തേജസ്വിനി ആശുപത്രിയിൽ ചീട്ടുമാറി മരുന്ന് നൽകി

നീലേശ്വരം: നീലേശ്വരം തേജസ്വിനി ആശുപത്രിയിൽ ഇ.എൻ.ടി പരിശോധനയ്ക്കെത്തിയ യുവതികൾക്ക് കുറിപ്പടി മാറി മരുന്ന് നൽകിയതായി ആക്ഷേപം. ആശുപത്രിയുടെ ഫാർമസിയിൽ നിന്നു തന്നെയാണ് കുറിപ്പടി മാറി മരുന്ന് നൽകിയത്.

ഇന്നലെ തേജസ്വിനി ആശുപത്രിയിൽ പരിശോധനയ്ക്കെത്തിയ ബങ്കളം മൂലായിപ്പള്ളിയിലെ ബിന്ദു എന്ന യുവതിയുടെ കുറിപ്പടി ഫാർമസി കൗണ്ടറിൽ നിന്നും മാറി മറ്റൊരു ബിന്ദുവിന് ആ കുറിപ്പടിയിൽ മരുന്ന് നൽകുകയായിരുന്നു. മൂലായിപ്പള്ളിയിലെ ബിന്ദു തേജസ്വിനി ആശുപത്രിയിലെ ഇ.എൻ.ടി വിദഗ്ദ ഡോ.വേത ഷേണായിയെ കാണാനാണ് കഴിഞ്ഞ ദിവസം തേജസ്വിനി ആശുപത്രിയിലെത്തിയത്.

ഡോക്ടർ കുറിച്ചു നൽകിയ മരുന്നിന്റെ കുറിപ്പടി ആശുപത്രി ഫാർമസിയിൽ കൊടുത്ത് ഏറെ നേരം കാത്തുനിന്നിട്ടും ഇവർക്ക് മരുന്ന് കിട്ടിയില്ല. ഒടുവിൽ ക്ഷമകെട്ട് കൗണ്ടറിൽ അന്വേഷിച്ചപ്പോഴാണ് മരുന്ന് കുറിപ്പടി കാണാതായ വിവരം പറഞ്ഞത്. ഇതേ ദിവസം ഇ.എൻ.ടി വിദഗ്ദയെ കാണാനെത്തിയ മാവുങ്കാൽ സ്വദേശിനി ബിന്ദുവിന്റെ കുറിപ്പടിയും കൗണ്ടറിൽ ഏൽപ്പിച്ചിരുന്നു.

അവർ ആദ്യം മരുന്ന് വാങ്ങി ആശുപത്രി വിട്ടു. മൂലായിപ്പള്ളി ബിന്ദുവിന്റെ മരുന്ന് കുറിപ്പടിയും മരുന്നും മാവുങ്കാലിൽ നിന്നെത്തിയ ബിന്ദുവിന് കൊടുത്തതായാണ് സംശയിക്കുന്നത്. ഒരേ പേരിലുള്ള രോഗികളുടെ മരുന്ന് കുറിപ്പടിയിൽ പരസ്പരം മാറിപ്പോയതാകാമെന്ന് ഫാർമസിയിലെ ജോലിക്കാർ പറഞ്ഞതായി ബിന്ദു ലേറ്റസ്റ്റിനോട് പറഞ്ഞു. കുറിപ്പടി മാറിയതിനാൽ മൂലായിപ്പള്ളിയിലെ ബിന്ദു മരുന്ന് വാങ്ങാതെ വീട്ടിലേക്ക് തിരിച്ചു പോകുകയായിരുന്നു.

രോഗികൾക്ക് മരുന്നുകൾ നൽകുന്നതിൽ ആശുപത്രിയിലെ ഫാർമസി വിഭാഗം കാണിക്കുന്ന അലംഭാവവും അശ്രദ്ധയുമാണ് ഈ സംഭവത്തിലൂടെ വ്യക്തമാവുന്നത്.

LatestDaily

Read Previous

നീല: കെപിസിസിക്ക് പരാതി

Read Next

പള്ളികൾ തുറക്കാന്‍ അനുമതിയില്ല; പ്രചരിക്കുന്നത് വ്യാജസന്ദേശം