ഫർണിച്ചർ മോഷണം: പോലീസ് അന്വേഷണമാരംഭിച്ചു

നീലേശ്വരം:  നീലേശ്വരം ബ്ലോക്കോഫീസിന് സമീപത്തെ ഫർണിച്ചർ സ്ഥാപനത്തിൽ നിന്നും സാധനങ്ങൾ കടത്തി കൊണ്ടു പോയെന്ന പരാതിയിൽ നീലേശ്വരം പോലീസ് റജിസ്റ്റർ ചെയ്ത കേസ്സിൽ അന്വേഷണമാരംഭിച്ചു. തളിപ്പറമ്പ് ആലക്കോട് സ്വദേശി സിബി ജോർജ്ജിന്റെ കടയിൽ നിന്ന് 5 ലക്ഷം രൂപയോളം വിലവരുന്ന ഫർണിച്ചർ സാധനങ്ങളടക്കം കാണാതായ സംഭവത്തിലാണ് അന്വേഷണം.

സിബി ജോർജ്ജിന്റെ ഉടമസ്ഥതയിൽ നീലേശ്വരം ഇന്റസ്ട്രിയൽ എസ്റ്റേറ്റിന് സമീപം പ്രവർത്തിക്കുന്ന ബ്രദേഴ്സ് സ്റ്റീൽസ് എന്ന സ്ഥാപനത്തിൽ നിന്നാണ് ലക്ഷങ്ങൾ വിലവരുന്ന ഫർണിച്ചറുകളും, നിർമ്മാണ സാമഗ്രികളും യന്ത്രോപകരണങ്ങളും കാണാതായത്. സെപ്റ്റംബർ 20 നാണ് സ്ഥാപനത്തിന്റെ പൂട്ട് തകർത്ത നിലയിൽ കാണപ്പെട്ടത്.

അദ്ദേഹം ഉടൻ തന്നെ നീലേശ്വരം പോലീസിൽ പരാതിപ്പെട്ടുവെങ്കിലും നടപടിയുണ്ടായില്ല. ഇതെത്തുടർന്ന് സിബി ജോർജ്ജ് കോടതിയിൽ കൊടുത്ത പരാതിയിൽ കോടതി  നിർദ്ദേശത്തെത്തുടർന്നാണ് നീലേശ്വരം പോലീസ് കേസ്സെടുക്കാൻ തയ്യാറായത്. മോഷണം നടന്ന സ്ഥാപനത്തിൽ നീലേശ്വരം പോലീസ് പരിശോധനകൾ നടത്തി.

വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സ്ഥാപനത്തിൽ അടുത്ത കാലത്തായി ജോലിക്ക് ചേർന്ന ബങ്കളത്തെ ശരത്താണ് കടയിൽ നിന്ന് സാധനങ്ങൾ വാഹനത്തിൽ കയറ്റികൊണ്ടുപോയതെന്നാണ് സിബിയുടെ പരാതി. ജോലിയിൽ അശ്രദ്ധ കാണിച്ചതിനാൽ ശരത്തിനെ ഒഴിവാക്കിയിരുന്നതായും, ഇതിന് ശേഷം യുവാവ് തന്നെ പലതരത്തിൽ ശല്യം ചെയ്തതായും ഇദ്ദേഹം പരാതിപ്പെടുന്നു.

കടയുടെ പൂട്ട് പൊളിച്ച് അകത്തുകയറിയ ശരത്ത് സാധനങ്ങൾ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയതിന് ദൃക്സാക്ഷികളുണ്ടെന്നും ഇദ്ദേഹം അവകാശപ്പെടുന്നു. ശരത് നേരത്തെയും കടയിൽ മോഷണം നടത്തിയിരുന്നുവെന്നും സിബി ജോർജ്ജ് ആരോപിക്കുന്നു.

LatestDaily

Read Previous

ഗ്രൂപ്പിതര നേതാക്കളും സുധാകരനെതിരെ; ഗ്രൂപ്പിന് പുറത്ത് പടയൊരുക്കം

Read Next

ചികിത്സ തേടി കോട്ടച്ചേരി നഗരസഭാ മത്സ്യ മാർക്കറ്റ്