കാറിൽ കടത്തിയ കഞ്ചാവ് പിടികൂടി

കാഞ്ഞങ്ങാട്: കോട്ടച്ചേരി പഴയ ബസ് സ്റ്റാന്റ് പരിസരത്ത് വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി  രണ്ടുപേർ പോലീസിന്റെ  പിടിയിൽ. ഹൊസ്ദുർഗ് എസ്ഐ,  ബാവ അക്കരക്കാരന്റെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെ 2.45- ന് നടന്ന വാഹന പരിശോധനയ്ക്കിടെയാണ് കാറിൽ നിന്നും 2 കിലോ 100 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്.

കോട്ടച്ചേരി ഭാഗത്തു നിന്നും ബസ് സ്റ്റാന്റ് ഭാഗത്തേക്ക് വന്ന കെഎൽ 60 എം 2881 നമ്പർ കാറിനകത്തു നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. സംഭവത്തിൽ അജാനൂർ പ്രവീൺ നിവാസിൽ ദാമോദരന്റെ മകൻ പ്രവീൺ 38, പോലീസ് പിടിയിലായി. പ്രവീണിനൊപ്പം കാറിലുണ്ടായിരുന്ന മാണിക്കോത്തെ ജിത്തു പരിശോധനയ്ക്കിടെ ഒാടി രക്ഷപ്പെട്ടു.

കഞ്ചാവ് പിടിച്ചെടുത്ത സംഘത്തിൽ പോലീസ് ഡ്രൈവർ ഷാറൂൺ, കെഏപി സിവിൽ പോലീസ് ഉദ്യോഗസ്ഥൻ അബ്ദുൾസലാം എന്നിവരുമുണ്ടായിരുന്നു. കഞ്ചാവ് വിൽപ്പനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് പ്രതികൾ പിടിയിലാണ്. കഞ്ചാവ് കടത്താനുപയോഗിച്ച കാർ പോലീസ്  കസ്റ്റഡിയിലെടുത്തു.

ഒരിടവേളയ്ക്ക് ശേഷം കാഞ്ഞങ്ങാട്ട്  കഞ്ചാവ് മാഫിയ വീണ്ടും സജീവമാണ്. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെയാണ് ലഹരി സംഘം വീണ്ടും തല പൊക്കിയിരിക്കുന്നത്. കാഞ്ഞങ്ങാട് നയാബസാറും പരിസര പ്രദേശങ്ങളും കഞ്ചാവ്, ലഹരി മാഫിയയുടെ ഇടത്താവളമാണ്.

കഴിഞ്ഞ ദിവസം ബേക്കൽ പള്ളിക്കരയിൽ നിന്നും ബേക്കൽ പോലീസും കഞ്ചാവ് പിടികൂടിയിരുന്നു. 750 ഗ്രാം കഞ്ചാവാണ് ബേക്കൽ പോലീസ് പിടിച്ചെടുത്തത്. ഹൊസ്ദുർഗ് പോലീസ് പിടികൂടിയ കഞ്ചാവ് പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും. ഒരു കിലോയിൽ കൂടുതൽ കഞ്ചാവ് പിടിച്ചെടുത്തതിനാൽ പ്രതിക്ക് കോടതി ജാമ്യമനുവദിക്കാനിടയില്ല. പരിശോധനയ്ക്കിടെ ഒാടി രക്ഷപ്പെട്ട മാണിക്കോത്തെ ജിത്തുവിന് വേണ്ടി പോലീസ് തെരച്ചിലാരംഭിച്ചിട്ടുണ്ട്.

LatestDaily

Read Previous

മദേഴ്സ് ആശുപത്രിക്കെതിരെ ഡിഎംഒയ്ക്ക് പരാതി

Read Next

രമേശ് ചെന്നിത്തല പങ്കെടുക്കുന്ന പിലിക്കോട് പരിപാടിക്കെതിരെ കോൺഗ്രസ്സിൽ ഭിന്നിപ്പ്