തിരുവനന്തപുരം സ്വദേശിയുടെ കൊലപാതകം; 2 പേർ കസ്റ്റഡിയിൽ

കാസർകോട്: കാസർകോട് തളങ്കര നുസ്രത്ത് റോഡിൽ തിരുവനന്തപുരം സ്വദേശിയെ  മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് നുസ്രത്ത് റോഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തിരുവനന്തപുരം പാങ്ങോട് ഭരതന്നൂർ സജിത് ഭവനിൽ ബാബുവിന്റെ മകൻ ബി. സജിത്തിനെയാണ് 29, വയറിന് കുത്തേറ്റ് മരിച്ച നിലയിൽ നുസ്രത്ത് റോഡിലെ ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്. ടൈൽ ജോലിക്കാരനായ യുവാവ് രണ്ട് വർഷത്തോളമായി കാസർകോട്ട് വാടകയ്ക്ക് താമസിച്ച് ജോലിയെടുത്ത് വരികയായിരുന്നു.

മൃതദേഹം കണ്ടെത്തിയ പറമ്പിന് തൊട്ടടുത്ത ക്വാർട്ടേഴ്സിലായിരുന്നു യുവാവ് താമസിച്ചിരുന്നത്. വയറിന് വലതു ഭാഗത്ത് ആഴത്തിലേറ്റ മുറിവാണ് മരണകാരണമായത്. ഞായറാഴ്ച രാത്രി സജിത്ത് തൊട്ടടുത്ത മുറിയിലുള്ളവരുമായി ചേർന്ന് മദ്യപിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്.

മദ്യ ലഹരിയിലുണ്ടായ വാക്കേറ്റത്തിൽ കൂടെയുണ്ടായിരുന്നവർ മൂർച്ചയേറിയ ആയുധമുപയോഗിച്ച് കുത്തിയതായാണ് പോലീസ് സംശയിക്കുന്നത്. സജിത്തിന്റെ മുറിക്കടുത്തുള്ള രണ്ട് പേരെ കാസർകോട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന് ശേഷം സജിത്തിന്റെ തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശിയെ കാണാതായിട്ടുണ്ട്.

ഇയാൾക്ക് വേണ്ടി കാസർകോട് പോലീസ് തെരച്ചിലാരംഭിച്ചു. കൊല്ലപ്പെട്ട സജിത്തിന്റെ മൃതദേഹം ഇന്ന് കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പോലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തും. യുവാവിന്റെ ബന്ധുക്കൾ ഇന്ന് പരിയാരം മെഡിക്കൽ കോളേജിലെത്തിയിട്ടുണ്ട്. പോലീസ്കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് ഇന്നുച്ചയോടെ രേഖപ്പെടുത്തിയ ശേഷം ഇവരെ കോടതിയിൽ ഹാജരാക്കും

LatestDaily

Read Previous

പത്രാധിപരോട് സംസാരിക്കാൻ പി. ബേബി ദൂതനെ അയച്ചു

Read Next

മുതിർന്നവരെ ഒതുക്കുന്നതിൽ സിപിഎമ്മിൽ എതിർപ്പ്