ഭാര്യയെയും മകളെയും പുഴയിൽ തള്ളിയിട്ടു; കുട്ടി മരിച്ചു

തലശ്ശേരി: അധ്യാപികയായ ഭാര്യയെയും ഒന്നര വയസ് തികയാത്ത കൊച്ചുമകളെയും പുഴയിൽ തള്ളിവീഴ്ത്തി ഓടി രക്ഷപ്പെട്ട കോടതി ജി വനക്കാരനെ കണ്ടെത്താനായില്ല. തലശ്ശേരി കുടുംബകോടതി ജീവനക്കാരൻ പാട്യം പത്തായക്കുന്ന് കുപ്പ്യാട്ടെ കെ.പി.ഷിജുവിനെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്ത കതിരൂർ പോലീസ് പ്രതിയെ പിടികൂടാൻ വ്യാപക അന്വേഷണം തുടങ്ങി.

  പ്രതിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. എന്തിനെന്നറിയാതെ അച്ഛൻ നടത്തിയ ദുരൂഹമായ പാതക ശ്രമത്തിൽ പാത്തിപ്പാലം പുഴയിൽ വീണ കൊച്ചുമകൾ അൻവിത മുങ്ങി മരിച്ചു. മൃതദേഹം   തലശ്ശേരി ജനറൽ ആശുപത്രിയിലാണ്. ഭർത്താവിന്റെ  കടുംകൈയ്യിൽ പുഴയിലേക്ക് ഊർന്ന് വീണ ഈസ്റ്റ് കതിരൂർ എൽ.പി.സ്കൂൾ അധ്യാപികയായ സോനയെ 25,  മരണവക്ത്രത്തിൽ നിന്നും നാട്ടുകാർ കരകയറ്റി. 

സോനയിപ്പോൾ വീട്ടിലുണ്ട്. നടന്ന സംഭവം ഇവർ കൃത്യമായി പോലീസിനോട് വെളിപ്പെടുത്തി. ഇന്നലെ വൈകീട്ട് 6.15 ഓടെയാണ് ക്രൂരവും ദാരുണവുമായ കൃത്യം നടന്നത്.  പതിവിന് വിപരീതമായി ഇന്നലെ മുണ്ടുടുത്ത ഷിജു ഭാര്യയെയും മകളെയും കൂട്ടി ആദ്യം വള്ള്യായി ഉമാമഹേശ്വരി ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചു. പിന്നീടാണ് പുഴ ഒഴുക്ക് കാണിക്കാനെന്ന വ്യാജേന ബൈക്കിൽ സംഭവസ്ഥലത്തെത്തിച്ചത്. 

പാത്തിപ്പാലം ഷട്ടറിന് സമീപം ബൈക്ക് നിർത്തി ചെക്ക്ഡാo വഴിയിലൂടെ അൻവിതയെയും എടുത്ത് മുൻപിൽ ഷിജുവും പിറകെ സോനയും നടന്നു. ഉടുത്തമുണ്ട് അഴിച്ചുടുക്കണമെന്ന് പറഞ്ഞ് മകളെ ഭാര്യയുടെ കൈയ്യിൽ ഏൽപ്പിച്ചു. പൊടുന്നനെയാണ് ഇരുവരെയും ഷിജു  പുഴയൊഴുക്കിലേക്ക് തള്ളിയിട്ടത്‌. ഓർക്കാപ്പുറത്തുള്ള തള്ളലിൽ സോനയുടെ കൈയ്യിൽ നിന്നും മകൾ തെറിച്ച് വെള്ളത്തിൽ വീണു.പിന്നാലെ വീണ സോന ചെക്ക്ഡാം കെട്ടിൽ പിടിച്ചു നിന്നു.   

എന്നാൽ കരുതിക്കൂട്ടിയെന്നതു പോലെ ഷിജു പിന്നെയും സോനയെ ഉലച്ചുവീഴ്ത്തിയത്രെ.  ഒഴുക്കിൽപെട്ട യുവതിക്ക് പിന്നെ പുഴയോരത്തെ കൈതക്കാടാണ് തുണയായത്. തത്സമയം ബഹളവും നിലവിളിയും കേട്ടെത്തിയ പരിസരവാസികളാണ് വെള്ളത്തിൽ നിന്നും സോനയെ രക്ഷിച്ചത്. തന്റെ  മകൾ കൂടിയുണ്ടെന്ന് രക്ഷാപ്രവർത്തകരോട് സോന പറഞ്ഞു. ഇതിനകം അൻവിത മോൾ മുങ്ങിമരിച്ചിരുന്നു. ആളുകൾ എത്തുന്നതിനിടെ ഒരാൾ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുന്നത് കണ്ടവരുള്ളതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്.

LatestDaily

Read Previous

നഗരസഭയിൽ സിക്രട്ടറിയെ നിയമിക്കാത്തത് ബോധപൂർവ്വം

Read Next

ഡോക്ടറുടെ ഭാര്യ തൂങ്ങി മരിച്ചു