യുവാക്കൾക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് ബന്ധുക്കൾ

കാഞ്ഞങ്ങാട്: വ്യാപാരിയെ വഴി തടഞ്ഞു നിർത്തി പണം കവർച്ച ചെയ്തുവെന്നാരോപിച്ച് പോലീസ്  രജിസ്റ്റർ ചെയ്ത കേസ് കെട്ടിച്ചമച്ചതാണെന്ന് അറസ്റ്റ് ചെയ്യപ്പെട്ട മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ സുചിൻ സുകുമാരന്റെ മാതാവ് ചിന്താമണി വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.

മർച്ചന്റ് നേവിയിൽ നിന്നും അവധിക്ക് നാട്ടിൽ വന്നതാണ് മകൻ.    സുചിൻ കവർന്നുവെന്ന് പറയുന്ന 3000 രൂപയുടെ പ്രാരാബ്ധം അവനുള്ളതായി കരുതുന്നില്ല. പരാതിക്കാരന്റെ ബന്ധുകൂടിയായ സ്ഥലത്തെ സി പി എം ലോക്കൽ കമ്മിറ്റിയംഗം കേസിൽ ഇടപെട്ടതായും ഇവർ പറഞ്ഞു. ഒക്ടോബർ 19 ന് രാത്രി എട്ടുമണിയോടെ രാവണീശ്വരം തണ്ണോട്ടെ കല്യാണ വീട്ടിൽ നിന്നും മകൻ സുചിനും അറസ്റ്റിലായ റിസ്്വാനും മറ്റ് മൂന്ന് സുഹൃത്തുക്കളും കാറിൽ മടങ്ങുകയായിരുന്നു.

തണ്ണോട്ട് റോഡിൽ അക്രമിക്കപ്പെട്ടുവെന്ന് പറയുന്ന കുഞ്ഞിരാമന്റെ കടയുടെ സമീപത്തെത്തിയപ്പോൾ കുഞ്ഞിരാമൻ റോഡിന് നടുവിൽ നിന്നു. അയാൾ മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നാണ് മനസ്സിലാക്കുന്നത്. റോഡിൽ നിന്നും മാറാൻ ആവശ്യപ്പെട്ടപ്പോൾ, അയാൾ മാറാൻ തയ്യാറാകാതെ അസഭ്യം പറഞ്ഞപ്പോൾ തർക്കമായി. ഇതാണ് കവർച്ചയും കൊലപാതകത്തേക്കാൾ വലിയ കേസും റിമാന്റുമായി കലാശിച്ചതെന്ന് സുചിന്റെ മാതാവ് പറഞ്ഞു. ഒത്തുതീർക്കാവുന്ന വിഷയം പെരുപ്പിച്ച് യുവാക്കളുടെ ഭാവി തകർക്കാൻ വ്യാപാരിയുടെ പിന്നിൽ നിന്ന് പോലീസുമായി ചേർന്ന് പ്രവർത്തിച്ച ചിലർക്കുണ്ടായിരുന്നത് പൂർവ്വ വൈരാഗ്യമാണ്. റിസ്്വാൻ ഫേസ് ബുക്കിലിട്ട രാഷ്ട്രീയ പോസ്റ്റും സുചിന്റെ കുടുംബത്തോടുള്ള  പൂർവ്വ വൈരാഗ്യവുമാണ്,  ആസൂത്രിതമായി കെട്ടിച്ചമച്ച കേസിനു പിന്നിലുള്ളതെന്നും പോലീസ് സത്യസന്ധമായി  അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും സുചിന്റെ  മാതാവും സഹോദരിയും  ആവശ്യപ്പെട്ടു.

സുചിന്റെ അമ്മ ചിന്താമണി, സഹോദരി സുമയ, ഉണ്ണി .കെ   ദിവാകരൻ. രഘു, അശോകൻ, കൃഷ്ണൻ, ഉണ്ണി, രഘു, ദിവാകരൻ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

LatestDaily

Read Previous

തിങ്കളാഴ്ച നിശ്ചയം സിനിമ ദേശീയ പുരസ്കാരത്തിന് സമർപ്പിച്ചു

Read Next

ഫേസ്ബുക്ക് പ്രണയം; ഭർതൃമതിക്കൊപ്പം ബങ്കളം യുവാവിനെ പോലീസ് കൊല്ലത്ത് കൊണ്ടു പോയി