ഐ പി എൽ 2020: ഇന്ത്യൻ താരങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കാൻ ഒരുങ്ങി ബിസിസിഐ- ഗാംഗുലി

IPL2020

മുംബൈ: കൊവിഡ്-19നെ തുടര്‍ന്നു തുലാസിലായ ഐപിഎല്‍ റദ്ദാക്കുകയാണെങ്കില്‍ കനത്ത സാമ്പത്തിക നഷ്ടമായിരിക്കും ബിസിസിഐയ്ക്കു നേരിടേണ്ടി വരികയെന്നു പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇന്ത്യന്‍ താരങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതടക്കമുള്ള നടപടികളിലേക്കു തങ്ങള്‍ക്കു നീങ്ങേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തിലെ തന്നെ ഏറ്റവും സാമ്പത്തിക ശേഷിയുള്ള ക്രിക്കറ്റ് ബോര്‍ഡാണ് ബിസിസിഐ. ഐപിഎല്‍ ഈ വര്‍ഷം നടന്നില്ലെങ്കില്‍ 4000 കോടിയോളം രൂപയുടെ നഷ്ടമായിരിക്കും ബോര്‍ഡിനു നേരിടേണ്ടി വരിക. അതുകൊണ്ടു തന്നെ ഈ വര്‍ഷം ടൂര്‍ണമെന്റ് എങ്ങനെയെങ്കിലും നടത്താനുള്ള തീവ്ര ശ്രമത്തില്‍ തന്നെയാണ് ബിസിസിഐ.

ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഐപിഎല്‍ നടന്നില്ലെങ്കില്‍ അത് ഇന്ത്യന്‍ താരങ്ങളെയും ബാധിക്കുമെന്ന് ഗാംഗുലി മുന്നറിയിപ്പ് നല്‍കിയത്. സാമ്പത്തിക സാഹചര്യം ഞങ്ങള്‍ക്കു പരിശോധിക്കേണ്ടതുണ്ട്. എത്ര പണം കൈവശമുണ്ടെന്ന് വ്യക്തമായ ശേഷം മാത്രമേ കൂടുതല്‍ പറയാന്‍ സാധിക്കുകയുള്ളൂ. ഐപിഎല്‍ ഈ വര്‍ഷം നടന്നില്ലെങ്കില്‍ 4000 കോടിയോളം രൂപയുടെ നഷ്ടം ബിസിസിഐയ്ക്കു സഹിക്കേണ്ടി വരും. ഇതു വളരെ വലിയ തുകയാണ്. എന്നാല്‍ ഐപിഎല്‍ നടത്താന്‍ കഴിഞ്ഞാല്‍ താരങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതു പോലെയുള്ള തീരുമാനങ്ങള്‍ എടുക്കേണ്ടി വരില്ലെന്നും ഗാംഗുലി വിശദമാക്കി.

ഐപിഎല്ലിന്റെ ഭാവിയെക്കുറിച്ച് ബിസിസിഐ ഇനിയും അന്തിമ തീരുമാനം കൈക്കൊണ്ടട്ടില്ല. സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ബോര്‍ഡ്. രാജ്യത്തു ലോക്ക്ഡൗണ്‍ മൂന്നാം ഘട്ടത്തിലേക്കു നീണ്ടതോടെയാണ് ടൂര്‍ണമെന്റ് അനിശ്ചിതമായി മാറ്റി വയ്ക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കുന്നത് മേയ് 17നാണ് ഇതിനു ശേഷം ചില നിയന്ത്രണങ്ങള്‍ ഒഴിവാക്കുകയാണെങ്കില്‍ ബിസിസിഐ ഭാവി കാര്യങ്ങളെക്കുറിച്ച് ആലോചിച്ചേക്കും. ഒരുപക്ഷെ കുറച്ചു മാസങ്ങള്‍ക്കം ഐപിഎല്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനുള്ള തീരുമാനവും ബിസിസിഐയില്‍ നിന്നുണ്ടാവാന്‍ സാധ്യതയുണ്ട്.

നിലവില്‍ ബിസിസിഐ നാലു ഗ്രേഡുകളിലായാണ് കരാര്‍ പ്രകാരം താരങ്ങളെ വേര്‍തിരിച്ചിരിക്കുന്നത്. എ പ്ലസ് വിഭാഗത്തിലുള്‍പ്പെട്ട താരങ്ങള്‍ക്കാണ് ഏറ്റവുമധികം ശമ്പളം ലഭിക്കുക. പ്രതിവര്‍ഷം ഏഴു കോടി രൂപയാണ് ഇവരുടെ പ്രതിഫലം. തുടര്‍ന്നുള്ള എ, ബി, സി ഗ്രേഡുകളില്‍പ്പെട്ട താരങ്ങള്‍ക്കു യഥാക്രമം അഞ്ചു കോടി, മൂന്നു കോടി, ഒരു കോടി എന്നിങ്ങനെയാണ് ലഭിക്കുക. നിലവില്‍ എ പ്ലസ് കരാറിലുള്‍പ്പെട്ടത് മൂന്നു താരങ്ങള്‍ മാത്രമാണ്. നായകന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പേസര്‍ ജസ്പ്രീത് ബുംറ എന്നിവരാണ് ഇവര്‍.

x (x)
 

LatestDaily

Read Previous

ഗോവയിൽ മരിച്ച യുവതിയുടെ മൃതദേഹം തളിപ്പറമ്പിലെ തറവാട്ടുവീട്ടിൽ മറവുചെയ്യും

Read Next

മംഗളൂരുവിലെ ആശുപത്രി വഴി രോഗം പടര്‍ന്നതായി സംശയം