കാഞ്ഞങ്ങാട് ആർടി ഒാഫീസിലും എംവിഐയുടെ മാവുങ്കാൽ വീട്ടിലും വിജിലൻസ് റെയിഡ്

റെയിഡിന് നേതൃത്വം നൽകിയത്  കോഴിക്കോട് സ്പെഷ്യൽ വിജിലൻസ്

കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ആർടി  ഒാഫീസിലും ഏഎംവിഐയുടെ മാവുങ്കാലിലെ വീട്ടിലും വിജിലൻസ് റെയിഡ്. കാഞ്ഞങ്ങാട് അസിസ്റ്റന്റ് മോട്ടോർ വാഹന ഇൻസ്പെക്ടർ അനിൽ കുമാറിന്റെ മാവുങ്കാലിലെ വീട്ടിലും ആർടി ഒാഫീസിലെ അദ്ദേഹം ജോലി ചെയ്യുന്ന ക്യാബിനിലുമാണ് വിജിലൻസ് ഒരേ സമയം റെയ്ഡ് നടത്തിയത്. കോഴിക്കോട്ട്  നിന്നെത്തിയ സ്പെഷ്യൽ വിജിലൻസ് സംഘം ഉദ്യോഗസ്ഥർ രാവിലെ 6.30 മണിക്ക് മാവുങ്കാലിലെത്തി ഏഎംവിഐ അനിൽ കുമാറിന്റെ വീട്ടിൽ പരിശോധന ആരംഭിച്ചു.

ഉച്ചയ്ക്ക് 12 മണിക്കും അനിൽ കുമാറിന്റെ വീട്ടിൽ നടക്കുന്ന വിജിലൻസ് പരിശോധന തുടരുകയാണ്. വീട്ടിൽ സൂക്ഷിച്ചിട്ടുള്ള രേഖകൾ ഉൾപ്പെടെയുള്ള  വസ്തുക്കൾ വിജിലൻസ് പരിശോധിച്ച് വരികയാണ്. രാവിലെ 8 മണിയോടെയാണ് കാസർകോട് നിന്നുമെത്തിയ വിജിലൻസ് സംഘം ഹൊസ്ദുർഗിലെ ആർടി ഒാഫീസിൽ പരിശോധന ആരംഭിച്ചത്.

അനിൽ കുമാറിന്റെ ഇരിപ്പിടമേശ വലിപ്പും,  ഫയലുകൾ ഉൾപ്പെടെ പരിശോധിച്ചു. വിജിലൻസ് പരിശോധന ആർടി ഒാഫീസിൽ മൂന്ന് മണിക്കൂർ നീണ്ടു. കാസർകോട് വിജിലൻസ് ഇൻസ്പെക്ടർ സിബി തോമസ്, മറ്റ് ഉദ്യോഗസ്ഥരായ രാജീവൻ, ശ്രീനിവാസൻ, കാഞ്ഞങ്ങാട് ആർടിഒ ഒാഫീസ് സീനിയർ സൂപ്രണ്ട് പി. പ്രമോദിന്റെ സാന്ിധ്യത്തിൽ പരിശോധനയ്ക്ക് നേതൃത്വം നൽകി.

ആർടി ഒാഫീസിൽ നിന്നും വിജിലൻസിന് കാര്യമായൊന്നും കണ്ടെത്താനായില്ല. ഏഎംവിഐയുടെ വീട്ടിൽ നിന്നും വിജിലൻസ് പിടികൂടിയത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വരാനിരിക്കുന്നു. കാഞ്ഞങ്ങാട് ആർടി ഒാഫീസിൽ ഏഎംവിഐ ആയിരുന്ന അനിൽ കുമാറിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. ഒരു മാസം മുമ്പാണ് അദ്ദേഹം വീണ്ടും കാഞ്ഞങ്ങാട് ആർടി ഒാഫീസിൽ ചുമതസയേറ്റത്.

കോഴിക്കോട് സ്പെഷ്യൽ വിജിലൻസ് വിഭാഗത്തിന് അനിൽ കുമാറിനെതിരെ ലഭിച്ച പരാതിയെതുടർന്ന് ആർടി ഒാഫീസിലും അനിൽ കുമാറിന്റെ മാവുങ്കാലിലെ വീട്ടിലും വിജിലൻസ് റെയിഡ് നടന്നത്. കഴിഞ്ഞ സെപ്റ്റംബർ 29 ന് ഗുരുവനത്തെ ഡ്രൈവിംഗ് പരിശോധനാ കേന്ദ്രത്തിൽ വിജിലൻസ് നടത്തിയ റെയിഡിൽ 2,69,860 രൂപ പിടികൂടിയിരുന്നു. കൈക്കൂലിക്കേസ്സിൽ മോട്ടോർ വാഹന ഇൻസ്പെക്ടർ ആർ. കെ. പ്രസാദിനെതിരെ നടപടിക്ക് വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു. ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിൽ  വിജിലൻസ് പണം കണ്ടെത്തി ഒരാഴ്ച കഴിയുന്നതിന് പിന്നാലെയാണ് മറ്റൊരു ഉദ്യോഗസ്ഥന്റെ വീട്ടിലും ആർടി ഒാഫീസിലും വിജിലൻസ് റെയിഡ് നടത്തിയത്.

LatestDaily

Read Previous

കെപിസിസി സിക്രട്ടറിയെ തടഞ്ഞ 10 പേർക്കെതിരെ കേസ്

Read Next

ഡിവൈഎഫ്ഐ നേതാവ് ഡോക്ടറെ മർദ്ദിച്ച സംഭവം പാർട്ടി സമ്മേളനങ്ങളിൽ ചൂടുള്ള ചർച്ച