ലീഗിൽ കൂട്ടരാജി: മുനിസിപ്പൽ ലീഗ് സിക്രട്ടറിയും രാജിവെച്ചു

കാഞ്ഞങ്ങാട്: മുസ്ലീം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം സിക്രട്ടറിയുടെ രാജിക്ക് പിന്നാലെ കൂടുതൽ പേർ പാർട്ടി ഭാരവാഹിത്വം രാജിവെക്കാനൊരുങ്ങുന്നതായി സൂചന. മുസ്ലീം ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പൽ കമ്മിറ്റി സിക്രട്ടറി സാജിദ് പടന്നക്കാട്, സ്ഥാനം രാജിവെച്ചു.

ലീഗ് കാഞ്ഞങ്ങാട് മണ്ഡലം സിക്രട്ടറി വൺഫോർ അബ്ദുൾ റഹിമാൻ തന്റെ ഭാരവാഹിത്വം രാജിവെച്ച് മണ്ഡലം പ്രസിഡണ്ട് എംപി, ജാഫറിന് കത്ത് നൽകിയതിന് പിന്നാലെയാണ് കൂടുതൽപ്പേർ രാജിക്കൊരുങ്ങുന്നത്. ടിബി റോഡിൽ നിർമ്മിച്ച ലീഗ് മണ്ഡലം കമ്മിറ്റി ഒാഫീസിന്റെ നിർമ്മാണച്ചെലവിൽ ആറ് ലക്ഷത്തോളം രൂപ വൺഫോർ അബ്ദുൾ റഹിമാന്  ലീഗ് മണ്ഡലം നേതൃത്വം കൊടുക്കാനുണ്ട്.

പല തവണ ഈ തുക അദ്ദേഹം ആവശ്യപ്പെട്ടിരുന്നുവെങ്കിലും, മണ്ഡലം നേതൃത്വം തുക നൽകിയില്ല.  മാസങ്ങളായിട്ടും  സാമ്പത്തിക ഇടപാട് തീർക്കുകയോ ഇതെക്കുറിച്ച് ചർച്ച നടത്തുകയോ ചെയ്യാത്ത മണ്ഡലം നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് അദ്ദേഹം ഭാരവാഹിത്വം രാജിവെച്ചത്. ഇതിന് പിന്നാലെയാണ് മുനിസിപ്പൽ ലീഗ് സിക്രട്ടറി സാജിദ് പടന്നക്കാടും, പാർട്ടി ഭാരവാഹിത്വം രാജിവെച്ചത്. അജാനൂർ പഞ്ചായത്തിലും, കാഞ്ഞങ്ങാട് നഗരസഭയിലും ലീഗിനുള്ളിലുണ്ടായ അസ്വാരസ്യങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന.

തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് വിശകലനം നടത്താത്തതും, വരവ്–ചെലവ് കണക്കുകൾ അവതരിപ്പിക്കാത്തതും പാർട്ടിക്കുള്ളിൽ അമർഷത്തിന് കാരണമായിട്ടുണ്ട്. സംസ്ഥാന നേതാക്കൾ കാസർകോട് ജില്ലാ ലീഗ് ഘടകത്തോട് കാണിക്കുന്ന അവഗണനയിൽ ലീഗിലെ യുവതലമുറയ്ക്കിടയിൽ പ്രതിഷേധമുണ്ട്.

ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് എം.പി. ജാഫർ ഏകാധിപതിയെപ്പോലെ പെരുമാറുന്നതായും ഒരു വിഭാഗം ലീഗ് പ്രവർത്തകർ ആരോപിക്കുന്നു.  ലീഗ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് എൻ. ഏ. ഖാലിദിനെതിരെയും പാർട്ടിക്കുള്ളിൽ അഭിപ്രായ വ്യത്യാസമുണ്ട്. ലൈംഗീക ഫോൺ വിളി വിവാദത്തിൽ പാർട്ടി വേദികളിൽ നിന്നൊഴിവാക്കപ്പെട്ട ബഷീർ വെള്ളിക്കോത്ത് വീണ്ടും പാർട്ടി പരിവാരികളിൽ സ്ഥാനം പിടിച്ചതിനെതിരെ വിമർശനമുയർന്നിട്ടുണ്ട്.

LatestDaily

Read Previous

ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീണ്ടും കാമുകനൊപ്പം മുങ്ങിയ യുവതി പിടിയിൽ

Read Next

മടിക്കൈ ലോക്കലിൽ കടുത്ത മത്സരം; ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച രണ്ട്പേർ വിജയിച്ചു