ചീമേനിയിൽ വിജിലൻസ് എത്തിയത് വേഷം മാറി, കൈക്കൂലി ആവശ്യപ്പെട്ടത് നിർധന സ്ത്രീയോട്

കാഞ്ഞങ്ങാട്: ചീമേനി വില്ലേജ് ഓഫീസർ കെ. വി. സന്തോഷിനെ ചീമേനിയിൽ നിന്നും കൊടക്കാട് വില്ലേജ് ഓഫീസിലേക്ക് സ്ഥലം മാറ്റി ഉത്തരവ് വന്നതിന് ശേഷമാണ് ഉദ്യോഗസ്ഥൻ ധൃതിപ്പെട്ട് പരാതിക്കാരിയായ  നിഷയിൽ നിന്നും കൈക്കൂലി പണം കൈക്കലാക്കിയത്. ഫീൽഡ് അസിസ്റ്റന്റ് മഹേഷ് മറ്റൊരിടത്തേക്ക് സ്ഥലം മാറിപ്പോകാനിരിക്കെയാണ് വിജിലൻസിന്റെ പിടിയിലായത്.

ഇന്ന് പുലർച്ചെ ഒന്നര മണിക്ക് ഇരുവരെയും തലശ്ശേരിയിലെത്തിച്ച വിജിലൻസ് സംഘം പുലർച്ചെ ജഡ്ജിയുടെ വസതിയിൽ കൈക്കൂലിക്കാരെ ഹാജരാക്കുകയായിരുന്നു. വൈകീട്ട് 4 മണിക്ക് ചീമേനി വില്ലേജ് ഓഫീസിൽ കാസർകോട് വിജിലൻസ് ഡിവൈഎസ്പി, കെ വി വേണുഗോപാൽ, സിഐ, സിബി തോമസ് എന്നിവരുടെ  നേതൃത്വത്തിലാരംഭിച്ച പരിശോധന രാത്രി 11 മണി വരെ നീണ്ടു. ഡിവൈഎസ്പി, സിഐ എന്നിവരെ  കൂടാതെ  എസ്ഐമാരായ ശശിധരൻ പിള്ള, ആർ. പി. മധു സുഭാഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വേഷം മാറിയെത്തി വില്ലേജ് ഉദ്യോഗസ്ഥരെ കൈക്കൂലിപണവുമായി അറസ്റ്റ് ചെയ്യുകയായിരുന്നു.

പരാതിക്കാരിയായ നിഷയുടെ അച്ഛൻ നാരായണന്റെ അമ്മ ലക്ഷ്മിയുടെ പേരിലുള്ള 50 സെന്റ് സ്ഥലത്തിന് പട്ടയ ആവശ്യങ്ങൾക്കായാണ് നിഷ വില്ലേജ് ഓഫീസറെ സമീപിച്ചത്.  100-ാം വയസ്സിൽ ലക്ഷ്മി അന്തരിച്ച ശേഷം 50 സെന്റ് ജൻമ സ്ഥലത്തിന്റെ അവകാശി ഏക മകൻ നാരായണിൽ വന്നു ചേർന്നു.

നിരവധി തവണ സ്ഥലം സ്വന്തം പേരിലാക്കാൻ നാരായണൻ വില്ലേജ് ഓഫീസറെ സമീപിച്ചു  2019 മുതൽ വില്ലേജ് ഓഫീസുകൾ കമ്പ്യൂട്ടർവൽക്കരിച്ചതോടെ രേഖകൾ കമ്പ്യൂട്ടറിലായി. കഴിഞ്ഞ ഏപ്രിൽ മാസം നാരായണൻ മരണപ്പെട്ടതോടെ പിതാവിന്റെ മരണശേഷം ഏകമകളായ നിഷ വില്ലേജ് ഓഫീസറെ സമീപിച്ച് രേഖകൾ ശരിയാക്കി നൽകാൻ അപേക്ഷ നൽകിയപ്പോഴാണ് വർഷങ്ങളായി നികുതിപണമടക്കുന്ന സ്ഥലത്തിന് രേഖകകൾ ശരിയാക്കി നൽകണമെങ്കിൽ ഒന്നര ലക്ഷം രൂപ കൈക്കൂലി  ആവശ്യപ്പെട്ടത്.

LatestDaily

Read Previous

അന്ധവിശ്വാസവും മുഖ്യമന്ത്രിയുടെ ചങ്കൂറ്റവും

Read Next

കൈക്കൂലി: വില്ലേജ് ഉദ്യോഗസ്ഥർ റിമാന്റിൽ