവരം പുറത്തുവന്നത്. ബാങ്കിന് നഷ്ടമായ തുക തിരിച്ചുപിടിക്കാൻ നടപടി സ്വീകരിക്കാതെ ഭരണസമിതിയും ഉരുണ്ടുകളിക്കുകയാണെന്ന് ആക്ഷേപമുയർന്നു. ഒരു വർഷം മുമ്പ് നടന്ന ഒാഡിറ്റിങ്ങിലെ റിപ്പോർട്ടിൽ നടപടിയെടുക്കാതെ ഭരണ സമിതി ഒഴിഞ്ഞുമാറുന്നതിന് കാരണം ആരോപണവിധേയരെ സംരക്ഷിക്കാനെന്നാണ് ബാങ്ക് തന്നെ ആരോപണമുയർത്തി.

LatestDaily

Read Previous

രാജപുരം സ്വദേശിനി പുന്നപ്രയിൽ മയക്കുമരുന്നുമായി പിടിയിൽ

Read Next

നടക്കാവ് കവർച്ചയിൽ ദുരൂഹത