എക്സൈസ് സംഘത്തെ ഇടിച്ചു തെറിപ്പിച്ച വാഹനം കസ്റ്റഡിയിൽ; പ്രതി കീഴടങ്ങി

കാഞ്ഞങ്ങാട്: കർണ്ണാടകയിൽ നിന്നും മാവുങ്കാൽ ഭാഗത്തേക്ക് മദ്യം കടത്തുകയാണെന്ന രഹസ്യ വിവരത്തെ തുടർന്നെത്തിയ എക്സൈസ് സംഘത്തെ വാഹനം ഉപയോഗിച്ച് ഇടിച്ചുതെറിപ്പിച്ച് രക്ഷപ്പെട്ട പ്രതി പോലീസിൽ കീഴടങ്ങി.


എക്സൈസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച മഹീന്ദ്ര മൊറാഡോ വണ്ടി പോലീസ് കസ്റ്റഡിയിലാണ്. പെരിയ മൊയോളത്തെ ഉപേന്ദ്രനാണ് 47, കേസന്വേഷണ ഉദ്യോഗസ്ഥനായ ഹൊസ്ദുർഗ് അഡീഷണൽ എസ്ഐ, ഉണ്ണികൃഷ്ണൻ മുമ്പാകെ കീഴടങ്ങിയത്.


കഴിഞ്ഞമാസം 24-ന് രാവിലെ 10.50 മണിയോടെ മാവുങ്കാൽ മഞ്ഞംപൊതിക്കുന്നിലാണ് കേസിനാസ്പദമായ സംഭവം. നിരവധി മദ്യക്കടത്തുകേസ്സുകളിൽ പ്രതിയായ ഉപേന്ദ്രൻ, മഹീന്ദ്ര മൊറാഡോയിൽ മഞ്ഞംപൊതിക്കുന്നിലേക്ക് മദ്യമെത്തിച്ചതായി ഹൊസ്ദുർഗ് റെയ്ഞ്ച് എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം മഞ്ഞംപൊതിക്കുന്നിലെത്തിയത്.


സിവിൽ എക്സൈസ് ഓഫീസർമാരായ എം. മുളീധരനും, കെ. ഷിജുവും തങ്ങൾ ഓടിച്ച ബൈക്ക് റോഡരികിൽ നിർത്തി, എതിരെ വരികയായിരുന്ന ഉപേന്ദ്രൻ ഓടിച്ച വാഹനം നിർത്താൻ ആവശ്യപ്പെട്ടുവെങ്കിലും, പ്രതി വാഹനം നിത്തുന്നതിന് പകരം എക്സൈസ് ഉദ്യോഗസ്ഥർക്ക് മേൽ വാഹനം ഇടിച്ചു കയറ്റിയ ശേഷം സ്വന്തം വാഹനവുമായി രക്ഷപ്പെടുകയായിരുന്നു ഇടിയുടെ ആഘാതത്തിൽ ബൈക്ക് തെറിച്ച് വീഴുകയും, മുരളീധരന്റെ വലതുകാലിന് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. മുരളീധരന്റെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തതോടെ ഉപേന്ദ്രൻ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.

ഹൈക്കോടതി നിർദ്ദേശ പ്രകാരം പ്രതി, കൃത്യത്തിനുപയോഗിച്ച മഹീന്ദ്ര മൊറാഡോ വാഹനം പോലീസിൽ ഹാജരാക്കിയ ശേഷം , കീഴടങ്ങുകയായിരുന്നു.
ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഉപേന്ദ്രനെ കോടതി ഉപാധികളോടെ ജാമ്യത്തിൽ വിട്ടയച്ചു.


കഴിഞ്ഞ വർഷം മദ്യവുമായി എക്സൈസ് പിടിയിലായ ഉപേന്ദ്രനെ റിമാന്റ് ചെയ്തിരുന്നു. മറ്റ് രണ്ട് മദ്യക്കേസ്സുകളിൽ പിഴയടച്ച് രക്ഷപ്പെടുകയായിരുന്നു. മദ്യക്കടത്തിൽ എക്സൈസ് സംഘത്തിന്റെ നോട്ടപ്പുള്ളിയാണ് ഉപേന്ദ്രൻ.

LatestDaily

Read Previous

മത്സ്യവില കുത്തനെ ഇടിഞ്ഞു; പിടയ്ക്കുന്ന മീനെത്തി

Read Next

പ്രതിയുടെ തടവുചാട്ടം പോലീസറിഞ്ഞത് നീണ്ട 15 മണിക്കൂറിന് ശേഷം പ്രതിയെ കണ്ടെത്താനായില്ല∙ ആശങ്ക