നവജാത ശിശുവിനെ കിണറ്റിലെറിഞ്ഞ് കൊന്ന് അമ്മ ആത്മഹത്യ ചെയ്തു

നീലേശ്വരം: രണ്ട് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽച്ചാടി ആത്മഹത്യ ചെയ്തു. നീലേശ്വരം കടിഞ്ഞിമൂലയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. കരിന്തളം കൊല്ലമ്പാറയിലെ പ്രജീഷിന്റെ ഭാര്യ രമ്യയാണ് 31, നവജാതശിശുവിനെ കിണറ്റിലെറിഞ്ഞ് കൊന്ന് ആത്മഹത്യ ചെയ്തത്.

രമ്യയുടെ ആദ്യഗർഭത്തിലുണ്ടായ  ഇരട്ടക്കുട്ടികൾ ഗർഭത്തിൽത്തന്നെ മരിച്ചിരുന്നു. 2 മാസം മുമ്പ് വീണ്ടുമൊരു പെൺകുഞ്ഞിന് ജന്മം നൽകിയ യുവതി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. കുട്ടിക്ക് തൂക്കക്കുറവുണ്ടായിരുന്നതിനെച്ചൊല്ലി മനോവിഷമത്തിലായിരുന്നു യുവതി. ഇന്ന് പുലർച്ചെയാണ്  ഇവരെ കിണറിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

യുവതി കിണറ്റിൽച്ചാടിയ വിവരമറിഞ്ഞ് നീലേശ്വരം എസ്ഐ, ഇ. ജയചന്ദ്രന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തിയിരുന്നു. കാഞ്ഞങ്ങാട് അഗ്നിരക്ഷാനിലയത്തിൽ നിന്നെത്തിയ രക്ഷാപ്രവർത്തകർ യുവതിയെയും കുഞ്ഞിനെയും കരയ്ക്കെടുക്കുമ്പോഴേയ്ക്കും മരണം സംഭവിച്ചു.

കടിഞ്ഞിമൂല കുടുംബക്ഷേമ ഉപകേന്ദ്രത്തിന് സമീപം താമസിക്കുന്ന രമ്യയെയും, 2 മാസം പ്രായമുള്ള കൈക്കുഞ്ഞിനെയും ഇന്നലെ വൈകുന്നേരം മുതലാണ് വീട്ടിൽ നിന്നും കാണാതായത്. യുവതിക്ക് വേണ്ടി നാട്ടുകാർ പരിസരം മുഴുവൻ തെരച്ചിൽ നടത്തിയിരുന്നു. ഒടുവിൽ ഇന്ന് പുലർച്ചെ 1–20 നാണ് രമ്യയുടെയും കുട്ടിയുടെയും  മൃതശരീരങ്ങൾ കടിഞ്ഞിമൂല ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ കിണറിനകത്ത് കണ്ടെത്തിയത്.

രമ്യയുടെ ഭർത്താവ് പ്രജീഷ് വിമുക്തഭടനാണ്. നിലവിൽ നീലേശ്വരം എഫ്സിഐ ഗോഡൗണിൽ സുരക്ഷാ ജോലിക്കാരനാണ്. രമ്യ കടിഞ്ഞിമൂലയിലെ പരേതനായ കൃഷ്ണന്റെ മകളാണ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന്  കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ നീലേശ്വരം പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു.

LatestDaily

Read Previous

പതിമൂന്നുകാരി അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ

Read Next

സോനയും മരിച്ചിരുന്നുവെങ്കിൽ കഥ മാറുമായിരുന്നു